Breaking NewsCrimeKeralaLead NewsNEWS

ഗോള്‍ഡിനെക്കാള്‍ ലാഭം ‘ഇടുക്കി ഗോള്‍ഡ്’!; കള്ളക്കടത്ത് സംഘങ്ങള്‍ ഹൈബ്രിഡ് കഞ്ചാവിലേക്ക് വന്‍ തോതില്‍ വഴിമാറുന്നു; കടത്താന്‍ വന്‍ കമ്മീഷന്‍; ഗള്‍ഫില്‍ കിലോയ്ക്ക് ഒരുകോടിവരെ; കൊച്ചിയിലേക്കും ഒഴുക്ക്; തീരുവ കുറച്ചത് സ്വര്‍ണക്കടത്തിന്‌ തിരിച്ചടിയായി

2023 ഓഗസ്റ്റ് മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പിടികൂടിയ സ്വര്‍ണത്തെ അപേക്ഷിച്ച് തീരുവ കുറച്ചശേഷം അഞ്ചിലൊന്നായി കുറഞ്ഞു. വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ കണക്ക് ഏകദേശം 350 കിലോഗ്രാം ആയിരുന്നു, തീരുവ കുറച്ചതിന് ശേഷമുള്ള അതേ കാലയളവില്‍ ഇത് ഏകദേശം 70 കിലോഗ്രാം ആയി കുറഞ്ഞു

തിരുവനന്തപുരം: അന്താരാഷ്ട്ര കള്ളക്കടത്തു സംഘങ്ങളുടെ പുതിയ ‘സ്വര്‍ണ’മായി ഹൈബ്രിഡ് കഞ്ചാവ് മാറിയെന്നു റിപ്പോര്‍ട്ട്. കേരളവുമായി ബന്ധമുള്ള കള്ളക്കടത്തു സംഘങ്ങള്‍ക്കു ഒറിജിനല്‍ സ്വര്‍ണത്തേക്കാള്‍ ഇപ്പോള്‍ പ്രിയം ഹൈബ്രിഡ് കഞ്ചാവു കടത്തുന്നതാണ്. 2024 ജൂലൈയില്‍ ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 15% ല്‍ നിന്ന് 6% ആയി കേന്ദ്ര സര്‍ക്കാര്‍ കുറച്ചത് പല റാക്കറ്റുകള്‍ക്കും തിരിച്ചടിയായി.

മഞ്ഞലോഹത്തിന്റെ കള്ളക്കടത്തില്‍നിന്നു പിന്‍മാറിയവര്‍ വന്‍ ലാഭം നേടുന്നതിന് ഇപ്പോള്‍ ഹൈബ്രിഡ് കഞ്ചാവാണു കടത്തുന്നത്. ഇക്കാര്യം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് (സിസിപി) എന്നിവയിലെ വൃത്തങ്ങളും പറയുന്നു. കസ്റ്റംസ് തീരുവ കുറച്ചതിനുശേഷം, കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍, സ്വര്‍ണം പിടിച്ചെടുക്കല്‍ അഞ്ചിലൊന്നായി കുറഞ്ഞു.

Signature-ad

‘2023 ഓഗസ്റ്റ് മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പിടികൂടിയ സ്വര്‍ണത്തെ അപേക്ഷിച്ച് തീരുവ കുറച്ചശേഷം അഞ്ചിലൊന്നായി കുറഞ്ഞു. വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ കണക്ക് ഏകദേശം 350 കിലോഗ്രാം ആയിരുന്നു, തീരുവ കുറച്ചതിന് ശേഷമുള്ള അതേ കാലയളവില്‍ ഇത് ഏകദേശം 70 കിലോഗ്രാം ആയി കുറഞ്ഞു’- അധികൃതര്‍ പറയുന്നു.

 

സ്വര്‍ണക്കടത്തിന്റെ കാര്യത്തില്‍ ലാഭവിഹിതം കുറഞ്ഞുവെന്നും തീരുവ കുറച്ചതിനുശേഷം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുക്കല്‍ കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഒരു മുതിര്‍ന്ന ഡിആര്‍ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2024 ജൂലൈ മുതല്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മാത്രം ഏകദേശം 90 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. സംസ്ഥാനത്ത് ഏറ്റവും പുതിയതായി പിടിച്ചെടുക്കല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ്, മെയ് ഒന്നിനു 12 കിലോഗ്രാമും പിടികൂടി. ഹൈഡ്രോപോണിക്‌സ് കൃഷിരീതിയിലൂടെ വളര്‍ത്തിയ കഞ്ചാവാണിത്.

ലാഭത്തിലെ ഇടിവ് പല ഓപ്പറേറ്റര്‍മാരെയും സ്വര്‍ണക്കടത്ത് ഉപേക്ഷിച്ച് ഹൈബ്രിഡ് കഞ്ചാവിലേക്ക് മാറാന്‍ പ്രേരിപ്പിച്ചതായി ഡിആര്‍ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ഒരു കിലോ സ്വര്‍ണ്ണം കടത്തുന്നതിലൂടെ ലഭിക്കുന്ന പരമാവധി ലാഭം എട്ട് ലക്ഷം രൂപയില്‍ താഴെയാണ്. പിടിക്കപ്പെട്ടാല്‍, നഷ്ടം നികത്താന്‍ അവര്‍ക്ക് ഏഴുമുതല്‍ എട്ട് തവണവരെ സമാനമായ ചരക്ക് വിജയകരമായി എത്തിക്കേണ്ടി വരും. അതിനാല്‍, ഇടത്തരം റാക്കറ്റുകള്‍ രംഗം വിട്ടുപോയി.

‘ഇവരില്‍ പലരും ഹൈബ്രിഡ് കഞ്ചാവ് കടത്താണ് ഇഷ്ടപ്പെടുന്നത്. കാരണം വലിയ ലാഭം. ഒരു കിലോ ഹൈഡ്രോ കഞ്ചാവിന് അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടി രൂപ വരെ വിലവരും. മിഡില്‍-ഈസ്റ്റില്‍ അവര്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡാണ്. കൂടാതെ കേരളം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഒരു പ്രധാന ഗതാഗത കേന്ദ്രമാണ്. ഒരേ അളവിലുള്ള എംഡിഎംഎയേക്കാള്‍ വിലയേറിയതാണ് ഒരു കിലോ ഹൈഡ്രോ കഞ്ചാവ്. ഇതിന് ആവശ്യക്കാരും ഏറിയിട്ടുണ്ട്’-ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്വര്‍ണക്കടത്തിലെ കുറവ് പ്രൊഫഷണല്‍ കാരിയര്‍മാരെ ബാധിച്ചിട്ടുണ്ട്. ഈ തൊഴിലിന് ഇറങ്ങിയവര്‍ ഹൈഡ്രോ കഞ്ചാവില്‍ കൈവയ്ക്കാനും ശ്രമിച്ചേക്കും. ‘മുമ്പ് ഒരു കിലോ സ്വര്‍ണം കടത്തുന്നതിന് കാരിയര്‍ക്ക് ഒരു ലക്ഷം രൂപ കമ്മീഷനായി ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ യാത്രാ ചെലവുകളും അദ്ദേഹം പ്രവര്‍ത്തിക്കുന്ന റാക്കറ്റ് തന്നെയാണ് വഹിച്ചിരുന്നത്. ഇപ്പോള്‍ കമ്മീഷന്‍ 50,000 രൂപയില്‍ താഴെയാണ്. നിരവധി കാരിയര്‍മാരാണു പണി നിര്‍ത്തിപ്പോയത്. അവര്‍ കഞ്ചാവ് കടത്തലിലേക്ക് മാറുന്നുണ്ടോ എന്ന് ഞങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,” ഡിആര്‍ഐ വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍, അപകട സാധ്യത കൂടുതലായതിനാല്‍ കൂടുതല്‍ സ്വര്‍ണ കാരിയര്‍മാര്‍ കഞ്ചാവ് കടത്തിലേക്കു തിരിയാനുള്ള സാധ്യത കുറവാണ്. ‘മിക്ക കാരിയര്‍മാരെയും ഞങ്ങള്‍ക്ക് അറിയാം. മയക്കുമരുന്ന് കടത്ത് കൂടുതല്‍ ഗുരുതരമായ കുറ്റമാണ്, ഞങ്ങള്‍ അവരെ നിരീക്ഷിക്കുന്നുണ്ടെന്ന് അവര്‍ക്കറിയാവുന്നതിനാല്‍ അവര്‍ റിസ്‌ക് എടുക്കാന്‍ തയാറാകില്ല. സ്വര്‍ണ കള്ളക്കടത്ത് കുറഞ്ഞിട്ടുണ്ടെങ്കിലും അവസാനിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: