Breaking NewsCrimeKeralaLead NewsNEWS

കൊടകര കുഴല്‍പ്പണ കേസില്‍ തെളിവു സഹിതം പോലീസ് കണ്ടെത്തിയ കാര്യങ്ങള്‍ മുക്കി; ബിജെപി നേതാക്കളെ സംരക്ഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചു; ധര്‍മരാജന്റെ മൊഴികളും ഫോണ്‍ കോള്‍ പട്ടികയും അട്ടിമറിച്ചു; കൈക്കൂലിക്കേസില്‍ മുഖ്യ പ്രതിയായ ഇഡി ഉദ്യോഗസ്ഥന്റെ കുഴല്‍പ്പണ കേസ് അന്വേഷണവും സംശയത്തില്‍

ബിജെപി തൃശൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ ആറു ചാക്കിലായി ഒമ്പതുകോടി രൂപയുടെ കള്ളപ്പണം ഇറക്കിയതിന് സാക്ഷിയാണെന്ന് ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിശദ റിപ്പോര്‍ട്ട് പൊലീസ് കൈമാറിയിട്ടും മൊഴിയെടുക്കാന്‍ ഇഡി തയാറായില്ല

കൊച്ചി: വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസിലെ ഒന്നാംപ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ കൊടകര കുഴല്‍പ്പണക്കേസ് ബിജെപിക്കു വേണ്ടി അട്ടിമറിച്ചെന്ന ആരോപണമുള്ളയാള്‍. കേസൊതുക്കാന്‍ കശുവണ്ടി വ്യവസായി അനീഷ് ബാബുവില്‍നിന്ന് രണ്ടുകോടിരൂപ കൈക്കൂലി വാങ്ങിയ ഇഡി അസി. ഡയറക്ടര്‍ ശേഖര്‍കുമാറാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിച്ചതും ബിജെപി നേതാക്കളെ ഒഴിവാക്കി എറണാകുളം പിഎംഎല്‍എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. കൈക്കൂലിക്കേസില്‍ ശേഖര്‍കുമാര്‍ പ്രതിയായതോടെ, കുഴല്‍പ്പണക്കേസ് ഒതുക്കാനും കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയം ഉയരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ഇറക്കിയ 3.5 കോടിരൂപയുടെ കുഴല്‍പ്പണം കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നിര്‍ദേശിച്ചതുപ്രകാരം 53.4 കോടി രൂപയുടെ കുഴല്‍പ്പണക്കടത്ത് നടന്നതായി കേരള പൊലീസ് കണ്ടെത്തി. കള്ളപ്പണമിടപാട് അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ലാത്തതിനാല്‍ വിശദമായ റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറി. ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന കോള്‍ലിസ്റ്റും കൈമാറി. എന്നാല്‍ പണത്തിന്റെ ഉറവിടം അന്വേഷിച്ചില്ല. ഹൈക്കോടതി പലവട്ടം ഇടപെട്ടതോടെ കവര്‍ച്ചാക്കേസ് മാത്രമാക്കി ഇഡി കുറ്റപത്രം സമര്‍പ്പിച്ചു.

Signature-ad

ബിജെപി തൃശൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ ആറു ചാക്കിലായി ഒമ്പതുകോടി രൂപയുടെ കള്ളപ്പണം ഇറക്കിയതിന് സാക്ഷിയാണെന്ന് ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിശദ റിപ്പോര്‍ട്ട് പൊലീസ് കൈമാറിയിട്ടും മൊഴിയെടുക്കാന്‍ ഇഡി തയാറായില്ല.

ആലപ്പുഴ തിരുവിതാംകൂര്‍ പാലസ് വാങ്ങാന്‍ ഡ്രൈവര്‍ ഷംജീറിന്റെ കൈയില്‍ ബംഗളൂരുവിലെ വ്യവസായി ധര്‍മരാജന്‍ കൊടുത്തുവിട്ട പണം കവര്‍ച്ച ചെയ്യപ്പെട്ടെന്നാണ് ഇഡി കേസ്. എന്നാല്‍ ധര്‍മരാജനും ഡ്രൈവര്‍ ഷംജീറും പൊലീസിന് നല്‍കിയ പരാതിയിലും പൊലീസ് പിടിച്ചെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും തിരുവിതാംകൂര്‍ പാലസിന്റെ കച്ചവടം പരാമര്‍ശിച്ചിട്ടില്ല. ധര്‍മരാജന്‍ ബിജെപി അനുഭാവിയാണ്. ധര്‍മരാജന് കിട്ടിയ പണത്തിന്റെ ഉറവിടവും അന്വേഷിച്ചില്ല. ഇതെല്ലാം ഇഡിക്കെതിരെ സംശയമുനയാകുകയാണ്.

കരുവന്നൂര്‍ കേസിലടക്കം സിപിഎം നേതാക്കളുടെ വീടുകളില്‍വരെയെത്തി പരിശോധന നടത്തിയ ഇഡി, കൊടകര കേസില്‍ ആരോപണ വിധേയരെ ചോദ്യം ചെയ്യാന്‍ പോലും തയാറായില്ല. ഹൈവേ കവര്‍ച്ചയിലെ കള്ളപ്പണ ഇടപാടു മാത്രം അന്വേഷിച്ചാണു കുറ്റപത്രം സമര്‍പ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നതിലേക്ക് അന്വേഷണം നീങ്ങിയില്ല. ആലപ്പുഴയിലെ ഭൂമി വാങ്ങാന്‍ ധര്‍മരാജന്‍ കൊടുത്തുവിട്ട പണമാണ് കൊള്ളയടിച്ചതെന്ന് ഇഡി കലൂര്‍ പി.എം.എല്‍.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി സംസ്ഥാനത്തേക്ക് കൊണ്ടുവന്ന പണമാണിതെന്നായിരുന്നു ആരോപണം. ഇത് തെളിവ് സഹിതം പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിന്റെ ചുവടുപിടിച്ച് കള്ളപ്പണ ഇടപാടില്‍ ഇഡി നടത്തിയ അന്വേഷണം പോലീസ് റിപ്പോര്‍ട്ടിനെ അപ്പാടെ നിരാകരിക്കുന്നു. പോലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് ഇഡി കോടതിയില്‍ ഹാജരാക്കിയത്.

ഹൈവേ കവര്‍ച്ചയ്ക്കു ശേഷമുള്ള കള്ളപ്പണ ഇടപാടാണ് തങ്ങള്‍ അന്വേഷിച്ചതെന്നാണ് ഇക്കാര്യത്തില്‍ ഇഡിയുടെ ന്യായവാദം. ധര്‍മരാജന്‍ ആലപ്പുഴയില്‍ ഭൂമി വാങ്ങാന്‍ കൊണ്ടുപോയ മൂന്നരക്കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത് എന്നാണ് ഇഡി ഇതിന്റെ ഉത്ഭവത്തെ സംബന്ധിച്ച് വിശദീകരിക്കുന്നത്. ഇത് ബിജെപിക്ക് വന്ന തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന വാദത്തില്‍ അന്വേഷണമോ അത്തരത്തിലൊരു കണ്ടെത്തലോ ഇഡി നടത്തിയിട്ടില്ല. മറിച്ച് ധര്‍മരാജന്‍ ഇതിന്റെ ഉത്ഭവം വെളിപ്പെടുത്തിയിട്ടുണ്ട് എന്നത് മാത്രമാണ് ഇഡി കുറ്റപത്രത്തിലുള്ളത്.

ആലപ്പുഴയിലുള്ള തിരുവിതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുവേണ്ടി ഡ്രൈവര്‍ ഷംജീറിന്റെ കൈവശം ധര്‍മരാജന്‍ കൊടുത്തുവിട്ട 3.56 കോടി രൂപയാണ് കൊടകരയില്‍വെച്ച് കൊള്ളയടിക്കപ്പെട്ടത് എന്നതാണ് ഇഡി കുറ്റപത്രം. എന്നാല്‍ ഇത്തരത്തില്‍ ഭൂമിയിടപാട് സംബന്ധിച്ചൊരു കണ്ടെത്തല്‍ ഇതേക്കുറിച്ച് അന്വേഷിച്ച പോലീസ് നടത്തിയിരുന്നില്ല. ബിജെപിക്ക് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനുവേണ്ടി കൊണ്ടുവന്ന പണമാണ് കൊടകരയില്‍വെച്ച് കൊള്ളയടിക്കപ്പെട്ടത് എന്നാണ് പോലീസ് കുറ്റപത്രത്തിലുള്ളത്. പല മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം സമര്‍ഥിച്ചത്. ധര്‍മരാജന്‍ തന്നെ നേരത്തേ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ ഇത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു പറഞ്ഞിരുന്നത്.

 

 

Back to top button
error: