
ന്യൂഡല്‍ഹി: പാകിസ്ഥാന് 8,500 കോടി (1 ബില്യണ്‍ ഡോളര്‍) അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ് ) ഇന്നലെ അനുവദിച്ചു. പാകിസ്ഥാന് വായ്പ നല്‍കിയാല്‍ അത് ഭീകര പ്രവര്‍ത്തനത്തിന് സഹായം നല്‍കാന്‍ അടക്കം ദുരുപയോഗം ചെയ്യുമെന്ന് ഐ.എം.എഫ് യോഗത്തില്‍ ഇന്ത്യ ആരോപിച്ചിരുന്നു. ഇത് മറികടന്നാണ് ഐ.എം.എഫിന്റെ നീക്കം. വായ്പ അനുവദിക്കാനുള്ള വോട്ടിംഗില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു. പാകിസ്ഥാന്റെ 130 കോടി ഡോളറിന്റെ അധിക വായ്പാ അപേക്ഷയും ഐ.എം.എഫിനു മുന്നിലുണ്ട്.
മോശം ട്രാക്ക് റെക്കോഡും ഐ.എം.എഫ് പദ്ധതികളുടെ ഫലപ്രാപ്തി ഇല്ലായ്മയും അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നതും പാകിസ്ഥാന് വായ്പയ്ക്കുള്ള അര്‍ഹത ഇല്ലാതാക്കുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. 1989 മുതല്‍ പാകിസ്ഥാന് ഐ.എം.എഫ് പണം നല്‍കിയിട്ടുണ്ട്. 2019ന് ശേഷം നാല് പദ്ധതികളുമുണ്ട്. സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍, പാകിസ്ഥാന്‍ വീണ്ടും സഹായത്തിനായി സമീപിക്കുമായിരുന്നില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

നേരത്തേ, സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയില്‍ ഇടപെടാനില്ലെന്ന് പാക്കിസ്ഥാനോട് ലോക ബാങ്ക് വ്യക്തമാക്കിയിരുന്നു. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ, സൈനിക വിഷയങ്ങളില്‍ തങ്ങള്‍ ഇടപെടാനില്ലെന്നും സഹായി എന്നതിനപ്പുറം ഇക്കാര്യത്തില്‍ ലോകബാങ്കിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും പ്രസിഡന്റ് അജയ് ബംഗ അറിയിച്ചു. കൂടാതെ ഇന്ത്യ പാക്ക് സംഘര്‍ഷം പരിഹരിക്കാന്‍ ലോക ബാങ്ക് മധ്യസ്ഥത വഹിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം അജയ് ബംഗ കൂടിക്കാഴ്ച നടത്തിയിരുന്നു. പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളെ ആക്രമിച്ച ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടടുത്ത ദിവസം നടന്ന ബംഗയുടെ ഇന്ത്യന്‍ സന്ദര്‍ശനം മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. 1960കളില്‍ സിന്ധു നദിയിലെയും പോഷക നദികളുടെയും വെള്ളം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിലും തുടര്‍ന്ന് ഇരുരാജ്യങ്ങളും നദീജല ഉടമ്പടി ഒപ്പുവയ്ക്കുന്നതിലും ലോക ബാങ്കിന്റെ ഇടപെടലുണ്ടായിരുന്നു. ഇതോടെയാണ് സഹായമഭ്യര്‍ഥിച്ച് പാക്കിസ്ഥാന്‍ ലോക ബാങ്കിനെ സമീപിച്ചത്.