CrimeNEWS

പണമല്ല, സ്നേഹം തേടിയാണ് പത്തോളം വിവാഹം കഴിച്ചതെന്ന് രേഷ്മ; ലാസ്റ്റ് കെട്ടിയത് 45 ദിവസം മുമ്പ്, അടുത്ത മാസവും വിവാഹം നിശ്ചയിച്ചിരുന്നു!

തിരുവനന്തപുരം: പത്തുപേരെ വിവാഹം കഴിച്ച് പതിനൊന്നാമനെ കല്യാണം കഴിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അറസ്റ്റിലായ എറണാകുളം കാഞ്ഞിരമറ്റംകാരി രേഷ്മ ചെയ്തത് സമാനതകളില്ലാത്ത തട്ടിപ്പ്. ആര്യനാട് പഞ്ചായത്ത് അംഗമായ യുവാവിനെ വിവാഹം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് രേഷ്മ പിടിയിലായത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാര്‍ഡ് അംഗവും ഭാര്യയും ചേര്‍ന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

മാട്രിമോണിയില്‍ സൈറ്റില്‍ വിവാഹ പരസ്യം നല്‍കിയാണ് രേഷ്മ തട്ടിപ്പ് നടത്തിയിരിക്കുന്നത്. വിവിധ ജില്ലകളിലെ യുവാക്കള്‍ തട്ടിപ്പിന് ഇരയായി. താന്‍ അനാഥയായിരുന്നുവെന്നും തന്നെ ദത്തെടുത്തതാണെന്നും പറഞ്ഞാണ് രേഷ്മ യുവാക്കളുമായി അടുക്കുന്നത്. 45 ദിവസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം മറ്റൊരാളെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. പണം ലക്ഷ്യമായിരുന്നില്ലെന്നും താന്‍ ഈ തട്ടിപ്പ് നടത്തിയത് സ്നേഹം തേടിയാണെന്നുമാണ് രേഷ്മ പറയുന്നത്.

Signature-ad

വിവാഹത്തിനായി ഒരുക്കിയ ഓഡിറ്റോറിയത്തിലേയ്ക്ക് പോകാന്‍ നിന്ന രേഷ്മയെ ആര്യനാട് പോലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. 45 ദിവസം മുന്‍പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ ബാഗില്‍നിന്ന് കണ്ടെടുത്തതിനെ തുടര്‍ന്നാണ് കബളിപ്പിച്ചതായി പഞ്ചായത്ത് അംഗവും ബന്ധുക്കളും മനസിലാക്കിയത്. മറ്റ് വിവാഹം കഴിച്ച രേഖകളും ഇവര്‍ കണ്ടെത്തിരുന്നു.

വിവാഹപരസ്യം നല്‍കുന്ന ഗ്രൂപ്പില്‍ പഞ്ചായത്ത് അംഗം രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പരിലേക്ക് മേയ് 29-നാണ് ആദ്യം കോള്‍ വന്നത്. യുവതിയുടെ അമ്മയാണെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ, മകള്‍ ജൂലൈ അഞ്ചിന് യൂണിവേഴ്സിറ്റിയില്‍ ഒരാവശ്യത്തിനായി വരുന്നുണ്ടെന്ന് പറഞ്ഞു. ഇവിടെ വെച്ച് ഇരുവരും പരസ്പരം കണ്ടു. താന്‍ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്നും അതുകൊണ്ട് അമ്മയ്ക്ക് ഈ വിവാഹത്തിന് താല്‍പര്യക്കുറവുണ്ടെന്ന് രേഷ്മ യുവാവിനെ അറിയിക്കുകയും ചെയ്തു. അതോടെ രേഷ്മയെ വിവാഹംകഴിക്കാന്‍ തയാറാണെന്ന് യുവാവ് ഉറപ്പ് നല്‍കി. തുടര്‍ന്ന് യുവാവ് വിവാഹം തീരുമാനിച്ച് ഒരുക്കങ്ങള്‍ തുടങ്ങുകയായിരുന്നു.

വെള്ളിയാഴ്ചയാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. അഞ്ചാം തീയതി രേഷ്മയെ യുവാവ് കൂട്ടിക്കൊണ്ടുവന്ന് ഉഴമലയ്ക്കല്‍ ഉള്ള ഒരു വാര്‍ഡ് മെമ്പറുടെ വീട്ടില്‍ താമസിപ്പിച്ചിരുന്നു. വിവാഹദിവസം രാവിലെ, കുളികഴിഞ്ഞ് തനിക്ക് ബ്യൂട്ടി പാര്‍ലറില്‍ പോകണമെന്ന് രേഷ്മ പറഞ്ഞു. വൈകാതെ ബ്യൂട്ടി പാര്‍ലറില്‍ പോകുകയും ചെയ്തു. വാര്‍ഡ് മെമ്പറുടെ ഭാര്യ കുളിമുറിയില്‍ കയറിയപ്പോള്‍ രേഷ്മ കുളിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടില്ല. തുടര്‍ന്നാണ് രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയത്.

ഇതോടെ വാര്‍ഡ് മെമ്പറുടെ ഭാര്യ രേഷ്മയുടെ ബാഗ് പരിശോധിച്ചു. അപ്പോഴാണ് മുന്‍ വിവാഹങ്ങളുടെ സട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സി.ഐ അജീഷ്, എസ്.ഐ വേണു എന്നിവരും വനിതാ പോലീസ് ഉദ്യേഗസ്ഥരും ചേര്‍ന്ന് രേഷ്മയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ താന്‍ നിരവധി വിവാഹങ്ങള്‍ കഴിച്ചതായി രേഷ്മ വെളിപ്പെടുത്തി. ഇതില്‍ ഒരുവിവാഹത്തില്‍ രേഷ്മയ്ക്ക് ഒരു കുട്ടിയുമുണ്ട്. ആദ്യവിവാഹമാണെന്ന് പറഞ്ഞാണ് രേഷ്മ വിവാഹങ്ങള്‍ നടത്താറുള്ളത്. വരനേക്കൊണ്ട് വിവാഹത്തിനു മുന്‍പുതന്നെ സ്വര്‍ണവും വസ്ത്രങ്ങളും വാങ്ങിപ്പിക്കുന്നത് യുവതിയുടെ പതിവാണ്. തുടര്‍ന്ന് ഈ പണവും വസ്ത്രങ്ങളും കല്യാണാവശ്യത്തിനുള്ള പണവും കൈക്കലാക്കി വിവാഹപ്പിറ്റേന്നുതന്നെ മുങ്ങും. അമ്മയുടേത് എന്ന് കരുതുന്ന ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ രേഷ്മയാണ് നമ്പര്‍ ഉപയോഗിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. അമ്മ എന്ന വ്യാജേന ഇവര്‍തന്നെയാണ് വരന്റെ കുടുംബവുമായി സംസാരിക്കുന്നത് എന്നാണ് കരുതുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: