Breaking NewsCrimeLead NewsNEWS

ജയില്‍ വാസത്തിനിടെ ‘ചങ്ക്’സായി, പിന്നീട് ഒന്നിച്ച് ചന്ദനം കടത്ത്; ‘അമ്മയ്ക്ക് ഒരു മകനും’ കൂട്ടാളിയും പിടിയില്‍

ഇടുക്കി: ആശുപത്രി പരിസരത്ത് നിന്നു ചന്ദന മരം കടത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ടകള്‍ പിടിയില്‍. തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ ‘അമ്മയ്ക്ക് ഒരു മകന്‍ സോജു’ എന്ന് അറിയപ്പെടുന്ന അജിത്തിനെയും മറയൂര്‍ സ്വദേശി മഹേഷിനേയും ആണ് മറയൂര്‍ പൊലീസ് പിടികൂടിയത്. കൊലകേസുകളില്‍ അടക്കം പ്രതികളാണ് പിടിയിലായവര്‍. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ ഒളിവില്‍ പോയതാണ് സൂചന.

മറയൂര്‍ ആശുപത്രി പരിസരത്ത് നിന്നും ചന്ദനം മോഷണം പോയതായി ചൂണ്ടികാട്ടി ആശുപത്രി അധികൃതര്‍ ജൂണ്‍ 29 ന് മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രദേശവാസിയും സ്ഥിരം കുറ്റവാളിയും ആയ മഹേഷ് സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് മനസിലാക്കുകയും ഇയാളുടെ വീട്ടില്‍ നിന്ന് അമ്മയ്ക്ക് ഒരു മകന്‍ സോജു എന്നറിയപ്പെടുന്ന അജിത്തിനെയും മഹേഷിനെയും പൊലീസ് പിടികൂടുകയായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ഒളിവില്‍ പോയതായാണ് സൂചന. തിരുവനന്തപുരം സ്വദേശിയായ അജിത് കുമാര്‍ മൂന്ന് കൊലപാതക കേസുകളില്‍ ഉള്‍പ്പടെ 26 കേസുകളില്‍ പ്രതിയാണ്. മഹേഷും കൊലപാതക കേസ് ഉള്‍പ്പടെ മൂന്ന് കേസുകളില്‍ പ്രതിയാണ്.

Signature-ad

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയവേ സുഹൃത്തുക്കളായ ഇരുവരും മറയൂരില്‍ നിന്ന് ചന്ദനം കടത്താന്‍ പദ്ധതി ഒരുക്കുകയായിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇരുവരും മറയൂരില്‍ എത്തുകയും മഹേഷിന്റെ വീട്ടില്‍ താമസമാക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ 25ന് മറയൂര്‍ ആശുപത്രിയ്ക്ക്് സമീപത്തു നിന്ന് ചന്ദനം മുറിയിക്കുകയും പിന്നീട് ചെത്തി ഒരുക്കിയ ചന്ദന മുട്ടികള്‍ ബിഗ് ഷോപ്പറില്‍ ആക്കി 27 ന് ഓട്ടോയില്‍ മൂന്നാറിലേയ്ക് പോവുകയും ചെയ്തു. മൂന്നാറിലെ വനം വകുപ്പ് ചെക് പോസ്റ്റില്‍ പിടിയ്കാതിരിയ്ക്കാനായി, ക്ഷേത്രത്തില്‍ കാണിക്ക ഇടാന്‍ എന്ന വ്യാജേന ഓട്ടോയില്‍ നിന്ന് ഇറങ്ങിയ മഹേഷ് ചെക്ക് പോസ്റ്റിന് ശേഷം വീണ്ടും വാഹനത്തില്‍ കയറുകയും തുടര്‍ന്ന് മൂന്നാറില്‍ ചന്ദനം എത്തിയ്ക്കുകയുമായിരുന്നു. പിന്നീട് മറയൂരിലേയ്ക് തിരികെ പോന്നു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Back to top button
error: