IndiaLIFELife Style

മുപ്പതിനായിരം കോടിയുടെ ആസ്തി, സ്വന്തമായി 70 ആശുപത്രികള്‍; രാംചരണിനേക്കാള്‍ പതിന്മടങ്ങ് സമ്പന്നയായ ഉപാസന!

ടോളിവുഡിലെ പവര്‍ കപ്പിളാണ് രാംചരണും ഉപാസന കാമിനേനിയും. രാംചരണ്‍ ജനപ്രിയ താരമായി ഹൃദയങ്ങള്‍ കീഴടക്കുമ്പോള്‍ ഉപാസന സംരംഭകയായി കോടികളാണ് സമ്പാദിക്കുന്നത്. കോളേജ് പഠന കാലത്താണ് രാംചരണ്‍ ഉപാസന സൗഹൃദം ശക്തമാകുന്നത്. പിന്നീട് അത് പ്രണയമായി വഴിമാറി. കുടുംബങ്ങള്‍ കൂടി പിന്തുണ അറിയിച്ചതോടെ 2012ല്‍ ഇരുവരും വിവാഹിതരായി. ഞങ്ങള്‍ വളരെക്കാലം സുഹൃത്തുക്കളായിരുന്നു. വിദേശത്ത് പഠിക്കാന്‍ പോകുന്നതിന് മുമ്പ് ഞങ്ങള്‍ക്കിടയില്‍ പ്രത്യേക വികാരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പ്രണയം പെട്ടെന്ന് സംഭവിച്ചതാണ്. അതൊരു നല്ല മാറ്റമായിരുന്നു. കുടുംബങ്ങള്‍ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചതുപോലെ ജീവിക്കണമെന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഉണ്ടായിരുന്നു. സമാനമായ ചിന്തകളായിരുന്നു ഞങ്ങള്‍ക്ക്. വിജയം നേടാന്‍ കഠിനാധ്വാനം ചെയ്യണമെന്ന കാഴ്ചപ്പാടും വിശ്വാസവും രണ്ടുപേര്‍ക്കും ഉണ്ടെന്നത് ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചതെന്നാണ് പ്രണയത്തെ കുറിച്ച് സംസാരിച്ച് ഒരിക്കല്‍ ഉപാസന പറഞ്ഞത്.

Signature-ad

തെലുങ്കില്‍ അറിയപ്പെടുന്ന സിനിമാ കുടുംബത്തിലെ അംഗമാണ് രാംചരണ്‍. കോടികളുടെ ആസ്തിയുണ്ട് കോനിഡേല കുടുംബത്തിന്. എന്നാല്‍ രാംചരണിനേക്കാള്‍ പതിന്മടങ്ങ് സമ്പന്നയാണ് ഉപസാന എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 30,000 കോടി രൂപയുടെ ആസ്തിയാണ് കാമിനേനി കുടുംബത്തിനുള്ളത്. അതിനെല്ലാം പിന്നില്‍ ഉപസാനയുടെ മുത്തച്ഛനാണ്.

എന്നാല്‍, സിനിമാപ്രേമികളില്‍ പലര്‍ക്കും അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പ്രതാപ് സി റെഡ്ഡിയെ അറിയണമെന്നില്ല. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച അദ്ദേഹം തൊണ്ണൂറ്റി ഒന്നാം വയസിലും രോഗികളെ ശുശ്രൂഷിക്കാന്‍ എത്തുന്നുണ്ട്. നമ്മുടെ രാജ്യത്തെ വൈദ്യശാസ്ത്ര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നവരില്‍ ഒരാള്‍ കൂടിയാണ് ഡോ. പ്രതാപ് സി റെഡ്ഡി.

അപ്പോളോ ഹോസ്പിറ്റല്‍സിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ വ്യവസായത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു എന്നത് വിസ്മരിക്കാനാവില്ല. ലോകോത്തര നിലവാരത്തിലുള്ള മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ മുന്നിലാണ് അപ്പോളോ ഗ്രൂപ്പ്. വൈദ്യശാസ്ത്ര മേഖലയിലെ നേട്ടങ്ങള്‍ക്കാണ് പ്രതാപ് റെഡ്ഡിക്ക് 1991ലാണ് പദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചത്.

തൊണ്ണൂറ്റിയൊന്നാം വയസിലും ജോലിയോടുള്ള അദ്ദേഹത്തിന്റെ ആവേശം കുറഞ്ഞിട്ടില്ല. ഫോര്‍ബ്സ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഏറ്റവും ധനികരായ ഇന്ത്യക്കാരുടെ പട്ടികയില്‍ 94-ാം സ്ഥാനത്താണ് പ്രതാപ് സി റെഡ്ഡിയുടെ സ്ഥാനം. ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ഡോ. റെഡ്ഡി പിന്നീട് യുകെയിലും യുഎസ്എയിലും പഠിച്ച് ഹൃദ്രോഗ വിദഗ്ദ്ധനായി പരിശീലനം നേടി.

ബോസ്റ്റണിലെ മസാച്യുസെറ്റ്‌സ് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഫെലോഷിപ്പ് നേടിയ അദ്ദേഹം യുഎസ്എയിലെ മിസോറി സ്റ്റേറ്റ് ചെസ്റ്റ് ഹോസ്പിറ്റലില്‍ നിരവധി ഗവേഷണ പരിപാടികളുടെ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം യുഎസില്‍ ഡോക്ടറായി ജോലി ചെയ്തശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരികെ എത്തിയത്.

2010ല്‍ പദ്മവിഭൂഷണും ലഭിച്ചു. മുത്തച്ഛന്റെ പാത പിന്തുടര്‍ന്ന് ബിസിനസിലേക്ക് ഇറങ്ങിയ ഉപാസന അപ്പോളോ ഹോസ്പിറ്റല്‍സിന്റെ സിഎസ്ആര്‍ വിഭാഗത്തിന്റെ വൈസ് ചെയര്‍മാനും എഫ്എച്ച്പിഎല്ലിന്റെ മാനേജിംഗ് ഡയറക്ടറുമാണ്.

ലണ്ടനിലെ റീജന്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ ബിരുദം പൂര്‍ത്തിയാക്കിയ ഉപാസനയ്ക്ക് ഒരു വര്‍ഷം മുമ്പാണ് കുഞ്ഞ് പിറന്നത്. മകളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതുകൊണ്ട് തന്നെ രാംചരണോ ഉപസാനയോ മകളുടെ ചിത്രങ്ങള്‍ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.

 

Back to top button
error: