KeralaNEWS

അഭിഭാഷകന്‍ ബി.എ. ആളൂര്‍ അന്തരിച്ചു; കോളിളക്കം സൃഷ്ടിച്ച ക്രിമിനല്‍ കേസുകളിലെ പ്രതിഭാഗം വക്കീല്‍

കൊച്ചി: ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ. ആളൂര്‍ (53) അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. തൃശൂര്‍ സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂര്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പ്രതിഭാഗം വക്കീലായിരുന്നു ആളൂര്‍. കൂടത്തായി ജോളി കേസിലും ഇലന്തൂര്‍ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയും സേവനം അനുഷ്ഠിച്ചിരുന്നു.

താന്‍ ‘കുപ്രസിദ്ധനാ’കുന്നതില്‍ യാതൊരു വേവലാതിയും ഇല്ലാത്ത ആളായിരുന്നു ഇന്ന് അന്തരിച്ച അഡ്വ. ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍. കേരളം നടുങ്ങിയ ഒട്ടേറെ കേസുകളില്‍ പ്രതിഭാഗത്തിനു വേണ്ടി ഹാജരായിക്കൊണ്ടാണ് ആളൂര്‍ തന്റെ പ്രശസ്തി വര്‍ധിപ്പിച്ചത്. വൃക്കരോഗത്തെ തുടര്‍ന്ന് ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2023 മുതല്‍ വൃക്കരോഗത്തിനു ചികിത്സിക്കുന്നുണ്ട്. ഇന്നു രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിക്ക് മരിച്ചു.

Signature-ad

ട്രെയിനില്‍ യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് മുതലാണ് അഡ്വ. ആളൂരിനെ മലയാളി ശ്രദ്ധിച്ചു തുടങ്ങിയത്. 2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന ഇരുപത്തിമൂന്നുകാരിയായ യുവതി കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ വച്ച് ബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തത്. സൗമ്യയുടെ കൊലയാളിയായ ഗോവിന്ദച്ചാമിക്കെതിരെ കേരളം മുഴുവന്‍ രോഷം കൊണ്ടപ്പോള്‍ പ്രതിക്കായി വാദിക്കുമെന്നു വ്യക്തമാക്കി രംഗത്തെത്തിയ ആളാണ് ആളൂര്‍. ഗോവിന്ദച്ചാമിക്കായി ഹാജരാകുന്നതില്‍ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും ആളൂര്‍ പിന്മാറിയില്ല. സുപ്രീം കോടതിയിലെത്തി വാദിച്ച് ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റവും കൊലക്കയറും ഒഴിവാക്കിയ ആളൂരിനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ അഡ്വ. ആളൂര്‍ ആയിരുന്നു. പെരുമ്പവൂരില്‍ നിയമവിദ്യാര്‍ഥിനി കൊല ചെയ്യപ്പെട്ട കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനുവേണ്ടി ആളൂര്‍ ഹാജരായപ്പോഴും ജനങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി, ഡോ. വന്ദന ദാസ് വധക്കേസിലെ പ്രതി സന്ദീപ്, ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികള്‍, കുപ്രസിദ്ധ മോഷ്ടാവ് ദേവീന്ദര്‍ സിങ് എന്ന ബണ്ടി ചോര്‍ തുടങ്ങി കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കേരളം ചര്‍ച്ച ചെയ്ത ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും പ്രതികള്‍ക്കായി ഹാജരായത് അഡ്വ. ആളൂരാണ്.

കക്ഷികള്‍ കുറ്റം ചെയ്തിട്ടുണ്ടോ നിഷ്‌കളങ്കരാണോ എന്നു നോക്കാറില്ലെന്നും പ്രതിഫലം ലഭിച്ചാല്‍ കേസ് ഏറ്റെടുക്കുമെന്നും ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരാകുന്ന സമയത്ത് ആളൂര്‍ പറഞ്ഞിരുന്നു. ചെയ്യുന്നതു ജോലിയാണെന്നും തന്നെ കുറ്റം പറയാതെ കുറ്റകൃത്യം ഒഴിവാക്കാനാണു ശ്രമിക്കേണ്ടതെന്നായിരുന്നു ആളൂരിന്റെ വാദം. തൃശൂരിലും പിന്നീട് പുണെയിലുമായി പഠനവും ചെറുപ്പകാലവും പൂര്‍ത്തിയാക്കിയ ആളൂര്‍ മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കേസുകളും ഏറ്റെടുത്തിട്ടുണ്ട്. ഏതു കുറ്റവാളിക്കും സമീപിക്കാവുന്ന ആളാണ് അഡ്വ. ആളൂര്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശസ്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: