Breaking NewsCrimeKeralaLead NewsNEWS

എസ്എഫ്‌ഐഒ സമര്‍പ്പിച്ചത് കാല്‍ലക്ഷത്തിലേറെ രേഖകള്‍; പകര്‍പ്പെടുക്കാന്‍ ഇഡി കാത്തിരിക്കേണ്ടിവരും; ഫോട്ടോ സ്റ്റാറ്റ് മെഷീനും ജീവനക്കാരും എത്തിക്കാമെന്ന് അറിയിച്ചിട്ടും വഴങ്ങാതെ കോടതി; ഹൈക്കോടതിയെ നേരിട്ടു സമീപിച്ചേക്കും

കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ ഇഡി രേഖകള്‍ക്കായി കാത്തിരിക്കണമെന്ന് വിചാരണക്കോടതി. മുഖ്യമന്ത്രിയുടെ മകളുടെ മൊഴിപ്പകര്‍പ്പും രേഖകളും ഉടന്‍ നല്‍കില്ല. എസ്എഫ്ഐഒ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചത് കാല്‍ലക്ഷത്തിലേറെ രേഖകളാണെന്നും പകര്‍പ്പെടുക്കാന്‍ വേണ്ട സൗകര്യമില്ലെന്നും കോടതി അറിയിച്ചു. ഫൊട്ടോസ്റ്റാറ്റ് മെഷീനും ജീവനക്കാരെയും എത്തിക്കാമെന്ന് ഇഡി അറിയിച്ചപ്പോള്‍ അങ്ങനെ അനുവദിക്കാന്‍ അധികാരമില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. എസ്എഫ്ഐഒയില്‍ നിന്നു നേരിട്ട് റിപ്പോര്‍ട്ട് വാങ്ങുന്നതിന് ഹൈക്കോടതി ഉത്തരവില്‍ വിലക്കുണ്ട്. ഇഡി ഹൈക്കോടതിയെ നേരില്‍ സമീപിക്കാനാണ് നീക്കം.

അതേസമയം, കരിമണല്‍ കച്ചവടത്തിനു നിയമവിരുദ്ധ സഹായം ഉറപ്പാക്കാന്‍ സിഎംആര്‍എല്‍ കമ്പനി വന്‍തുക ചെലവഴിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കുറ്റസമ്മതം നടത്തിയെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) സമര്‍പ്പിച്ച പ്രോസിക്യൂഷന്‍ കംപ്ലെയ്ന്റില്‍ പരാമര്‍ശം. സിഎംആര്‍എലിന് വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊലൂഷന്‍സ് ഒരു സേവനവും നല്‍കിയിട്ടില്ലെന്നു സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. സേവനം നല്‍കിയില്ലെന്നു വീണ, സിഎംആര്‍എല്‍ ഐടി മേധാവി, എക്‌സാലോജിക് ജീവനക്കാര്‍ എന്നിവരുടെ മൊഴിയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

വീണയുടെ കമ്പനിയെ സോഫ്റ്റ്വെയര്‍ സേവനത്തിനായി നിയോഗിച്ചിരുന്ന അതേ കാലഘട്ടത്തില്‍ മറ്റൊരു കമ്പനിയെ ഇതേ ആവശ്യത്തിനു സിഎംആര്‍എല്‍ ചുമതലപ്പെടുത്തിയിരുന്നു. എടിഎന്‍എ ടെക്‌നോളജീസ് എന്ന ഈ കമ്പനി സേവനം നല്‍കിയത് എക്‌സാലോജിക്കിനു സിഎംആര്‍എല്‍ നല്‍കിയതിനെക്കാള്‍ കുറഞ്ഞ തുകയ്ക്കായിരുന്നെന്നും എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സേവനം നല്‍കിയില്ലെന്നു കണ്ടെത്തിയെങ്കിലും വീണയ്ക്ക് എന്തിനാണു സിഎംആര്‍എല്‍ പണം നല്‍കിയത് എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. സിഎംആര്‍എലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ഇന്ത്യയില്‍നിന്നു 3 തവണയായി 90 ലക്ഷം രൂപ 12% പലിശയ്ക്ക് എക്‌സാലോജിക് വായ്പയെടുത്തതില്‍ 4 ലക്ഷം രൂപ മാത്രമാണു തിരിച്ചടച്ചതെന്നു റിപ്പോര്‍ട്ടിലുണ്ട്.

എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വാങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, രണ്ടായിരത്തോളം പേജുള്ള മൊഴിപകര്‍പ്പിനായി വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടിലുള്ള സാഹചര്യത്തില്‍ വീണയ്ക്കും കമ്പനിക്കുമെതിരെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് അറിയിച്ചു.

അതേസമയം, കരാറനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കാതെ സിഎംആര്‍എലില്‍നിന്നു പണം കൈപ്പറ്റിയെന്ന് എസ്എഫ്‌ഐഒയ്ക്കു മൊഴി നല്‍കിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്നു വീണ വിജയന്‍. സിഎംആര്‍എലുമായുള്ള സാമ്പത്തിക ഇടപാട് വിവാദമായശേഷം ആദ്യമായാണ് ഈ വിഷയത്തില്‍ വീണയുടെ പ്രതികരണം. ഇത്തരത്തില്‍ ഒരു മൊഴിയും നല്‍കിയിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ക്കു നല്‍കിയ കുറിപ്പില്‍ വീണ പറയുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫിസില്‍നിന്ന് എഴുതിക്കൊടുക്കുന്നത് അതേപടി വാര്‍ത്തയാക്കുന്ന സ്ഥിതിയാണെന്നും കോടതിക്കു മുന്‍പിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും വീണയുടെ ഭര്‍ത്താവ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: