Breaking NewsKerala

പ്രിയങ്കാഗാന്ധി എവിടെപ്പോയി? വയനാട് ചൂരല്‍മലയില്‍ നൂറുകണക്കിനാളുകള്‍ മരണമടയുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടവുമുണ്ടായി ; മൂന്ന് മാസമായി വയനാട് എംപിയെ കാണാനില്ലെന്ന് പട്ടികജാതി മോര്‍ച്ച

വയനാട് : സുരേഷ്‌ഗോപിയെ കാണ്മാനില്ലെന്ന തൃശൂരിലെ കെഎസ് യുവിന്റെ പരിഹാസത്തിന് വയനാട് എംപി പ്രിയങ്കാഗാന്ധിയെ കാണാനില്ലെന്ന് മറുപടി കൊടുത്ത് വയനാട്ടിലെ ബിജെപി. വയനാടിന്റെ കോണ്‍ഗ്രസിന്റെ എംപി പ്രിയങ്ക ഗാന്ധിയെ കഴിഞ്ഞ മൂന്നുമാസമായി കാണാനില്ലെന്ന് പട്ടികവര്‍ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ വയനാട് പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി.

പരാതി ഇങ്ങനെ: വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീമതി പ്രിയങ്കഗാന്ധി എന്ന പ്രിയങ്കവധേരയെ കഴിഞ്ഞ മൂന്നു മാസമായി കാണാനില്ല.കേരളത്തില്‍ ഏറ്റവും വലിയ ദുരന്തം ചൂരല്‍മലയില്‍ നടന്നിട്ട് നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും കോടിക്കണക്കിനു രൂപയുടെ നാശ നഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഈ സ്ഥലത്ത് എവിടെയും എം പി യെ കാണാന്‍ സാധിച്ചില്ല. ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്ന ജില്ലയാണ് വയനാട്. ആദിവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളില്‍ സ്ഥലം എം പി യുടെ സാന്നിധ്യമില്ല.അതുകൊണ്ട് തന്നെ ഞങ്ങളുടെ എംപിയെ കാണാതായതായി ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. ആയതിനാല്‍ ബഹുമാനപ്പെട്ട പൊലീസ് സൂപ്രണ്ട് പരാതി സ്വീകരിച്ച് ഞങ്ങളുടെ എം പി ആയ ശ്രീമതി പ്രിയങ്ക ഗാന്ധിയെന്ന പ്രിയങ്ക വധേരയെ കണ്ടെത്തി തരണമെന്ന് അപേക്ഷിക്കുന്നു പരാതിയില്‍ പറയുന്നു.

Signature-ad

തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസില്‍ കെ എസ് യു ജില്ല അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരാണ് നേരത്തെ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി നല്‍കിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലിത്തയും ഇതേ രീതിയില്‍ സുരേഷ് ഗോപിയെ പരിഹസിച്ചിരുന്നു. കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ചര്‍ച്ച നടത്തുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചായിരുന്നു സുരേഷ്‌ഗോപിയുടെ മറുപടി.

നിലവില്‍ വോട്ടര്‍പട്ടിക ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉയര്‍ത്തിയ ആരോപണത്തില്‍ എംപിമാര്‍ പാര്‍ലമെന്റില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രിയങ്കാഗാന്ധിയും മുന്‍നിരയില്‍ ഉണ്ടായിരുന്നു. അറസ്റ്റും സ്വീകരിച്ചിരുന്നു.

Back to top button
error: