ലണ്ടനിലെ ആയുധ ഇടപാടുകാരനുമായി ബന്ധം: ഇഡിക്കു മുന്നില്‍ ഹാജരാകാതെ റോബര്‍ട്ട് വാധ്ര; ‘യുപിഎ കാലത്ത് പ്രതിരോധ ഇടപാടുകള്‍ വഴി കോടികള്‍ സമ്പാദിച്ചു; സഞ്ജയ് ഭണ്ഡാരി വധ്രയുടെ ബിനാമി’

ന്യൂഡൽഹി: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനുമുന്നിൽ ഹാജരാകാതെ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധ്ര. ചൊവ്വാഴ്‌ച ഹാജരാകാനാണ് ഇഡി നോട്ടീസ് നൽകിയത്. ലണ്ടനിലെ വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായുള്ള വദ്രയുടെ ബന്ധം സ്ഥിരീകരിക്കുന്ന തെളിവ് ലഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. കൂടുതൽ സമയം വേണമെന്ന് ഇഡിയോട് വധ്ര ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിന്റെ കാലത്ത് പ്രതിരോധ ഇടപാടുകൾ വഴി സമ്പാദിച്ച അനധികൃതപണമുപയോഗിച്ച് ലണ്ടനിൽ ഭണ്ഡാരി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും പലതിന്റെയും യഥാർഥ ഉടമ വധ്രയാണെന്നുമാണ് ഇഡി ആരോപിക്കുന്നത്. ഭണ്ഡാരിയുമായി ബന്ധപ്പെട്ട ചില ഇ–-മെയിൽ രേഖകളിൽ വധ്രയുമായുള്ള ബന്ധം സ്ഥാപിക്കുന്ന തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. 2016ൽ ഇന്ത്യവിട്ട് ബ്രിട്ടനിലെത്തിയ ഭണ്ഡാരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, അനധികൃത ആയുധഇടപാട് തുടങ്ങിയ ഗുരതര കുറ്റങ്ങളാണ് ഏജൻസികൾ ചുമത്തിയത്. കോൺഗ്രസ് അധികാരത്തിലിരിക്കേ ഹരിയാനയിൽ കർഷകരുടെ ഭൂമി തട്ടിയെടുത്ത കേസിൽ വദ്രയെ ഏപ്രിലിൽ ഇഡി തുടർച്ചയായി മൂന്നുദിവസം ചോദ്യം ചെയ്‌തിരുന്നു.