Breaking NewsKeralaLead NewsNEWSpolitics

അണികള്‍ സുധാകരനൊപ്പം, നേതാക്കള്‍ ഗ്രൂപ്പുകളിയിലും; കെ. മുരളീധരന്റെ തോല്‍വിയുടെ ക്ഷീണം മാറുംമുമ്പേ കെ. സുധാകരനെ തെറിപ്പിക്കുന്നത് കോണ്‍ഗ്രസിനെ പിളര്‍ത്തും; പാലക്കാട് പിന്തുണച്ച് പോസ്റ്ററുകള്‍; എല്ലാ ജില്ലകളിലും സമാന സാഹചര്യം

പാലക്കാട്: കെ.സുധാകരനെ അനുകൂലിച്ച് പാലക്കാട് പോസ്റ്റര്‍ ഡിസിസി ഓഫിസ് പരിസരത്താണ് പോസ്റ്റര്‍ പതിച്ചത്. കെ.സുധാകരനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ എല്‍ഡിഎഫ് ഏജന്റുമാരെന്നും പിണറായിയെ അടിച്ചിടാന്‍ സുധാകരന് മാത്രമാണ് സാധിക്കുകയെന്നും എല്‍ഡിഎഫിനെ തടുക്കാന്‍ സുധാകരന് മാത്രമേ സാധിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്.

‘എല്‍ഡിഎഫിനെ തടുക്കാന്‍, സിപിഎമ്മിനെ നിലക്ക് നിര്‍ത്താന്‍,പിണറായിയെ അടിച്ചിടാന്‍ കെ. സുധാകരന് മാത്രമേ കഴിയൂ’.. എന്നാണ് മറ്റൊരു പോസ്റ്ററിലുള്ളത്. കോണ്‍ഗ്രസ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. അതേസമയം, കെ. സുധാകരന്റെ എതിര്‍പ്പ് മുഖവിലയ്‌ക്കെടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകാനാണ് ഹൈക്കമാന്‍ഡ് നീക്കം. പുതിയ കെപിസിസി പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും വിവരമുണ്ട്.

Signature-ad

സുധാകരനുമായി ഹൈക്കമാന്‍ഡ് ഒരുതവണകൂടി ആശയവിനിമയം നടത്തിയേക്കും. കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ എത്തിയശേഷം ഫോണില്‍ ബന്ധപ്പെടാനാണ് സാധ്യത. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ സമവായത്തില്‍ എത്തിയശേഷം സുധാകരന്‍ നിലപാട് മാറ്റിയതും ഹൈക്കമാന്‍ഡ് പരിശോധിക്കും. സുധാകരന്റെ പരസ്യ പ്രതികരണത്തില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്.

എന്നാല്‍, കേരളത്തില്‍നിന്നുള്ള നേതൃതലത്തിലടക്കം കെ. സുധാകരനു വലിയ പിന്തുണയുള്ളത് ഭാവിയിലെ പൊട്ടിത്തെറിയിലേക്കു വഴിവച്ചേക്കും. കെ. മുരളീധരനും ചെന്നിലത്തലയും മുമ്പ് ശശി തരൂരുമടക്കം സുധാകരനു വേണ്ടി രംഗത്തെത്തിയിരുന്നു. സുധാകരന്റെ കരുത്തിനു യാതൊരു കുറവുമില്ലെന്നും ഞങ്ങളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ നേതൃമാറ്റം നല്ലതല്ലെന്നാണ് അഭിപ്രായമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

പിണറായിയെ താഴെയിറക്കുക എന്നതാണ് യു.ഡി.എഫിന്റെ ലക്ഷ്യം. അതിനിടയില്‍ മറ്റു ചര്‍ച്ചകള്‍ കൊണ്ടുവരുന്നതു ഗുണകരമാകില്ല. എപ്പോഴും നേതൃമാറ്റ ചര്‍ച്ച നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമല്ല. ഹൈക്കമാന്‍ഡിന് മുന്നില്‍ കത്തോലിക്കാ സഭ അധ്യക്ഷന്മാരായി പരിഗണിക്കേണ്ടവരുടെ പേരുകള്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ മുരളീധരന്‍ തള്ളി. പാര്‍ട്ടി ആഭ്യന്തര കാര്യങ്ങളില്‍ ഒരു സമുദായവും ഇടപെട്ടിട്ടില്ല. സമുദായങ്ങളെ ഇതിലേക്ക് വലിച്ചിഴക്കരുത്. ഏതെങ്കിലും സമുദായം ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. ഇതെല്ലാം പാര്‍ട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും.

വി.ഡി. സതീന്റെ നേതൃത്വത്തിലാണ് സുധാകരനെ മാറ്റാനുള്ള നീക്കം നടക്കുന്നത്. നേരത്തേതന്നെ സുധാകരനുമായി ഇടര്‍ച്ചയിലാണു സതീശന്‍. പല പത്ര സമ്മേളനങ്ങളിലും ഇക്കാര്യം പരസ്യമായതാണ്. സുധാകരനെ മാറ്റുന്നതോടെ ചെന്നിത്തലയുടെയും മുരളിയുടെയും നേതൃത്വത്തില്‍ വലിയ ചരടുവലികള്‍ക്ക് ഇടയാക്കും. ഇത് അണികളിലേക്കു മാറിയാല്‍ ഇപ്പോഴുള്ള കെട്ടുറപ്പിനെ പോലും ഇതു ബാധിക്കും. പാലക്കാട് മുന്നറിയിപ്പാണെന്നും തൃശൂരിലടക്കം വന്‍ പ്രതിഷേധങ്ങള്‍ക്ക് അണികള്‍ ഇറങ്ങുമെന്നുമാണ് കോണ്‍ഗ്രസ് ജില്ലാതല നേതാക്കള്‍ പറയുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ ഒറ്റക്കെട്ടായി നീങ്ങേണ്ട സമയത്തും ആഭ്യന്തര പ്രശ്‌നങ്ങളില്‍ കുഴങ്ങുകയാണു കോണ്‍ഗ്രസ്. അധികാര മോഹവുമായി നടക്കുന്ന നേതൃതലത്തിലല്ല, മറിച്ച് സംഘടനയുടെ കേഡര്‍ സംവിധാനത്തിലേക്കു കൂടുതല്‍ ഇറങ്ങി പണിയെടുക്കുകയാണു വേണ്ടതെന്ന നിലപാടാണ് ജില്ലതലത്തിലുള്ള മിക്ക നേതാക്കളുടെയും അിഭിപ്രായം. അല്ലെങ്കില്‍ തൃശൂരിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആവര്‍ത്തിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നേതാക്കള്‍ ഇറങ്ങി പണിയെടുത്തിട്ടും ജില്ല നേതാക്കള്‍ കാലുവാരിയെന്നതാണ് മുരളിയുടെ തോല്‍വിക്കു പ്രധാന കാരണം. മറ്റിടങ്ങളിലെല്ലാം കോണ്‍ഗ്രസ് ജയിച്ചു കയറിയപ്പോള്‍ ഇവിടെ മൂന്നാം സ്ഥാനത്തേക്കു തള്ളിപ്പോയി. അതിനുശേഷമുണ്ടായ പൊട്ടിത്തെറികള്‍ ഇപ്പോഴും തൃശൂരില്‍ ശമിച്ചിട്ടില്ല. ഇതിനു സമാനമായ രീതിയില്‍ കുത്തഴിഞ്ഞാണ് എല്ലാ ജില്ലകളിലെയും സംഘടനാ സംവിധാനം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ഇവിടെയുണ്ടോ എന്നു സംശയിക്കുമെന്നാണു ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്. ആന്റോ ആന്റണിയെ കൊണ്ടുവന്നാല്‍തന്നെയും സുധാകരനുള്ള പിന്തുണയോ ആജ്ഞാ ശക്തിയോ ഉണ്ടാകില്ല. ഇമേജ് നോക്കാതെ അണികള്‍ക്ക് എക്കാലത്തും പിന്തുണ നല്‍കിയിട്ടുള്ളതും സുധാകരന്‍ മാത്രമാണ്. ഇക്കാര്യങ്ങള്‍ മനസിലാക്കാതെ എടുത്തുചാടി തീരുമാനമെടുക്കുന്നത് വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്നും അടിത്തട്ടിലെ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: