ഇന്നത്തെ തെളിവെടുപ്പ് നിര്‍ണായകം; ബിന്ദു, ഐഷ, സിന്ധു, ജൈനമ്മ… 16 വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളെ സംബന്ധിച്ച ദുരൂഹത നീക്കാന്‍ പൊലീസ്

ആലപ്പുഴ: ചേര്‍ത്തല മേഖലയില്‍ കാണാതായ സ്ത്രീകളുടെ തിരോധാനത്തില്‍ ദുരൂഹത നീക്കാന്‍ പൊലീസ്. അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടില്‍ പ്രതി സെബാസ്റ്റ്യനുമായി ഇന്ന് അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷണസംഘവും ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും ഇവിടെ പരിശോധന നടത്തും. ചേര്‍ത്തലയില്‍ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യന്‍ അപായപ്പെടുത്തിയോ എന്നതാണ് സംശയം. 16 വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകള്‍ വീണ്ടും പരിശോധിക്കുകയാണ് പൊലീസ്.
2006 ല്‍ കാണാതായ ബിന്ദു പത്മനാഭന്‍, 2012 ല്‍ കാണാതായ ഐഷ, 2020 ല്‍ കാണാതായ സിന്ധു, 2024 ഡിസംബറില്‍ കാണാതായ ജൈനമ്മ. ഈ നാല് സ്ത്രീകള്‍ക്കും പിന്നീട് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ ലഭിച്ചതോടെ ജൈനമ്മയുടെ കേസ് കൊലപാതകമെന്ന തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
കൂടുതല്‍ മൃതദേഹ അവശിഷ്ടങ്ങളോ, കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകളോ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍. രണ്ടേകാല്‍ ഏക്കറോളം വരുന്ന പുരയിടത്തില്‍ കുളങ്ങളും, ചതുപ്പ് നിലങ്ങളും ഉണ്ട്. ഇവിടങ്ങളില്‍ എല്ലാം പരിശോധന നടത്തും. വീടിനുള്ളില്‍ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറയടക്കം പൊളിച്ച് പരിശോധന നടത്താനും ആലോചനയുണ്ട്. പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ചു നടക്കുന്ന പരിശോധന കേസില്‍ ഏറെ നിര്‍ണയാകമാണ്.
മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുന്‍പ് 2020 ഒക്ടോബര്‍ 19 ന് വൈകിട്ട് അമ്പലത്തില്‍ പോയതാണ് തിരുവിഴ സ്വദേശി സിന്ധു. പിന്നീട് സിന്ധുവിനെ ആരും കണ്ടിട്ടില്ല. അര്‍ത്തുങ്കല്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും സിന്ധുവിന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. സെബാസ്റ്റുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടില്ല. ഈ കേസ് ഉള്‍പ്പടെ ചേര്‍ത്തലയിലും പരിസരപ്രദേശങ്ങളിലും ഉള്ള സ്ത്രീകളുടെ തിരോധാന കേസുകള്‍ വീണ്ടും അന്വേഷിക്കുകയാണ് പൊലീസ്.
സെബാസ്റ്റ്യന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആദ്യ തിരോധാനം എന്ന് പൊലിസ് കരുതുന്നത് 2006 ല്‍ ബിന്ദു പത്മനാഭന്റേതാണ്. അവസാനത്തേത് 2024 ല്‍ ജൈനമ്മയുടേതും. ഇതിനിടയിലുള്ള കാലയളവില്‍ അതായത് 2006 നും 2025 നും ഇടയിലുള്ള തിരോധാന കേസുകളാണ് അന്വേഷിക്കുന്നത്. കൂടുതല്‍ പേരെ സെബാസ്റ്റ്യന്‍ അപായപ്പെടുത്തിയിട്ടുണ്ടോ എന്നാണ് സംശയം. രണ്ടേക്കറിലധികം വരുന്ന പള്ളിപ്പുറത്തേ സെബാസ്റ്റ്യന്റെ വീട് ദുരൂഹതകള്‍ നിറഞ്ഞതാണ്. ചതുപ്പുകള്‍ നിറഞ്ഞതും കാടുകയറിയതുമായ പുരയിടം.
ചെറുതും വലുതുമായ നിരവധി കുളങ്ങള്‍. തൊട്ടടുത്ത് വീടുകളില്ല എന്നതും സംശയം ബലപ്പെടുത്തുന്നു. ഇവിടങ്ങളില്‍ ഇന്ന് വിശദ പരിശോധന നടക്കും. നിലവില്‍ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍നിന്ന് ലഭിച്ച അസ്ഥി കൂടാവശിഷ്ടങ്ങളുടെ ഡി എന്‍ എ പരിശോധന ഫലം രണ്ടാഴ്ചക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ജൈനമ്മയുടേത് കൊലപാതകം എന്ന തരത്തിലാണ് അന്വേഷണം. അസ്ഥി കൂടാവശിഷ്ടങ്ങള്‍ ജൈനമ്മയുടേത് അല്ലെങ്കില്‍ ഐഷയുടെതോ ബിന്ദു പത്മനാഭന്റേതോ ആകാനാണ് സാധ്യതയെന്നാണ് നിഗമനം.






