ഫോര്‍ദോ ആണവ കേന്ദ്രം നശിപ്പിക്കാന്‍ അമേരിക്കയുടെ സഹായം തേടി ഇസ്രയേല്‍; യുഎസിന്റെ ബി-2 ബോംബര്‍ വിമാനങ്ങള്‍ വൈറ്റ്മാന്‍ എയര്‍ഫോഴ്‌സ് ബേസില്‍നിന്ന് പുറപ്പെട്ടെന്ന് റിപ്പോര്‍ട്ട്; മിന്നല്‍ വേഗം; ബങ്കറുകള്‍ തകര്‍ക്കാന്‍ ശേഷി

വാഷിങ്ടൺ: ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടതായി യുഎസ് സ്ഥിരീകരണം. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള വിമാനങ്ങളാണ് ഇത്. പസഫിക് സമുദ്രത്തിലെ താവളത്തിൽ ഇവ എത്തിക്കുമെന്ന് പെന്റഗൺ അറിയിച്ചു. ഇറാനിലെ ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ ഇറാൻ യുഎസ് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടത്.
ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ യുഎസ് നേരിട്ട് ഇടപെടുന്നതിന്റെ ഭാഗമായാണ് വിമാനങ്ങൾ എത്തുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ 30,000 പൗണ്ട് ബോംബുകൾ ആവശ്യമാണ്. ഇതിനായാണ് അത്യാധുനിക ബോംബർ വിമാനങ്ങൾ എത്തിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇന്ധനം നിറക്കാനുള്ള ടാങ്കറുകളും ഗുവാമിലെ സൈനിക താവളത്തിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്.

മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്‌സ് ബേസിൽ നിന്ന് ഒന്നിലധികം ബി-2 വിമാനങ്ങൾ പറന്നുയർന്നതായും ഇവ പസഫിക് സമുദ്രത്തിന് കുറുകെ സഞ്ചരിക്കുന്നതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം ആകാശത്ത് ഇന്ധം നിറയ്ക്കാന്‍ സഹായിക്കുന്ന നാലു ബോയിംഗ് കെസി-46 വിമാനങ്ങളും പുറപ്പെട്ടിട്ടുണ്ട്.
അമേരിക്കയുടെ ഏറ്റവും പുതിയ വിമാനങ്ങളുടെ കൂട്ടത്തിലുള്ളതാണ് ബി-2 വിമാനങ്ങള്‍. ജിപിഎസ് സാങ്കേതിക വിദ്യയും വെടിയുണ്ടയുടെ വേഗവുമുള്ള ഇവ, ബങ്കറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും വഹിക്കും. ഏറ്റവും ആധുനികമായ വ്യോമ പ്രതിരോധ മിസൈലുകളെയും മറികടക്കും. ഏറ്റവും കൃത്യമായ ആക്രമണങ്ങള്‍ നടത്തുന്നതില്‍ ഇവയുടെ കഴിവ് അസാധാരണമാണ്.
യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാവുമെന്നാണ് സൂചന. തുടർച്ചയായി മൂന്നാം ദിവസമാണ് യോഗം ചേരുന്നത്. ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ യുഎസ് നേരിട്ട് ഇറങ്ങുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.