
എറണാകുളം: അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി പിതാവിന്റെ സഹോദരനില്‍നിന്നു നേരിട്ടിരുന്നത് അതിക്രൂര പീഡനമെന്നു വിവരം. കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനു മൊഴി നല്‍കി. മരിക്കുന്നതിനു തൊട്ടുമുന്‍പത്തെ ദിവസവും കുട്ടി പീഡനത്തിന് ഇരയായി. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശാസ്ത്രീയ തെളിവുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പിതൃസഹോദരനെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തുക. സംരക്ഷിക്കേണ്ട അടുത്ത ബന്ധു തന്നെ ഇത്തരത്തില്‍ പീഡിപ്പിച്ചതിന് ബിഎന്‍എസിലെ വകുപ്പുകളും ബാലാവകാശ നിയമം അനുസരിച്ചുള്ള വകുപ്പുകളും ചുമത്തിയാകും ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുക. അമ്മ നല്‍കിയ നിര്‍ണായക വിവരമാണു പിതൃസഹോദരനിലേക്ക് അന്വേഷകരെ എത്തിച്ചത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്ക് അങ്കണവാടിയില്‍നിന്നു കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയ അമ്മ വൈകിട്ട് ആറരയോടെയാണ് ചാലക്കുടിപ്പുഴയിലേക്ക് കുട്ടിയെ എറിയുന്നത്. പിറ്റേന്ന് പുലര്‍ച്ചെ 2.20ന് മൃതദേഹം കണ്ടെടുത്തു. ചൊവ്വാഴ്ച വൈകിട്ട് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണ് കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന സംശയം എറണാകുളം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണ്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായ സംശയം പൊലീസിനെ അറിയിക്കുന്നത്. ഈ സമയത്ത് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയിരുന്ന അമ്മയെ തിരികെ കൊണ്ടുവന്ന് എറണാകുളം റൂറല്‍ എസ്പി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണു പീഡനത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം ലഭിച്ചത്. ഭര്‍ത്താവിന്റെ സഹോദരങ്ങളുമായാണു കുട്ടി കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നത് എന്നായിരുന്നു അമ്മ പറഞ്ഞത്. തുടര്‍ന്ന് ചെങ്ങമനാട് പൊലീസ് ഇക്കാര്യം പുത്തന്‍കുരിശ് പൊലീസിനെ അറിയിച്ചു.
തുടര്‍ന്നാണ് പുത്തന്‍കുരിശ് പൊലീസ് പിതൃസഹോദരന്‍ ഉള്‍പ്പെടെ അടുത്ത ബന്ധുക്കളായ മൂന്നുപേരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ മൂന്നുപേരെയും വിട്ടയച്ചു. പിറ്റേന്നു രാവിലെ അവരെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനൊടുവില്‍ രണ്ടു പേരെ വിട്ടയച്ചു. ഇപ്പോള്‍ അറസ്റ്റിലായ മൂന്നാമനാണു കുട്ടിയെ പീഡിപ്പിച്ചത് എന്നതില്‍ അപ്പോഴേക്കും പൊലീസിന് കൂടുതല്‍ വ്യക്തത ലഭിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ആദ്യ ഘട്ടത്തില്‍ കുറ്റം സമ്മതിക്കാന്‍ തയാറായില്ല. ഇതിനിടെ, ഇയാളുടെ ഫോണ്‍ അടക്കം പരിശോധിച്ച പൊലീസ് ഇയാള്‍ ലൈംഗികവൈകൃതം ഉള്ളയാളാണെന്നു മനസ്സിലാക്കി. പിന്നീട് രാത്രി വരെ നീണ്ട ചോദ്യം ചെയ്യലിലാണു പ്രതി കുറ്റസമ്മതിച്ചത്. ഒന്നര വര്‍ഷത്തോളമായി കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നാണ് ഇയാള്‍ പൊലീസിനോടു സമ്മതിച്ചിരിക്കുന്നത്. സ്വന്തം വീട്ടില്‍ വച്ച് കുട്ടി നിരവധിത്തവണ പീഡനത്തിന് ഇരയായെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന വീടിനടുത്തു തന്നെയാണ് ബന്ധുക്കളും താമസിച്ചിരുന്നത്.
കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം മൂലം കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു ഇവരുടെ കുടുംബാന്തരീക്ഷം. ഇതു പ്രതി മുതലെടുക്കുകയായിരുന്നു എന്നാണു വിവരം. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുമൂലം അമ്മ ഇടയ്ക്ക് സ്വന്തം വീട്ടിലേക്കും പോയിരുന്നു. അമ്മയുടെ മാനസികാസ്വാസ്ഥ്യത്തെ കുറിച്ചുള്ള വഴക്കുകളും വീട്ടില്‍ പതിവായിരുന്നു. എന്നാല്‍ ഭാര്യക്കു മാനസികാസ്വാസ്ഥ്യമില്ല എന്നാണ് ഭര്‍ത്താവ് തുടക്കം മുതല്‍ പറയുന്നത്. ഇടയ്ക്കു സംശയം തോന്നി ആശുപത്രിയില്‍ ചികിത്സിപ്പിച്ചിരുന്നു എന്നും ഇയാള്‍ പറഞ്ഞിരുന്നു. വഴക്കുണ്ടാകുമ്പോള്‍ ഭര്‍ത്താവ് മര്‍ദിച്ചിരുന്നു എന്നാണ് യുവതിയുടെ അമ്മ പറഞ്ഞത്.
ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലുള്ള അമ്മയെ കൂടി കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ കൊലപാതകത്തിലേക്കു നയിച്ചതില്‍, കുട്ടി ഏല്‍ക്കേണ്ടി വന്ന പീഡനത്തിന് എത്രത്തോളം പങ്കുണ്ടെന്നതും വ്യക്തമാകും. കുട്ടി പീഡിപ്പിക്കപ്പെട്ട വീട്ടില്‍ ഫൊറന്‍സിക് സംഘം ഇപ്പോള്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനും ശേഷമായിരിക്കും പിതൃസഹോദരനെ കോടതിയില്‍ ഹാജരാക്കുക.