Breaking NewsCrimeIndiaLead NewsNEWS

‘അയാളെ നിയന്ത്രിക്കാന്‍ ആര്‍ക്കുമാകില്ല, ജീവിക്കുന്നത് വേറേതോ ലോകത്ത്’; ബാബാ രാംദേവിന്റെ ‘സര്‍ബത്ത് ജിഹാദ്’ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കോടതി; കോടതിയലക്ഷ്യ നോട്ടീസ് നല്‍കുമെന്നും ജസ്റ്റിസ് അമിത് ബന്‍സാല്‍

ന്യൂഡല്‍ഹി: ‘സര്‍ബത്ത് ജിഹാദ്’ കേസില്‍ ബാബാ രാംദേവിനെക്കൊണ്ടു ഡല്‍ഹി ഹൈക്കോടതിക്കും തലവേദന! അയാളെ നിയന്ത്രിക്കാന്‍ ആരെക്കൊണ്ടും കഴിയില്ലെന്നും, സ്വന്തമായ ഏതോ ലോകത്താണു ജീവിക്കുന്നതെന്നുമായിരുന്നു കോടതിയുടെ പരാമര്‍ശം. റൂഹ് അഫ്‌സയെന്നു പേരുള്ള സര്‍ബത്ത് ഉത്പന്നം ‘സര്‍ബത്ത് ജിഹാദാ’ണെന്ന പരാമര്‍ശത്തിനെതിരേ നേരത്തേ കോടതി രൂക്ഷമായ പരാമര്‍ശങങളാണു നടത്തിയത്.

താന്‍ ഏതെങ്കിലും ബ്രാന്‍ഡിനെയോ സമുദായത്തെയോ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നാണ് രാംദേവ് വാദിച്ചത്. പതഞ്ജലിയോ താനോ ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും രാംദേവ് പറഞ്ഞു. ഇക്കാര്യങ്ങള്‍ സത്യവാങ്മൂലമാക്കി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതി കേസ് മേയ് ഒന്നിലേക്ക് മാറ്റിയിരുന്നു. ഇതു പരിഗണിച്ചാണ് വിശദീകരണം കോടതിയലക്ഷ്യമാണെന്നു കോടതി കണ്ടെത്തിയത്. ഇതിനൊപ്പമാണ് ‘അയാള്‍ മറ്റേതോ ലോകത്താ’ണെന്ന പരാമര്‍ശവും വന്നത്.

Signature-ad

കഴിഞ്ഞ തവണത്തെ ഉത്തരവ് അനുസരിച്ച് രാംദേവ് നല്‍കിയ അഫിഡാവിറ്റും വീഡിയോയും ഒറ്റനോട്ടത്തില്‍തന്നെ കോടതിയലക്ഷ്യമാണെന്നു കണ്ടെത്തിയെന്നും ഉടന്‍ നോട്ടീസ് നല്‍കുമെന്നും ജഡ്ജി പറഞ്ഞു. ഏപ്രില്‍ 22നു നടത്തിയ ഉത്തരവിനുശേഷവും രാംദേവ് സമാന പരാമര്‍ശം ആവര്‍ത്തിക്കുന്ന വീഡിയോ നിര്‍മിച്ചെന്ന് ജസ്റ്റിസ് അമിത് ബന്‍സാല്‍ പറഞ്ഞു. രാംദേവിനായി വാദിച്ച അഭിഭാഷകന് അസൗകര്യമുള്ളതിനാല്‍ മറ്റൊരു ദിവസത്തേക്കു മാറ്റണമെന്ന ഹര്‍ജി കോടതി അംഗീകരിച്ചു. കേസ് പിന്നീടു കേള്‍ക്കുമെന്നും കോടതി പറഞ്ഞു.

രൂഹ് അഫ്സാ, സര്‍ബത്ത് ജിഹാദാണെന്ന രാംദേവിന്റെ പരാമര്‍ശം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നായിരുന്നു നേരത്തേ ഹൈക്കോടതിയുടെ നിലപാട്. തുടര്‍ന്ന് രൂഹ് അഫ്സായ്‌ക്കെതിരായ പരാമര്‍ശങ്ങളടങ്ങിയ വീഡിയോ രാംദേവ് പിന്‍വലിച്ചു. രൂഹ് അഫ്സായ്‌ക്കെതിരായ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹംദര്‍ദ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയാണ് ഹംദര്‍ദിന്റെ രൂഹ് അഫ്സായ്‌ക്കെതിരേ രാംദേവ് പരാമര്‍ശങ്ങള്‍ നടത്തിയത്. രൂഹ് അഫ്സായില്‍നിന്ന് ലഭിക്കുന്ന പണം മദ്രസകളും പള്ളികളുമുണ്ടാക്കാനാണ് ഉപയോഗിക്കുന്നതെന്നും രാംദേവ് പറഞ്ഞിരുന്നു.

 

Back to top button
error: