Breaking NewsKeralaLead NewsNEWS

നോവായി വീണ്ടും മുങ്ങിമരണം; കൂട്ടുകൂടി പാട്ടുംപാടി കുളിക്കാനിറങ്ങിയ സഹോദരങ്ങളടക്കം മൂന്നു കുട്ടികള്‍ ചിറയില്‍ മുങ്ങിമരിച്ചു; കണ്ടെത്തിയത് ചെളിയില്‍ പുതഞ്ഞനിലയില്‍

കല്ലടിക്കോട്: ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. കരിമ്പ ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ മൂന്നേക്കര്‍ തുടിക്കോട് ആദിവാസി ഉന്നതിയിലെ തമ്പി – മാധവി ദമ്പതികളുടെ മകള്‍ രാധിക (ഒന്പത്), പ്രകാശന്‍ – അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (അഞ്ച്), പ്രതീഷ് (മൂന്ന്) എന്നിവരാണ് മരിച്ചത്.

ഇന്നലെ വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വരാഞ്ഞതിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. വീട്ടുകാര്‍ ബഹളംവച്ചതോടെ നാട്ടുകാരും തെരച്ചിലിന് എത്തി. അഞ്ചുമണിയോടെ ഉന്നതിക്കു സമീപത്തുള്ള ചിറയ്ക്കുസമീപം കുട്ടികളുടെ ചെരിപ്പുകള്‍ കണ്ടതോടെ വെള്ളത്തില്‍ നടത്തിയ തെരച്ചിലിലാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെളി നിറഞ്ഞ ചിറയായിരുന്നു. ചെളിയില്‍ ആണ്ടനിലയിലാണ് കുട്ടികളെ കണ്ടെത്തിയത്.
പ്രകാശന്റെ സഹോദരീഭര്‍ത്താവ് കൃഷ്ണനാണ് കുട്ടികളെ മുങ്ങിയെടുത്തത്. ഉടന്‍തന്നെ രാധികയെ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും പ്രദീപിനെയും പ്രതീഷിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

Signature-ad

രാധിക മരുതുംകാട് ഗവ. എല്‍പി സ്‌കൂള്‍ നാലാംക്ലാസ് വിദ്യാര്‍ഥിയും പ്രദീപ് ഒന്നാംക്ലാസ് വിദ്യാര്‍ഥിയുമാണ്.മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രാവിലെ ഒന്പതുമണിയോടെ മരുതുംകാട് ജിഎല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 11 മണിക്കു മൃതദേഹങ്ങള്‍ വീടുകളിലേക്കു കൊണ്ടുപോകും. ഒരുമണിക്ക് പഞ്ച കരിമ്പയിലുള്ള പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കും. കൂട്ടുകൂടി പാട്ടുംപാടി കളിക്കാനും കുളിക്കാനുംപോയ കുട്ടികളുടെ മരണം നാടിനെ ദുഃഖത്തിലാക്കി. ഒരുമിച്ചുകളിച്ചും ഒരു സ്‌കൂളില്‍ ഒന്നിച്ചുപഠിച്ചും നടന്നിരുന്നവരാണ് മൂന്നുപേരും. വി.കെ. ശ്രീകണ്ഠന്‍ എംപി, കെ. ശാന്തകുമാരി എംഎല്‍എ തുടങ്ങിയവര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു.

 

Back to top button
error: