CrimeNEWS

കര്‍ണാടക ജയിലില്‍ ‘തടിയന്റവിടെ’യ്ക്കടക്കം ഫോണ്‍ എത്തിച്ചു; ജയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ 3 പേര്‍ എന്‍ഐഎ പിടിയില്‍

ബംഗളുരു: ഭീകരവാദ കേസില്‍ ജയിലില്‍ തടവില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട, ജയിലിലെ തടവുകാരെ മത തീവ്രവാദികള്‍ ആക്കിയതുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നസീര്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ കടത്തിയ കേസിലാണ് ജയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ 3 പേര്‍ എന്‍ഐഎ പിടിയിലായത്. സംഭവത്തില്‍ ജയില്‍ ഡോക്ടറും സിറ്റി ആംഡ് റിസര്‍വ് പോലീസുകാരനും ഉള്‍പ്പെടെ മൂന്ന് പേരെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

കര്‍ണാടക സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ അഞ്ചിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, എഎസ്ഐ: ചാന്ദ് പാഷ, ഒളിവില്‍ പോയ ഒരു പ്രതിയുടെ അമ്മ അനീസ് ഫാത്തിമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരച്ചിലിനിടെ, അറസ്റ്റിലായ പ്രതികളുടെ വീടുകളില്‍ നിന്ന് വിവിധ ഡിജിറ്റല്‍ ഉപകരണങ്ങള്‍, പണം, സ്വര്‍ണം, കുറ്റകരമായ രേഖകള്‍ എന്നിവ പിടിച്ചെടുത്തു. രാജ്യത്ത് വിവിധ ഇടങ്ങളില്‍ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതിയിട്ടെന്നാണ് കേസ്.

Signature-ad

ഗൂഢാലോചനയുടെ ഭാഗമായി, ബെംഗളൂരു സെന്‍ട്രല്‍ ജയിലിലെ ഭീകരവാദ കേസുകളില്‍ ജീവപര്യന്തം തടവുകാരനായ തടിയന്റവീട് നസീര്‍ ഉള്‍പ്പെടെയുള്ള ജയില്‍ തടവുകാര്‍ക്ക് ഉപയോഗിക്കുന്നതിനായി ഡോ. നാഗരാജ് മൊബൈല്‍ ഫോണുകള്‍ എത്തിച്ചു നല്‍കിയെന്നും, ഈ പ്രവര്‍ത്തനത്തില്‍ നാഗരാജിനെ പവിത്ര എന്ന ഒരു സ്ത്രീയും സഹായിച്ചിരുന്നതായും റിപ്പോര്‍ട്ട്.

നാഗരാജിന്റെയും പവിത്രയുടെയും വീടുകള്‍ക്ക് പുറമേ, ഒളിവില്‍ കഴിയുന്ന ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമയുടെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തി. നസീറില്‍ നിന്ന് മകന് ഫണ്ട് സ്വരൂപിക്കുന്നതിനും ജയിലില്‍ ടി നസീറിന് അത് കൈമാറുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും ഇവര്‍ പങ്കാളിയായിരുന്നു.

കേസില്‍ ഒളിവില്‍ കഴിയുന്ന ജുനൈദ് അഹമ്മദ് ഉള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്കെതിരെ ഐപിസി, യുഎ (പി) ആക്ട്, ആയുധ നിയമം, സ്ഫോടകവസ്തു നിയമം എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം എന്‍ഐഎ ഇതിനകം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണങ്ങളും ശ്രമങ്ങളും തുടരുകയാണ്.
2008-ലെ ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പരപ്പന ആഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു നസീര്‍. പിടിയിലായ അഞ്ചുപേരും 2017-ല്‍ ആര്‍.ടി.നഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കൊലക്കേസിലെ പ്രതികളാണ്. ഈ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇവര്‍ തടിയന്റവിട നസീറുമായി പരിചയത്തിലാകുന്നത്.

 

 

 

Back to top button
error: