Breaking NewsIndiaLead NewsLIFENEWSNewsthen Special

സേനയില്‍ പെര്‍മനന്റ് കമ്മീഷന്‍ ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയവരെ പറഞ്ഞയ്ക്കരുതെന്ന് സുപ്രീം കോടതി; ‘അവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, അവരുടെ മനോവീര്യം ഉയര്‍ന്ന് നില്‍ക്കേണ്ടത് അത്യാവശ്യം’; സ്ത്രീകള്‍ അനുയോജ്യരല്ലെന്ന നിലപാട് തെറ്റാണെന്ന് നിലവിലെ സാഹചര്യം തെളിയിക്കുന്നെന്നും കേണല്‍ സോഫിയ ഖുറേഷിയെ ചൂണ്ടി ജസ്റ്റിസ് സൂര്യകാന്ത്

'അവര്‍ക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ഇപ്പോള്‍ ഇടമുണ്ട്. നിലവില്‍, അവരുടെ മനോവീര്യം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുണ'മെന്നും കോടതി നിര്‍ദേശിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ പെര്‍മനന്റ് കമ്മീഷന്‍ (പിസി) ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയവരെ വിട്ടയയ്ക്കരുതെന്നു സുപ്രീം കോടതിയുടെ നിര്‍ണായക നിര്‍ദേശം. സൈനിക പദവികളില്‍ സ്ത്രീകള്‍ സുപ്രധാന ജോലികള്‍ നിര്‍വഹിക്കുന്ന സമയത്ത് അവരുടെ മനോവീര്യം ഉയര്‍ന്ന നിലയില്‍തന്നെ നിലനിര്‍ത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

‘അവര്‍ക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ഇപ്പോള്‍ ഇടമുണ്ട്. നിലവില്‍, അവരുടെ മനോവീര്യം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുണ’മെന്നും കോടതി നിര്‍ദേശിച്ചു. ഇപ്പോഴത്തെ സുരക്ഷാ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍, അവര്‍ അനുയോജ്യരല്ലാത്ത ഉദ്യോഗസ്ഥരാണെന്ന നിങ്ങളുടെ നിലപാടില്‍ തെറ്റുണ്ടെന്നും ഓഗസ്റ്റില്‍ കേസ് വീണ്ടും കേള്‍ക്കുന്നതുവരെ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള നിര്‍ണായക വിശദീകരണം നല്‍കാന്‍ സൈന്യം ചുമതലപ്പെടുത്തിയത് കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യേമിക സിംഗ് എന്നിവരെയാണ്. കേണല്‍ സോഫിയ സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നു പെര്‍മനന്റ് കമ്മീഷന്‍ ലഭിച്ച ഉദ്യോഗസ്ഥയാണ്. ഈ പശ്ചാത്തലത്തില്‍കൂടിയാണ് കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

Signature-ad


2020 ഫെബ്രുവരി 17-ന് സുപ്രീം കോടതി വനിതാ ഓഫീസര്‍മാര്‍ക്ക് പിസി അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച സുപ്രധാന വിധിയില്‍ കേണല്‍ ഖുറേഷിയുടെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകളെ ‘ശാരീരികമായി അയോഗ്യര്‍’ എന്ന് വിശേഷിപ്പിച്ച സര്‍ക്കാരിന്റെ നിലവപാടിനെയും വിധിയില്‍ വിമര്‍ശിച്ചിരുന്നു. ‘സ്ത്രീകള്‍ക്ക് മാത്രമല്ല, ഇന്ത്യന്‍ സൈന്യത്തിനും അപമാനം’ എന്നായിരുന്നു വിധിയില്‍ പറഞ്ഞത്.  ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ വിട്ടയയ്ക്കുന്നത് സായുധ സേനയുടെ യുവത്വം നിലനിര്‍ത്താനുള്ള ഭരണപരമായ തീരുമാനമെന്നാണു സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി വാദിച്ചത്. മാത്രമല്ല, പെര്‍മനന്റ് കമ്മീഷന്‍ വന്നതിനുശേഷം സ്ത്രീകള്‍ക്കു കൂടുതലായി അവസരം ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, വനിതാ ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയിരുന്നില്ലെങ്കില്‍ ഒരിക്കലും കേണല്‍ സോഫിയ ഖുറേഷിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ നയിക്കാന്‍ അവസരം ലഭിക്കുമായിരുന്നില്ലെന്നു ഹര്‍ജിക്കാരിലൊരാളായ ലെഫ്റ്റനന്റ് കേണല്‍ ഗീത ശര്‍മ്മയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക മേനക ഗുരുസ്വാമി പറഞ്ഞു. 2020-ലെ ബബിത പുനിയ കേസിലാണു സുപ്രീം കോടതി സ്ത്രീകള്‍ക്കായി സ്ഥിരം നിയമനം അനുവദിച്ചത്. ഈ സാഹചര്യത്തില്‍ ചെറുപ്പക്കാരും പരിചയ സമ്പന്നരുമായ ഉദ്യോഗസ്ഥരുടെ ആവശ്യകത ചൂണ്ടിക്കാട്ടി കോടതി ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുകയായിരുന്നു. നമുക്ക് മിടുക്കരായ ഉദ്യോഗസ്ഥരുണ്ട്. അവരെയോര്‍ത്ത് അഭിമാനിക്കുന്നെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

2020ലെ വിധിക്കുശേഷം പെര്‍മനന്റ് കമ്മീഷനില്‍ നിയമനം ലഭിക്കാനുള്ള വനിതാ സൈനിക ഉദ്യോഗസ്ഥരുടെ പോരാട്ടങ്ങള്‍ ഇപ്പോഴും കോടതിയിലാണ്. ഇവരെ നിയമിക്കാന്‍ ഭരണപരമായ ഇച്ഛാശക്തിയും മാനസികാവസ്ഥയിലെ മാറ്റവും ഇക്കാര്യത്തില്‍ സര്‍ക്കാരിനുണ്ടാകണമെന്ന് വിധിയില്‍ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ ഫിറ്റ്‌നസ് പോലുള്ള കാര്യങ്ങള്‍ മറികടക്കാന്‍ ഇപ്പോഴും സ്ത്രീകള്‍ വിഷമിക്കുകയാണ്.

നേരത്തേ, ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍, ആര്‍മി എജ്യുക്കേഷന്‍ കോര്‍പ്‌സ് എന്നീ രണ്ടു ബ്രാഞ്ചുകളില്‍ മാത്രമാണ് വനിതകള്‍ക്കു പെര്‍മനന്റ് കമ്മീഷന്‍ നല്‍കിയിരുന്നത്. കോടതി വിധിയോടെയാണു ട്രൂപ്പുകളുടെ കമാന്‍ഡിംഗ് പദവിയിലേക്കു നിയമിക്കപ്പെട്ടത്. വനിതാ ഉദ്യോഗസ്ഥര്‍ക്ക് സേനയില്‍ പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കണമെന്ന ഫെബ്രുവരി 2020ലെ സുപ്രീംകോടതി ഉത്തരവാണ് ഈ സ്ഥാനക്കയറ്റത്തിലേക്കുള്ള വാതില്‍ തുറന്നത്. യുദ്ധരംഗത്ത് ഒഴികെ മറ്റെല്ലാ വിഭാഗത്തിലും പെര്‍മനന്റ് കമ്മീഷന്‍ ഇതുവഴി സാധ്യമായി. 1992ന്റെ തുടക്കം മുതലെ വനിതാ ഉദ്യോഗസ്ഥരെ കരസേനയില്‍ നിയമിക്കുന്നുണ്ട്. പക്ഷേ കേണല്‍ റാങ്കിലേക്കുള്ള പ്രമോഷന് ഇത്രയും നാള്‍ കാത്തിരിക്കേണ്ടിവന്നു.

16-18 വര്‍ഷം സേവന കാലാവധിയുള്ളവര്‍ക്കാണ് കേണല്‍ റാങ്കിലേക്ക് പ്രമോഷന്‍ കിട്ടുക. കാലാവധിക്ക് പുറമെ മറ്റു മാനദണ്ഡങ്ങളുമുണ്ട്. വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ ഉണ്ടായിരുന്നില്ല. ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷനിലാണ് അവരെ എടുത്തിരുന്നത്. അതുകൊണ്ട് തന്നെ 14 വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലാവധി വനിതാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നില്ല. സുപ്രീംകോടതി ഉത്തരവോടെ പെര്‍മനന്റ് കമ്മീഷന്‍ സാധ്യമായി.

സേനയില്‍ ഒരു ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫീസറായി നിയമിക്കപ്പെടുക എന്നത് ആ ഓഫീസറുടെ നേതൃത്വ പാടവത്തിന് കിട്ടുന്ന അംഗീകാരമാണ്. നാലു മുതല്‍ ആറുവരെ കമ്പനി സൈനികരാണ് ഒരു ബറ്റാലിയനിലുള്ളത്. ഏകദേശം ആയിരത്തോളം സൈനികര്‍. അതുതന്നെയാണ് ആ പദവിയുടെ ഏറ്റവും വലിയ പ്രത്യേകതയും. ഒരു സൈനിക ബറ്റാലിയന്റെ ഹൃദയമായി അറിയപ്പെടുന്ന കമാണ്ടിംഗ് ഓഫീസര്‍ അഥവാ സി.ഒ പദവിയില്‍ വനിതാ ഓഫീസര്‍ എത്തുക എന്നാല്‍ അത്രയും സൈനികരുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്ന നിര്‍ണായക പദവിയിലേക്ക് അവരെത്തുന്നു എന്നതാണ്.

ആര്‍മി എയര്‍ ഡിഫന്‍സ്, സിഗ്‌നല്‍സ്, എഞ്ചിനീയേഴ്സ്, ആര്‍മി ഏവിയേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സ്, ആര്‍മി സെര്‍വീസ് കോര്‍, ഇന്റലിജന്‍സ് കോര്‍ തുടങ്ങിയ യൂണിറ്റുകളില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് കമാന്‍ഡിങ് ഓഫീസര്‍ പദവി ലഭിക്കും. ആര്‍ട്ടിലറി യൂണിറ്റുകളില്‍ വനിതകളെ നിയമിക്കാനും സൈന്യം അടുത്തിടെ തീരുമാനിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ഇസ്രയേല്‍ തുടങ്ങി നിരവധി ലോക രാജ്യങ്ങള്‍ വനിതാ ഓഫീസര്‍മാര്‍ക്ക് സേനയില്‍ കമാന്‍ഡിങ് ഓഫീസര്‍ പദവി നല്‍കുന്നുണ്ട്. എന്നാല്‍, ചില മാനദണ്ഡങ്ങളുടെ പേരില്‍ പലരുടെയും നിയമനം നീണ്ടുപോകുന്നതാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: