വീണ്ടും നിര്‍ണായക നീക്കം; പാകിസ്താന്‍ വിമാനങ്ങള്‍ക്ക് വ്യോമ പാത കൊട്ടിയടച്ച് ഇന്ത്യ; പാകിസ്താന്‍ കമ്പനികള്‍ വാടകയ്ക്ക് എടുത്ത വിമാനങ്ങള്‍ക്കും നിരോധനം; മേയ് 23 വരെ പ്രവേശിക്കരുതെന്ന് നോട്ടീസ്

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ച പാകിസ്താന്റെ നടപടിക്കു തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്താനി എയര്‍ലൈന്‍സിന്റെ എല്ലാ വിമാനങ്ങള്‍ക്കും ഇന്ത്യയുടെ വ്യോമപാതയും അടച്ചു. പാകിസ്താനി എയര്‍ലൈന്‍ കമ്പനികള്‍ ലീസിനെടുത്തതും ഉടമസ്ഥാവകാശമുള്ളതും രജിസ്റ്റര്‍ ചെയ്തതുമായ എല്ലാ വിമാനങ്ങള്‍ക്കും ഇതു ബാധകമാണ്. യാത്രാ വിമാനങ്ങള്‍ക്കും മിലിട്ടറി വിമാനങ്ങള്‍ക്കുമെല്ലാം ഇതു തിരിച്ചടിയാകും. ഏപ്രില്‍ 30 മുതല്‍ മേയ് 23 വരെ ഒരു പാകിസ്താന്‍ വിമാനങ്ങളും ഇന്ത്യയിലേക്കു കടക്കരുതെന്നു നോട്ടീസ് ടു എയര്‍മിഷനില്‍ പറയുന്നു.
സിന്ധുനദീ കരാര്‍ ഇന്ത്യ റദ്ദാക്കിയതിനു തിരിച്ചടിയായാണ് പാകിസ്താന്‍ വ്യോമ പാത അടച്ചത്. ഇന്ത്യയില്‍നിന്നുള്ള യൂറോപ്പ്, അമേരിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ പുതിയ പാതയിലൂടെയാണു യാത്ര. കൂടുതല്‍ദൂരം യാത്രചെയ്യേണ്ടി വരുന്നത് വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവും കൂട്ടിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍നിന്നുള്ള സര്‍വീസുകളേക്കാള്‍ ഡല്‍ഹി ഉള്‍പ്പെടെ വടക്കേ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകളെയാണു കൂടുതല്‍ ബാധിച്ചത്.

അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസ് നടത്തുന്നതിനാല്‍ ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള എയര്‍ ഇന്ത്യയെയാണു പാക് നടപടി കൂടുതല്‍ ബാധിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലേക്കു സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് കമ്പനികള്‍ക്കും തിരിച്ചടിയായി. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് പകരംപാതകള്‍ കണ്ടെത്താന്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ശ്രമം തുടങ്ങിയിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ബ്രിട്ടന്‍, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് കൂടുതല്‍ദൂരം യാത്രചെയ്യേണ്ടി വരുമെന്ന് എയര്‍ ഇന്ത്യ ട്വിറ്ററില്‍ കുറിച്ചു.
2019-ലും വ്യോമപാത നിഷേധിച്ചു
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താന്‍ വ്യോമപാത നിഷേധിക്കുന്നത് ഇതാദ്യമല്ല. 2019 പുല്‍വാമ ഭീകരാക്രമണ സമയത്തും സമാനമായ സാഹചര്യമുണ്ടായിരുന്നു. അന്ന് ഇതുകാരണം വിമാനക്കമ്പനികള്‍ക്ക് വലിയ ബാധ്യയാണുണ്ടായത്. 2019 ഫെബ്രുവരി 14-നാണ് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നത്. ഇതിനു ബദലായി ബാലാകോട്ടില്‍ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി. ഇതേത്തുടര്‍ന്ന് ഫെബ്രുവരി 26-ന് പാകിസ്താന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ചു. അഞ്ചുമാസത്തിനുശേഷം ജൂലായ് 16-നാണ് ഇതു തുറന്നു നല്‍കിയത്. ഇക്കാലയളവില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് 540 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. അന്ന് പൊതുമേഖലയിലായിരുന്ന എയര്‍ ഇന്ത്യക്കുമാത്രം 491 കോടി രൂപയുടെ നഷ്ടമുണ്ടായി. സ്‌പൈസ് ജെറ്റിന് 30.73 കോടി, ഇന്‍ഡിഗോയ്ക്ക് 25.1 കോടി, ഗോ എയറിന് 2.1 കോടി എന്നിങ്ങനെയായിരുന്നു നഷ്ടം.
അന്നത്തെ കണക്കുപ്രകാരം അമേരിക്കയിലേക്ക് എയര്‍ ഇന്ത്യക്ക് ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 20 ലക്ഷവും യൂറോപ്പിലേക്ക് അഞ്ചുലക്ഷം രൂപയുമാണ് അധികച്ചെലവായി വേണ്ടിവന്നത്. അമേരിക്കയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ യാത്രാസമയത്തില്‍ മൂന്നുമുതല്‍ നാലുമണിക്കൂര്‍വരെ വര്‍ധനയുണ്ടായി. ഇന്ധനം നിറയ്ക്കാന്‍ യൂറോപ്പില്‍ ഇറങ്ങേണ്ടിവന്നതാണ് സമയംകൂടാന്‍ കാരണമായത്.
ഇപ്പോള്‍ ഇതിനേക്കാള്‍ ഉയര്‍ന്ന തുകയാകും അധികമായി ചെലവിടേണ്ടി വരിക. കൃത്യമായ കണക്കുകള്‍ കമ്പനികള്‍ കണക്കാക്കി വരുന്നതേയുള്ളൂ. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പുതിയവഴി കണ്ടെത്തുകയെന്നത് വളരെ ദുര്‍ഘടം പിടിച്ചകാര്യമാണ്. മാത്രമല്ല, 2019-ലേക്കാള്‍ ഇന്ത്യന്‍ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സര്‍വീസുകളില്‍ വലിയ വര്‍ധനയും ഉണ്ടായിട്ടുണ്ട്.
വ്യോമയാനരംഗത്തെ അനലറ്റിക്‌സ് കമ്പനിയായ സിറിയത്തിന്റെ കണക്കനുസരിച്ച് എയര്‍ ഇന്ത്യക്ക് 1,188 അന്താരാഷ്ട്ര സര്‍വീസുകളാണ് ആഴ്ചയിലുള്ളത്. 2019 ഏപ്രിലിനെ അപേക്ഷിച്ച് 56.7 ശതമാനം കൂടുതലാണിത്. ഇന്ത്യ-യൂറോപ്പ് വിമാനങ്ങള്‍ ആഴ്ചയില്‍ 242 എണ്ണമായി. 80 ശതമാനമാണ് വര്‍ധന. ഇന്ത്യ-അമേരിക്ക സര്‍വീസുകള്‍ 144 എണ്ണമായും കൂടി. എയര്‍ഇന്ത്യ എക്‌സ്പ്രസ് 954 അന്താരാഷ്ട്ര സര്‍വീസുകളാണ് ആഴ്ചയിലുള്ളത്. 65.1 ശതമാനമാണ് വര്‍ധന. ഇന്‍ഡിഗോയ്ക്കിത് 1,904 എണ്ണമാണ്. രണ്ടര മടങ്ങുവരെയാണ് വര്‍ധന.