Breaking NewsIndiaLead NewsNEWSNewsthen SpecialWorld

വധിക്കപ്പെടുമെന്ന് ഉറപ്പിച്ചു; മരണ ഭീതിയെത്തുടര്‍ന്ന് ബങ്കറില്‍ കഴിയുന്ന അയൊത്തൊള്ള ഖമേനി അടിയന്തരമായി മൂന്നു പിന്‍ഗാമികളെ പ്രഖ്യാപിച്ചെന്നു ന്യൂയോര്‍ക്ക് ടൈംസ്; ഒരാള്‍ മകന്‍; മറ്റു രണ്ടുപേരുടെ വിവരങ്ങള്‍ അജ്ഞാതം; തീരുമാനം എടുത്തത് രണ്ടു വിശ്വസ്തര്‍ കൂടി വീണതോടെ

എണ്‍പത്താറുകാരനായ ഖമേനിയുടെ ആന്തരിക വൃത്തങ്ങളിലുണ്ടാക്കിയ വിടവ് രൂക്ഷമാണെന്നും നയതന്ത്രപരമായി പിഴവുകള്‍ പറ്റാനുള്ള സാധ്യത കൂടുതലാണെന്നും ഖമേനിയുടെ തീരുമാനമെടുക്കല്‍ പ്രക്രിയകളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള അഞ്ചുപേര്‍ വെളിപ്പെടുത്തിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

ടെല്‍അവീവ്: കൊല്ലപ്പെട്ടേക്കാമെന്ന ഭീതിയില്‍ മൂന്നു പിന്‍ഗാമികളെ പ്രഖ്യാപിച്ച് ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനി. ഇസ്രയേല്‍ ഏറ്റവും ആദ്യം വധിക്കാന്‍ പദ്ധതിയിട്ടിരുന്നത് ഖമേനിയെയായിരുന്നു. എന്നാല്‍, അമേരിക്കയുടെ ഇടപെടലിനെത്തുടര്‍ന്ന് ഈ നീക്കം വേണ്ടെന്നു വയ്്ക്കുകയായിരുന്നു. 86 വയസുള്ള ഖമേനി വസതിയില്‍നിന്ന് മാറി രഹസ്യമായി ബങ്കറിലാണു കഴിയുന്നതെങ്കിലും ഇസ്രയേല്‍ ചാരസംഘടയായ മൊസാദിനു കണ്ടെത്താന്‍ ബുദ്ധിമുട്ടില്ലെന്നാണു കരുതുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖമേനി തന്റെ മരണത്തെ രക്തസാക്ഷിത്വമായിട്ടാണു കാണുന്നത്.

യുദ്ധമാരംഭിച്ച് ആദ്യ ദിനത്തില്‍തന്നെ ഇറാന്‍ ഭൂഗര്‍ഭ കമാന്‍ഡ് സെന്ററില്‍ യോഗത്തിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണു ഐആര്‍ജിസിയുടെ വ്യോമസേനാ കമാന്‍ഡര്‍ അമീര്‍ അലി ഹാജിസാദെയും മറ്റ് മുതിര്‍ന്ന വ്യോമസേനാ നേതാക്കളും കൊല്ലപ്പെട്ടത്. ഇതിനു സമാനമായ ആക്രമണമാണ് ഖമേനിയും പ്രതീക്ഷിക്കുന്നത്.

Signature-ad

ഈ ആഴ്ച ആദ്യം ഇസ്രായേലിലെ ഒരു ആശുപത്രിയിലും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും ഇറാന്‍ നടത്തിയ ആക്രമണത്തിന് ശേഷം ഖമേനിയുടെ നിലനില്‍പ്പിനെ ഭീഷണിപ്പെടുത്തി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പ്രസ്താവന ഇറക്കിയിരുന്നു. ഖമേനിയുടെ വ്യക്തിപരമായ ഉത്തരവില്ലാതെ ആക്രമണങ്ങള്‍ നടക്കില്ലെന്നും കാറ്റ്സ് അവകാശപ്പെട്ടു.

ALSO READ    ഇറാനു ചുറ്റും സൈനിക വല നെയ്ത് അമേരിക്ക; ഗള്‍ഫ് രാജ്യങ്ങളിലെ വ്യോമ താവളങ്ങളില്‍ ഒരുക്കം തകൃതി; രണ്ടു യുദ്ധക്കപ്പലുകള്‍ തീരത്ത്; ബി-52 ബോംബറുകളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; ബങ്കര്‍ ബസ്റ്ററുകളുമായി ബി-2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍

ഖമേനിയുടെ പിന്‍ഗാമിയാകാനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ മകന്‍ മുജ്തബ അവരില്‍ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിതാവിന്റെ പാത പിന്തുടരാന്‍ സാധ്യതയുള്ള ഒരു ഓപ്ഷനായി മുജ്തബയെ കണക്കാക്കിയിരുന്നു. സാധാരണ സാഹചര്യങ്ങളില്‍, അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാന്‍ മാസങ്ങള്‍ എടുക്കുമായിരുന്നു, എന്നാല്‍ തന്നെ ലക്ഷ്യം വച്ചാല്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ അത് വേഗത്തില്‍ സംഭവിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഖമേനി ശ്രദ്ധാലുവാണ്.

വിശ്വസ്തര്‍ ഒന്നൊന്നായി ഇല്ലാതായതിനു പിന്നാലെ ഖമേനി അസാധാരണമായ ഏകാന്തതയിലാണെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രധാന സൈനിക, സുരക്ഷാ ഉപദേഷ്ടാക്കള്‍ കൊല്ലപ്പെട്ടു. എണ്‍പത്താറുകാരനായ ഖമേനിയുടെ ആന്തരിക വൃത്തങ്ങളിലുണ്ടാക്കിയ വിടവ് രൂക്ഷമാണെന്നും നയതന്ത്രപരമായി പിഴവുകള്‍ പറ്റാനുള്ള സാധ്യത കൂടുതലാണെന്നും ഖമേനിയുടെ തീരുമാനമെടുക്കല്‍ പ്രക്രിയകളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള അഞ്ചുപേര്‍ വെളിപ്പെടുത്തിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിലൊരാള്‍ ഖമേനിയുമായി പതിവു കൂടിക്കാഴ്ചകള്‍ നടത്തുന്നയാളാണെന്നും വാര്‍ത്താ ഏജന്‍സി അവകാശപ്പെടുന്നു. പ്രതിരോധം, ആഭ്യന്തര സ്ഥിരത എന്നീ വിഷയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ വലിയ പിഴവുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ സാഹചര്യം അങ്ങേയറ്റം അപകടകരമാണെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.

ഇറാന്റെ പരമോന്നത സൈന്യമായ റവല്യൂഷനറി ഗാര്‍ഡ്‌സിലെ ഖമേനിയുടെ വിശ്വസ്തരാണ് ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഇല്ലാതായത്. നയതന്ത്ര വിഷയങ്ങളില്‍ നിര്‍ണായക ഉപദേശങ്ങള്‍ നല്‍കിയിരുന്ന വിശ്വസ്തരും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു. ഗാര്‍ഡ്‌സിന്റെ പരമോന്നത നേതാവ് ഹൊസൈന്‍ സലാമി, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കു നേതൃത്വം നല്‍കിയ എയറോസ്‌പേസ് മേധാവി അമീര്‍ അലി ഹാജിസാദെ, ചാരപ്പണികളുടെ ആസൂത്രകന്‍ മുഹമ്മദ് കസെമി എന്നിവരടക്കം കൊല്ലപ്പെട്ടു. നാലുദിവസം മുമ്പ് നിയമിക്കപ്പെട്ട ആമിര്‍ ഹതാമിയും ഐആര്‍ജിസി ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ബെഹ്നാം ഷഹരിയായും സയീദ് ഇസാദിയും മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഏറ്റവുമൊടുവില്‍ കൊല്ലപ്പെട്ട രണ്ടുപേര്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരാണെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടു.

ഗാര്‍ഡ്‌സ് കമാന്‍ഡര്‍മാര്‍, പുരോഹിതര്‍, രാഷ്ട്രീയക്കാര്‍ എന്നിവരടങ്ങുന്ന ഇരുപതോളം ഉപദേശകര്‍ പരമോന്നത നേതാവിന്റെ അടുത്ത വൃത്തങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ ഖമേനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന മൂന്നുപേരെ ഇസ്രയേല്‍ വധിച്ചു. നിലവില്‍ ഖൊമേനിയുടെ കൂടിക്കാഴ്ചകളില്‍ ശക്തമായ ആശയക്കുഴപ്പം നിലനില്‍ക്കുന്നെന്നും മരിച്ചവരെല്ലാം ഇറാനോടും പരമോന്നത നേതാവിനോടും അചഞ്ചലമായ കൂറു കാട്ടിയിരുന്നവരായിരുന്നെന്നും സോഴ്‌സുകള്‍ വെളിപ്പെടുത്തി. ഖമേനിക്ക് ഒറ്റയ്ക്കു യുദ്ധരംഗത്തു തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ല. വിശ്വസ്തരുടെ ഉപദേശങ്ങള്‍ക്കനുസരിച്ചാണ് അദ്ദേഹം തീരുമാനങ്ങള്‍ എടുത്തിരുന്നത്. ചിറകുകള്‍ എല്ലാം ഇസ്രയേല്‍ അരിഞ്ഞുമാറ്റിയതും പുതുതായി നിയമിക്കപ്പെടാന്‍ സാധതയുള്ളവരെല്ലാം ഇസ്രയേലിന്റെ റഡാറിലാണെന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നു.

ഠ കരുത്തു ചോര്‍ന്ന് പരമോന്നത നേതാവ്

1979ലെ വിപ്ലവത്തിനു മുമ്പ് ജയിലിലായിരുന്ന ഖമേനിക്ക് 1989ല്‍ നേതാവാകുന്നതിനുമുമ്പ് ബോംബാക്രമണത്തില്‍ അംഗഭംഗം സംഭവിച്ചു. എങ്കിലും ഇറാന്റെ ഭരണസംവിധാനം നിലനിര്‍ത്തുന്നതില്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളോടുള്ള വിശ്വാസമില്ലായ്മയും ഖമേനി എപ്പോഴും വ്യക്തമാക്കിയിരുന്നു. ‘ഇസ്രയേലിന്റെ മരണ’മാണ് ലക്ഷ്യമെന്നു പ്രതിജ്ഞയെടുത്തയാളുകൂടിയാണ് അദ്ദേഹം. ഇറാന്‍ ഭരണഘടനയനുസരിച്ച് സായുധസേനയുടെ പരമോന്ന കമാന്‍ഡറാണ് ഖമേനി. യുദ്ധം പ്രഖ്യാപിക്കാനും സൈനിക കമാന്‍ഡര്‍മാരെ പിരിച്ചുവിടാനും ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന വ്യക്തികളെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അധികാരവും ഖമേനിക്കുണ്ട്.

പക്ഷേ, അദ്ദേഹത്തിന്റെ തീരുമാനങ്ങളിലെല്ലാം വിശ്വസ്തരില്‍നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കാറുണ്ട്. വൈവിധ്യമാര്‍ന്ന വീക്ഷണകോണുകളിലൂടെ പ്രശ്‌നത്തെ സമീപിക്കാന്‍ അദ്ദേഹത്തെ സഹായിച്ചിരുന്നത് ഇപ്പോള്‍ കൊല്ലപ്പെട്ടവരാണ്.

പ്രക്ഷോഭങ്ങളെ റവല്യൂഷനറി ഗാര്‍ഡ്‌സിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ഖമേനി എല്ലാക്കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്്. 1999, 2009, 2022 എന്നീ കാലങ്ങളില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ ഇല്ലാതാക്കി. റവല്യൂഷനറി ഗാര്‍ഡ്‌സിനൊപ്പം അതിന്റെ അനുബന്ധമായ ബാസിജ് മിലഷ്യയെയും ഖമേനി വിന്യസിച്ചിട്ടുണ്ട്. എല്ലാക്കാലത്തും പ്രതിഷേധങ്ങളെ അതിജീവിക്കാന്‍ ഇറാനു കഴിഞ്ഞിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി തുടരുന്ന പാശ്ചാത്യ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര അസ്വസ്ഥതകള്‍ മൂര്‍ഛിച്ചിട്ടുണ്ടെന്നും പ്രതിരോധ വിദഗ്ധര്‍ പറയുന്നു. സമാനമായൊരു യുദ്ധത്തിന്റെ ഘട്ടത്തിലൂടെ ഖമേനി ഇതിനുമുമ്പ് കടന്നുപോയിട്ടില്ല. ഇറാന്റെ ആണവ പദ്ധതികളെയും ഉന്നത ഉദ്യോഗസ്ഥരെയുമാണ് ഇസ്രായേല്‍ ഒറ്റയടിക്ക് ഇല്ലാതാക്കിയത്.

ഠ ഖമേനിക്കൊപ്പമുള്ളവര്‍

അപ്പോഴും ഇതുവരെ ഇസ്രായേലിന് വധിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത വ്യക്തികള്‍ ഇപ്പോഴും ഖൊമേനിക്കൊപ്പമുണ്ട്. നിലവില്‍ ഖമേനിയുടെ മകന്‍ മോജ്തബ ഇരുപതു വര്‍ഷമായി റവല്യൂഷനറി ഗാര്‍ഡ്‌സിനെ നിയന്ത്രിക്കുന്നുണ്ട്. ഇറാന്റെ രാഷ്ട്രീയ, സുരക്ഷാ സംവിധാനങ്ങളിലും ഇദ്ദേഹത്തിനു നിര്‍ണായക സ്വാധീനമുണ്ട്. രാഷ്ട്രീയ- സുരക്ഷാ കാര്യങ്ങളുടെ ഡെപ്യൂട്ടി അലി അസ്ഗര്‍ ഹെജാസി, ഏറ്റവും ശക്തനായ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ കൂടിയാണ്. ഖമേനിയുടെ ഓഫീസ് മേധാവി മുഹമ്മദ് ഗോള്‍പയേഗാനി, മുന്‍ വിദേശകാര്യ മന്ത്രിയായ അലി അക്ബര്‍ വെലായതി, കമാല്‍ ഖരാസി, മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനി എന്നിവര്‍ ആണവ തര്‍ക്കം പോലുള്ള നയതന്ത്ര, ആഭ്യന്തര നയ വിഷയങ്ങളില്‍ വിശ്വസ്തരായി തുടരുന്നു.

തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ കീഴിലുള്ള പ്രതിരോധ മന്ത്രാലയത്തിനു കീഴിലാണ് ഇറാന്റെ സാധാരണ സൈനിക കമാന്‍ഡ് ഉള്ളത്. പക്ഷേ, റവല്യൂഷനറി ഗാര്‍ഡുകള്‍ ഖമേനിക്കാണ് നേരിട്ടു റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈന്യത്തേക്കള്‍ അധികമായി ഗാര്‍ഡ്‌സിന്റെ കര, വ്യോമ, കടല്‍ സൈന്യത്തിന് ഏറ്റവും മികച്ച ആയുധങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഇതിലാണ് ഇസ്രയേല്‍ ഏറ്റവും കൂടുതല്‍ വിള്ളല്‍ വീഴ്ത്തിയത് എന്നതാണ് ഇപ്പോള്‍ ഖമേനി നേരിടുന്ന പ്രശ്‌നം.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ സാഹചര്യത്തെയാണ് ഖമേനി അഭിമുഖീകരിക്കുന്നത്. ഇറാന്റെ നേതൃത്വത്തിലുള്ള വിഖ്യാതമായ ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ തകര്‍ക്കാന്‍ ഇക്കാലത്തിനിടെ ഇസ്രയേലിനു കഴിഞ്ഞു. ഇത് ഖമേനിയെ കൂടതല്‍ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ഇറാന്‍ നേതാവുമായി വ്യക്തിപരമായി അടുപ്പമുള്ള ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രല്ല കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുകയും സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദിനെ ഡിസംബറില്‍ വിമതര്‍ അട്ടിമറിക്കുകയും ചെയ്തത് ഖമേനിയുടെ ചിറകരിയുന്നതിനു തുല്യമായിരുന്നു.

 

Back to top button
error: