
ന്യൂഡല്‍ഹി: പഞ്ചാബിലെ ചാരവൃത്തി കേസില്‍ ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനെ ഇന്ത്യ പുറത്താക്കി. ഇതു സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഇന്ത്യയിലെ ഔദ്യോഗിക പദവിക്ക് അനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ ഇന്ത്യാ ഗവണ്‍മെന്റ് അയോഗ്യനാക്കിയെന്നും നോട്ടീസ് നല്‍കിയന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഡാനിഷ് എന്ന ഉദ്യോഗസ്ഥനാണു മറ്റൊരു വ്യക്തിയുടെ സഹായത്താല്‍ ഇന്ത്യയില്‍നിന്നു തന്ത്രപരമായ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണു കണ്ടെത്തല്‍. വിവരങ്ങള്‍ പാക് സര്‍ക്കാരിനു കൈമാറി. ഈ കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് ഗുസാല, യമീന്‍ മുഹമ്മദ് എന്നീ രണ്ട് മലേര്‍കോട്ല നിവാസികളെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ പോയപ്പോഴാണ് ഗുസാല ഡാനിഷിനെ കണ്ടുമുട്ടിയതെന്ന് പറയപ്പെടുന്നു. മെസഞ്ചര്‍ വഴിയാണു ആശയവിനിമയം തുടര്‍ന്നത്. തുടര്‍ന്ന്, ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഗുസാലയ്ക്ക് 30,000 രൂപ പ്രതിഫലവും നല്‍കി. ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണു ചാരസംഘത്തിനു പിന്നിലെ പ്രധാനിയെന്നു സംശയിക്കുന്ന യാമീന്‍ മുഹമ്മദിനെ പിടികൂടിയത്. യാത്രാ രേഖകള്‍ പരിശോധിച്ചതില്‍നിന്ന് ഗുസാല ഒരിക്കല്‍പോലും പാകിസ്താനിലേക്കു പോയിട്ടില്ലെന്നു കണ്ടെത്തി. അതേസമയം യാമീന്‍ മുഹമ്മദത് 2018 ലും 2022 ലും രണ്ടുതവണ അവിടെ പോയിട്ടുണ്ട്.
ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞു മേയ് എട്ടിനു ഗുസാലയ്ക്കും ഡാനിഷിനുമെതിരേ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) ഫയല്‍ ചെയ്തു. ഏപ്രിലില്‍ ഗുസാല ഡാനിഷുമായി കൂടിക്കാഴ്ച നടത്തിയതായും തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറാന്‍ ശ്രമിച്ചതായും തുടര്‍ന്ന് യമീന്‍ 30,000 രൂപയുടെ ഒരു ഭാഗം അവര്‍ക്ക് കൈമാറിയതായും പറയപ്പെടുന്നു. കേസിന്റെ വിവരങ്ങള്‍ ഞായാറാഴ്ചയാണു പഞ്ചാബ് പോലീസ് പുറത്തുവിട്ടത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഡാനിഷിനെ പുറത്താക്കിയത്.






