MovieNEWS

‘കുനിയാന്‍ പോലും പേടിച്ചു! ഞാന്‍ കരഞ്ഞഭിനയിച്ച സിനിമ; ഇറങ്ങിപ്പോകാമെന്ന് ചിന്തിച്ചു’

ടെലിവിഷനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത മഞ്ജു പത്രോസ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും മഞ്ജു പത്രോസിന് കഴിഞ്ഞിട്ടുണ്ട്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധേയ വേഷം മഞ്ജു പത്രോസ് ചെയ്തു. ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയിലാണ് നടി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. 2015 ലാണ് ഉട്ടോപ്യയിലെ രാജാവ് റിലീസ് ചെയ്യുന്നത്. സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ മഞ്ജു പത്രോസ്.

താന്‍ ഇഷ്ടത്തോടെ ചെയ്ത സിനിമയല്ല അതെന്ന് നടി പറയുന്നു. കൗമുദി മൂവീസിനോടാണ് തുറന്ന് പറച്ചില്‍. ആ സിനിമ അത്ര എന്‍ജോയ് ചെയ്തില്ല. ഒരുപാട് സങ്കടപ്പെട്ട് കരഞ്ഞിട്ടാണ് ആ സിനിമയില്‍ അഭിനയിക്കുന്നത്. എനിക്കതിന്റെ കോസ്റ്റ്യൂം ഒട്ടും ഓക്കെയായിരുന്നില്ല. ഞാന്‍ വന്ന സമയമാണ്. സിനിമയുടെ കഥ കേള്‍ക്കാന്‍ കാക്കനാട് ഒരു സ്ഥലത്താണ് ഞാനും സുനിച്ചനും ചെല്ലുന്നത്. അന്ന് ഞാന്‍ കഥാപാത്രം ചോദിക്കുന്നതിന് മുമ്പ് കോസ്റ്റ്യൂം എന്താണെന്നാണ്.

Signature-ad

കാരണം അത്രയൊന്നും ധൈര്യം എനിക്കന്ന് വന്നിട്ടില്ല. ഇന്ന് ചിലപ്പോള്‍ അത് ചെയ്തേക്കും. കാരണം ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് അവരുടെ വസ്ത്ര ധാരണത്തേക്കാള്‍ പ്രധാനം പെര്‍ഫോമന്‍സാണെന്ന് ഇപ്പോള്‍ എനിക്കറിയാം. സെര്‍വന്റ് ആണ് സാരിയായിരിക്കുമെന്ന് അന്ന് എന്നോട് പറഞ്ഞു. ഞാന്‍ അഭിനയിക്കാന്‍ ചെന്നു. ഞാനും സേതുലക്ഷ്മിയമ്മയുമുണ്ട്. ഞങ്ങള്‍ വളരെ ഹാപ്പിയായിരിക്കുന്നു. മമ്മൂക്ക തമാശ പറയുന്നു, ഞങ്ങളൊക്കെ കുടു കുടാ ചിരിക്കുന്നു.

അങ്ങനെ എന്‍ജോയ് ചെയ്തിരിക്കുമ്പോള്‍ കോസ്റ്റ്യൂം മാറാം ചേച്ചി എന്ന് പറഞ്ഞെന്നെ വിളിച്ചു. നോക്കുമ്പോള്‍ ഒരു ബ്ലൗസും മുണ്ടുമെടുത്ത് വെച്ചിരിക്കുന്നു. ബ്ലൗസിന് ഇറങ്ങി വൈഡ് നെക്കാണ്. ഇപ്പോഴും അത് ഭയങ്കര വിഷമം വരുത്തുന്നുണ്ട്. ഞാനിടില്ലെന്ന് പറഞ്ഞു. ഇപ്പോഴും നോക്കിയാലറിയാം. വലിച്ച് കയറ്റിയാണ് ആ ബ്ലൗസുള്ളത്. കുനിയാന്‍ പേടിച്ചു. ഭയങ്കര പ്രയാസപ്പെട്ട് ചെയ്ത സീനാണ്. അത് കൊണ്ട് തന്നെ എനിക്കാ സിനിമയുടെ ഭാഗങ്ങളൊന്നും വ്യക്തമായി ഓര്‍മയില്ല. ഞാന്‍ ആ സിനിമ കാണാന്‍ പോയിട്ടുമില്ല.

ഞാന്‍ വളരെ പെയിന്‍ഫുളായിരുന്നു ആ സിനിമയുടെ കാര്യത്തില്‍. ഒട്ടും തൃപ്തി തരാതിരുന്ന സമയം. പക്ഷെ മമ്മൂക്ക എന്ന മനുഷ്യനോട് ഭയങ്കര ബഹുമാനമുണ്ടെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി. ഒരു സിനിമ ചെയ്യുമ്പോള്‍ മമ്മൂക്ക, ഞാന്‍ ഈ സിനിമ ചെയ്യുന്നെന്ന് പറഞ്ഞ് മെസേജ് ചെയ്താല്‍ അപ്പോള്‍ തന്നെ മറുപടി വരും. അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ക്ക് അത്രയും വാല്യു കൊടുക്കുന്ന സാധാരണക്കാരനായ മനുഷ്യനാണ് മമ്മൂട്ടിയെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.

ഉട്ടോപ്യയിലെ രാജാവ് ചെയ്യാതെ ഇറങ്ങിപ്പോകാമായിരുന്നില്ലേ എന്ന് ചോദിച്ചവരുണ്ട്. ഞാനതും ചിന്തിച്ചതാണ്. സേതുലക്ഷ്മിയമ്മ എന്നെ സമാധാനിപ്പിക്കുന്നുണ്ട്. എടീ അത് വിഷമിക്കേണ്ട ഒരു സിനിമയല്ലേ ഞാനുമതല്ലേ ഇടുന്നതെന്ന് പറഞ്ഞു. അമ്മയ്ക്കത്രയും പ്രായമായില്ലേ. സിനിമ ഇട്ടെറിഞ്ഞ് പോയാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകും.

അഡ്വാന്‍സ് തന്നതല്ലേ എന്നൊക്കെ പറഞ്ഞ ശേഷമാണ് താന്‍ ആ സിനിമ ചെയ്യാന്‍ തയ്യാറായതെന്ന് മഞ്ജു പിള്ള പറയുന്നു. മോഹന്‍ലാലിനെക്കുറിച്ചും മഞ്ജു പത്രോസ് സംസാരിക്കുന്നുണ്ട്. മറ്റുള്ളവര്‍ അഭിനയിക്കുന്നതില്‍ ഇടപെടാത്ത ആളാണ് അദ്ദേഹം. അവരെ പഠിപ്പിക്കാന്‍ താനാരാണെന്നാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും മഞ്ജു പത്രോസ് പറയുന്നു. ടെലിവിഷന്‍ രംഗത്താണ് മഞ്ജു പത്രോസ് ഇന്ന് കൂടുതല്‍ സജീവം. സിനിമകളില്‍ തനിക്ക് അവസരം കുറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അങ്ങോട്ട് പോയി അവസരങ്ങള്‍ ചോദിക്കാറില്ലെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.

 

 

Back to top button
error: