പാലിയേക്കര ടോള്‍ നിര്‍ത്തലാക്കല്‍: ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കളക്ടറും സര്‍ക്കാരും നഷ്ടപരിഹാരം നല്‍കേണ്ടിവരും; കുരുക്കാകുന്നത് ‘സ്‌റ്റേറ്റ് സപ്പോര്‍ട്ടിംഗ് എഗ്രിമെന്റ്’; നിര്‍മാണച്ചെലവ് ഈടാക്കേണ്ടത് ടോള്‍ പിരിവില്‍നിന്ന്; ടോള്‍ പ്ലാസ അടിച്ചു തകര്‍ത്ത് വാഹനങ്ങള്‍ കടത്തിവിട്ട് എഐവൈഎഫ്

പുതുക്കാട്: ടോള്‍പിരിവു നിര്‍ത്തിയ കളക്ടറുടെ ഉത്തരവു റദ്ദാക്കിയതിനു പിന്നാലെ പാലിയേക്കരയില്‍ ടോള്‍ പിരിവു പുനരാരംഭിച്ചു. പിരിവു നിര്‍ത്തിയതു സര്‍ക്കാരുമായി ആലോചിച്ചില്ലെന്നും നഷ്ടം കളക്ടറോ സര്‍ക്കാരോ പരിഹരിക്കേണ്ടിവരുമെന്നും ദേശീയപാത അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌റ്റേറ്റ് സപ്പോര്‍ട്ടിംഗ് എഗ്രിമെന്റ് ഉള്ളതിനാല്‍ ടോള്‍പിരിവു നിര്‍ത്തിയ സമയത്തെ നഷ്ടം പരിഹരിക്കേണ്ടിവരുമെന്ന് ഉറപ്പായിരുന്നു. ടോള്‍ പിരിക്കുന്ന കമ്പനിക്കു കരാര്‍ നീട്ടിക്കിട്ടാന്‍ ഇടയാക്കുമെന്നും അടിപ്പാത- മേല്‍പ്പാല നിര്‍മാണത്തില്‍ സാഹചര്യങ്ങള്‍ ഒരുക്കുകയാണു വേണ്ടതെന്നുമുള്ള സമ്മര്‍ദമാണു വിജയം കണ്ടത്.

ടോള്‍ നിര്‍ത്തിയപ്പോഴും ഫാസ് ടാഗുവഴി പിരിവു തുടരുന്നെന്ന പരാതി ഉയര്‍ന്നിരുന്നു. കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം അറിയിക്കേണ്ടതിനാല്‍ കാമറ ഓഫാക്കാന്‍ കഴിയില്ലെന്നും ഈ സമയം ടോള്‍ പിരിവു നടന്നിട്ടുണ്ടാകാമെന്നുമാണ് അതോറിട്ടിയുടെ നിലപാട്. ദേശീയപാതയിലെ 11 ബ്ലാക്ക് സ്‌പോട്ടുകളിലാണ് അടിപ്പാത നിര്‍മാണം. 383 കോടിയുടെ കരാറാണു നിലവിലുള്ളത്. 14 അണ്ടര്‍ പാസേജ്, ഫ്‌ളൈ ഓവറുകള്‍, നാല് സര്‍വീസ് റോഡുകള്‍ എന്നിവയ്ക്കായി 523 കോടിയുടെയും അനുമതിയുണ്ട്. ഈ തുകയീടാക്കേണ്ടരും സര്‍ക്കാരിന്റെ റവന്യൂ വരുമാനവും ടോള്‍ പിരിവിനെ ആശ്രയിച്ചാണ്.
എഐവൈഎഫ് പ്രതിഷേധം
ആമ്പല്ലൂര്‍: ടോള്‍പിരിവു നിര്‍ത്തലാക്കിയ ഉത്തരവ് പിന്‍വലിച്ചതിനെതിരേ പാലിയേക്കരയില്‍ എഐവൈഎഫ് പ്രതിഷേധം. ബാരിക്കേഡുകള്‍ തകര്‍ത്ത പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ കടത്തിവിട്ടു. ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്ന കാമറകള്‍ തിരിച്ചുവച്ചു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ചുങ്കപ്പിരിവു നടത്തുകയാണെന്നും എന്‍എച്ച്എഐയുടെ സമ്മര്‍ദ ഫലമായാണ് ഉത്തരവ് പിന്‍വലിക്കേണ്ടി വന്നതെന്നും നേതാക്കള്‍ ആരോപിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, ജില്ല സെക്രട്ടറി മിഥുന്‍ പോട്ടോക്കാരന്‍, ജില്ല എക്‌സിക്യുട്ടീവ് അംഗങ്ങളായ ജി.എം. അഖില്‍, പി.എസ്. അഖില്‍ എന്നിവര്‍ പ്രസംഗിച്ചു.