CrimeNEWS

കാറില്‍ വെള്ളം തെറിപ്പിച്ചതിന്റെപേരില്‍ തര്‍ക്കം; യുവാവിന്റെ കൈവിരല്‍ കടിച്ചുമുറിച്ചു, ഗുരുതര പരിക്ക്

ബെംഗളൂരു: കാറില്‍ മഴവെള്ളം തെറിപ്പിച്ച പകയില്‍ യുവാവിന്റെ വിരല്‍ മറ്റൊരു യുവാവ് കടിച്ചുമുറിച്ചു. ബെംഗളൂരുവില്‍ ലുലുമാള്‍ അണ്ടര്‍പാസിന് സമീപം ഞായറാഴ്ചയാണ് സംഭവം നടന്നത്. ജയന്ത് ശേഖര്‍ എന്ന യുവാവിന്റെ കൈവിരലിനാണ് കടിയേറ്റത്. യുവാവിന്റെ പരിക്കേറ്റ കൈവിരല്‍ ശസ്ത്രക്രിയ ചെയ്യുന്നതിനായി രണ്ട് ലക്ഷത്തോളം രൂപ ചെലവായതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ കുറ്റക്കാരനായ ആളെ അറസ്റ്റുചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്.

ജയന്ത് ശേഖറും ഭാര്യയും ഭാര്യാമാതാവും രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഏകദേശം ഒന്‍പത് മണിയോടെ ലുലു മാളിനടുത്തുള്ള സിഗ്‌നലില്‍നിന്ന് കാര്‍ തിരിക്കവേ, മറ്റൊരു വാഹനത്തിലേക്ക് അബദ്ധത്തില്‍ വെള്ളം തെറിച്ചു. ഇതോടെ കലിപൂണ്ട യാത്രക്കാര്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. നല്ല മഴയായതിനാല്‍ വെള്ളം തെറിച്ച കാര്യം അറിയില്ലായിരുന്നു. തന്റെ കാറിനു സമീപം മറ്റൊരു കാര്‍ പാഞ്ഞെത്തിയതിനുശേഷമാണ് സംഗതി മനസ്സിലാവുന്നതെന്ന് ജയന്ത് ശേഖര്‍ പറയുന്നു.

Signature-ad

കാറില്‍നിന്ന് ഒരു സ്ത്രീ ശകാരിക്കുന്നുണ്ടായിരുന്നു. ഡ്രൈവിങ് സീറ്റിലിരുന്നയാള്‍ കാര്‍ നിര്‍ത്താനും ആവശ്യപ്പെട്ടു. ആ സ്ത്രീ കാറിന്റെ ചില്ല് താഴ്ത്തിയാണ് സംസാരിച്ചിരുന്നത്. നല്ല മഴയായതിനാല്‍ ചില്ല് പൂട്ടാന്‍ ആവശ്യപ്പെട്ടു. പക്ഷേ, ദമ്പതികള്‍ തന്നെ അസഭ്യം പറഞ്ഞുകൊണ്ടേയിരുന്നു. പിന്നാലെ അവര്‍ തന്റെ കാര്‍ തടഞ്ഞെന്നും ശേഖര്‍ പറഞ്ഞു.

ആദ്യം കുറെ അസഭ്യം പറഞ്ഞു. പിന്നാലെ ശാരീരികമായുള്ള ആക്രമണമായിരുന്നു. ശേഖറിന്റെ വലതുകൈയിലെ മോതിരവിരലില്‍ കടിച്ച് ആഴത്തിലുള്ള മുറിവുണ്ടാക്കി. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കും മറ്റുമായി രണ്ടുലക്ഷത്തോളം രൂപ ചെലവായി. യുവാവിന്റെ ഭാര്യയുടെ പരാതിയില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Back to top button
error: