IndiaNEWS

ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം വേണ്ട! അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പ് പാടില്ലന്ന് കേന്ദ്രം; ‘കറാച്ചിക്കഥ’യില്‍ കുടുങ്ങി കേന്ദ്രമന്ത്രിയും, നുണക്കെണി പണിയാകല്ലേ…

ന്യൂഡല്‍ഹി: ഇന്ത്യപാക്ക് സംഘര്‍ഷത്തിന്റെ മറവില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവിവര പ്രളയം. സൈനികനീക്കങ്ങള്‍ സംബന്ധിച്ച ഇല്ലാക്കഥകളും എടിഎം മുടക്കം, ഇന്ധനക്ഷാമം തുടങ്ങി ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നുണകളും വരെ പ്രചരിക്കുന്നു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്നും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചെന്നും വരെ വ്യാജ പ്രചാരണമുണ്ടായി. ഇന്ത്യക്കാര്‍ക്കിടയില്‍ ആശങ്ക പരത്താന്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് ഒട്ടേറെ സമൂഹമാധ്യമ ഹാന്‍ഡിലുകള്‍ ഒരുമിച്ചുചേര്‍ന്ന് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും ഷെയര്‍ ചെയ്യുന്നതിനു മുന്‍പ് പരിശോധിച്ച് ശരിയെന്ന് ഉറപ്പാക്കണമെന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) മുന്നറിയിപ്പു നല്‍കി.

കഴിഞ്ഞ 10 ദിവസത്തിനിടെ അന്‍പതിലേറെ വ്യാജ വീഡിയോകളും പോസ്റ്റുകളും പിഐബിയുടെ വസ്തുതാപരിശോധനാ വിഭാഗം കണ്ടെത്തി; വ്യാഴാഴ്ച രാത്രി 10 മുതല്‍ ഇന്നലെ രാവിലെ 6.30 വരെ മാത്രം 7 വിഡിയോകള്‍. എടിഎമ്മുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും ഡിജിറ്റല്‍ സേവനങ്ങള്‍ക്കു തടസ്സമില്ലെന്നും കേന്ദ്രസര്‍ക്കാരും ബാങ്കുകളും വ്യക്തമാക്കി. വെപ്രാളപ്പെട്ട് ഇന്ധനം വാങ്ങി സൂക്ഷിക്കേണ്ടതില്ലെന്നും രാജ്യമാകെ ആവശ്യത്തിനു സ്റ്റോക്ക് ഉണ്ടെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ വ്യക്തമാക്കി. സൈനിക നടപടികളുടെയും നീക്കങ്ങളുടെയും തത്സമയ വാര്‍ത്താ കവറേജ് ഒഴിവാക്കണമെന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയം ആവര്‍ത്തിച്ചു നിര്‍ദേശിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്ന ചാനലുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനു കത്തയച്ചു.

Signature-ad

‘കറാച്ചി കഥ’യില്‍ കേന്ദ്രമന്ത്രി കുടുങ്ങി ഇന്ത്യന്‍ നാവികസേന കറാച്ചി തുറമുഖം ആക്രമിച്ചെന്ന വ്യാജ വിവരം കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും ഇന്നലെ പുലര്‍ച്ചെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. വ്യാജമാണെന്ന വിവരം പുറത്തുവന്നതോടെ പോസ്റ്റ് പിന്‍വലിച്ചു. ഐഎന്‍എസ് വിക്രാന്തിനെ രംഗത്തിറക്കി കറാച്ചി തുറമുഖം ആക്രമിച്ചെന്ന തരത്തിലായിരുന്നു സമൂഹമാധ്യമപ്രചാരണം. യുഎസിലെ ഫിലഡല്‍ഫിയയിലെ വിമാനാപകട ദൃശ്യങ്ങളാണ് കറാച്ചിയിലേതെന്ന മട്ടില്‍ പ്രചരിക്കപ്പെട്ടത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തുറമുഖം ആക്രമിക്കപ്പെട്ടിട്ടില്ലെന്നു കറാച്ചി പോര്‍ട്ട് ട്രസ്റ്റ് പ്രതികരിച്ചു. ആരൊക്കെയോ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി മാധ്യമപ്രവര്‍ത്തകര്‍ വഴി വിവരങ്ങള്‍ പങ്കുവയ്ക്കുകയാണെന്നു മന്ത്രി റിജിജു ഇന്നലെ വൈകിട്ട് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. എന്നാല്‍ മറ്റാരുമല്ല, മന്ത്രിയുടെ സ്വന്തം അക്കൗണ്ട് തന്നെ പോസ്റ്റ് ചെയ്തതാണെന്ന് വസ്തുതാപരിശോധകനായ മുഹമ്മദ് സുബൈര്‍ മറുപടി നല്‍കി.

അവശ്യസാധനങ്ങള്‍ ആവശ്യത്തിലേറെ സ്റ്റോക്കുണ്ടെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. തിരക്കിട്ട് ഭക്ഷ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ടതില്ല. പൂഴ്ത്തിവയ്പിലൂടെ കൃത്രിമക്ഷാമമുണ്ടാക്കരുതെന്നു കച്ചവടക്കാര്‍ക്കും മുന്നറിയിപ്പു നല്‍കി. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനും രാജ്യത്തെ മൊത്തം ഭക്ഷ്യശേഖരം വിലയിരുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: