KeralaNEWS

കോളടിച്ചത് മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക്; പിങ്ക്, നീല കാര്‍ഡുള്ളവര്‍ക്കും സന്തോഷിക്കാന്‍ വകുപ്പുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെര്‍മ്മിറ്റുള്ള മത്സ്യബന്ധനയാനങ്ങള്‍ക്കും ഈമാസം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിഹിതത്തില്‍ നിന്നാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്. 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 5088 കിലോ ലിറ്റര്‍ മണ്ണെണ്ണ റേഷന്‍ കടകള്‍ വഴിയും ബാക്കിയുള്ള വിഹിതം ജൂണ്‍ മാസത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും നല്‍കും.

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള എന്നീ കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിഹിതമാണ് ഈ മാസം ലഭിക്കുക. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. സംസ്ഥാനത്ത് മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും മറ്റ് കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് വര്‍ഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല.

Signature-ad

നിലവില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് മാത്രമാണ് മണ്ണെണ്ണ നല്‍കുന്നത്. കുറഞ്ഞ അളവില്‍ എത്തിക്കുന്നത് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി മിക്ക വിതരണക്കാരും പിന്‍മാറിയതിനാല്‍ ഈ വിഭാഗങ്ങള്‍ക്കും യഥാസമയം കിട്ടാറില്ല. നിലവില്‍ ഒരു ക്വാര്‍ട്ടറില്‍ (മൂന്നു മാസം) അനുവദിക്കുന്നത് 780 കിലോലിറ്ററാണ്. 14 സംസ്ഥാനങ്ങള്‍ മണ്ണെണ്ണ വിതരണം ഉപേക്ഷിക്കുകയും പടിപടിയായി മണ്ണെണ്ണ വിതരണം നിറുത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇത്രയും അനുവദിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പുപോലും പ്രതീക്ഷിച്ചിരുന്നില്ല.

അതേസമയം, ഓയില്‍ കമ്പനികളില്‍ നിന്നു മണ്ണെണ്ണ റേഷന്‍ കടകളിലെത്തിക്കുന്ന കരാറുകാര്‍ മിക്കവരും ഈ രംഗം വിട്ടിരിക്കുകയാണ്. മണ്ണെണ്ണയുടെ അളവ് കുറഞ്ഞതോടെ ഇവര്‍ക്കുള്ള വരുമാനവും കുറഞ്ഞിരുന്നു. അളവ് കൂടിയതോടെ ഇവരെ തിരിച്ചെത്തിക്കാനാണ് ശ്രമം. മണ്ണെണ്ണ അളന്നെടുക്കുന്ന ഉപകരണങ്ങള്‍, ടാങ്കുകള്‍ ഉള്‍പ്പെടെ നശിച്ചെന്നാണ് ഇവര്‍ സര്‍ക്കാരിനെ അറിയിച്ചത്. ലൈസന്‍സുള്ള ഇവര്‍ക്കു മാത്രമെ മണ്ണെണ്ണ ഏറ്റെടുക്കാനാകൂ. ഇവരുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. ആദ്യത്തെ 40 കിലോമീറ്റര്‍ ദൂരം മണ്ണെണ്ണയുമായി പോകാന്‍ കരാറുകാര്‍ക്ക് നിലവില്‍ 325 രൂപയാണ് നല്‍കുന്നത്. അത് 400 ആക്കണമെന്നാണ് അവരുടെ ആവശ്യം.

 

Back to top button
error: