CrimeNEWS

ബാങ്ക് റിലേഷന്‍ഷിപ്പ് മാനേജര്‍ 110 അക്കൗണ്ടുകളില്‍ നിന്നായി തട്ടിയത് നാലര കോടി; കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം

ജയ്പുര്‍: നാല്‍പ്പതിലേറെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് നാലര കോടി രൂപ തട്ടിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം. ഐസിഐസിഐ ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജറായിരുന്നു സാക്ഷി ഗുപ്തയാണ് കസ്റ്റമേഴ്‌സിന്റെ 110 അക്കൌണ്ടുകളില്‍ നിന്നായി പണം പിന്‍വലിച്ചത്. സാക്ഷി ഒറ്റയ്ക്കാണോ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത് എന്നതിനെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

ഈ വര്‍ഷം ഫെബ്രുവരി 18ന് ഐസിഐസിഐ ബാങ്കിന്റെ രാജസ്ഥാനിലെ കോട്ടയില്‍ ഡിസിഎം ബ്രാഞ്ചിലെ മാനേജര്‍ തരുണ്‍ ആണ് തട്ടിപ്പ് ഉദ്യോഗ്‌നഗര്‍ പൊലീസിനെ അറിയിച്ചത്. 2020 -23 കാലഘട്ടത്തില്‍ ബ്രാഞ്ചിലെ റിലേഷന്‍ഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്ത വിവിധ കസ്റ്റമേഴ്‌സിന്റെ അക്കൌണ്ടുകളില്‍ നിന്നായി 4.58 കോടി രൂപ തട്ടി എന്നാണ് മാനേജര്‍ നല്‍കിയ റിപ്പോര്‍ട്ട്. 41 ഉപഭോക്താക്കളുടെ 110 അക്കൌണ്ടുകളില്‍ നിന്നാണ് അവരറിയാതെ സാക്ഷി പണം പിന്‍വലിച്ചത്.

Signature-ad

പൊലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെ മെയ് 21ന് സാക്ഷിയെ അറസ്റ്റ് ചെയ്തു. ബാങ്കിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം സാക്ഷി തനിച്ചാണ് തട്ടിപ്പ് നടത്തിയത്. എന്നാല്‍ ഇക്കാര്യം കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് ഉദ്യോഗ് നഗര്‍ സിഐ ജിതേന്ദ്ര സിങ് അറിയിച്ചു.

സാക്ഷി ഗുപ്ത ഉപഭോക്താക്കളുടെ ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്ന് 2020 നും 2023 നും ഇടയില്‍ 110 അക്കൗണ്ടുകളില്‍ നിന്നായി 4.58 കോടി രൂപ പിന്‍വലിച്ചു എന്നാണ് കണ്ടെത്തല്‍. അന്വേഷണത്തില്‍ സാക്ഷി ഗുപ്ത ഓഹരി വിപണിയില്‍ ഈ പണം നിക്ഷേപിച്ചതായി കണ്ടെത്തി. വിപണിയില്‍ കനത്ത നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് പണം അക്കൗണ്ടുകളില്‍ തിരികെ നിക്ഷേപിക്കാന്‍ ഉദ്യോഗസ്ഥയ്ക്ക് കഴിഞ്ഞില്ല.

ഒരു ഉപഭോക്താവ് തന്റെ എഫ്ഡിയെക്കുറിച്ച് അന്വേഷിക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പണം പിന്‍വലിക്കുമ്പോള്‍ സന്ദേശം വരാതിരിക്കാന്‍ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ പോലും ഇവര്‍ മാറ്റിയിരുന്നു. പകരം തന്റെ കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍ മാറ്റി നല്‍കി. തട്ടിപ്പിനെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ പൊലീസിനെ അറിയിച്ചെന്നും ഉപഭോക്താക്കള്‍ക്കുണ്ടായ നഷ്ടം നികത്തുമെന്നും ഐസിഐസിഐ വക്താവ് അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: