മാതാപിതാക്കൾ കയറും മുമ്പേ ട്രെയിനെടുത്തു; പേടിച്ചരണ്ട 10 വയസുകാരൻ ചാടിയിറങ്ങി, ഒടുന്ന തീവണ്ടിയിൽ നിന്നും ചേട്ടനു പിന്നാലെ ചാടാനൊരുങ്ങി 6 വയസുകാരനും; രക്ഷിച്ച് ടിടിഐ

ആലുവ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടാനൊരുങ്ങിയ ആറ് വയസുകാരനെ അവസോരോചിതമായ ചടുല നീക്കത്തിലൂടെ രക്ഷപ്പെടുത്തി ടിടിഐ. കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ നിഖിൽ മിത്രയുടെ ഇടപെടലാണ് കുഞ്ഞിനെ വലിയൊരു അപകടത്തിൽ നിന്ന് രക്ഷിച്ചത്. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്‌സ്പ്രസ് ശനിയാഴ്ച വൈകിട്ട് 3.40ഓടെ ആലുവ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ഡി5 കോച്ചിന്റെ ചുമതലയായിരുന്നു നിഖിൽ മിത്രയ്ക്ക്.
ആലപ്പുഴ സ്വദേശിയായ സുനിൽകുമാറും ഭാര്യയും കുട്ടികളോടൊപ്പം ട്രെയിനിൽ കയറാൻ എത്തിയപ്പോൾ ആദ്യം പത്തും ആറും വയസുള്ള രണ്ട് മക്കളെയും ട്രെയിനിലേക്ക് കയറ്റി. അതിനിടെ ട്രെയിൻ മുന്നോട്ടു നീങ്ങുകയും മാതാപിതാക്കൾ പ്ലാറ്റ്‌ഫോമിൽ തന്നെ കുടുങ്ങുകയും ചെയ്തു. ഭയന്ന 10 വയസുകാരൻ ഉടൻ തന്നെ ട്രെയിനിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടി. ട്രെയിന്റെ വേഗം കുറവായിരുന്നതിനാൽ കുട്ടിക്ക് പരിക്കുകളൊന്നും ഉണ്ടായില്ല. ഇത് കണ്ട ആറുവയസുകാരനും ചാടാനായി വാതിലിനരികിൽ എത്തി.
പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവർ ബഹളം വെച്ചതോടെ ടിടിഐ നിഖിൽ മിത്ര ഓടിയെത്തി. കുട്ടി ചാടുന്നതിന് തൊട്ടുമുമ്പ് തന്നെ അദ്ദേഹം കുട്ടിയെ പിടിച്ചെടുത്ത് സുരക്ഷിതനാക്കി. തുടർന്ന് അപായചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും കുട്ടിയെ ആലുവ ആർപിഎഫിന് കൈമാറുകയും ചെയ്തു. സ്റ്റേഷൻ അധികൃതരെയും വിവരം അറിയിച്ചു. ശേഷം കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടുനൽകി. നടപടികൾക്ക് ശേഷം ട്രെയിൻ യാത്ര തുടർന്നു.






