Breaking NewsIndiaLead NewsLIFELife StyleNEWSSocial MediaTRENDING

‘ഞായറാഴ്ചയും നാലു മണിക്കൂര്‍ ജോലി ചെയ്യേണ്ടിവന്നു; ഭീമന്‍ കമ്പനികളില്‍ ജോലി ചെയ്യുന്നത് സ്റ്റാര്‍ട്ടപ്പുകളേക്കാള്‍ കഷ്ട’മെന്ന് ഗൂഗിള്‍ എന്‍ജിനീയര്‍; ‘പൊരിവെയിലത്തല്ലല്ലോ എസിയിലല്ലേ ജോലി ചെയ്യുന്നത്? 40 ലക്ഷം ശമ്പളം വാങ്ങുമ്പോള്‍ പണിയെടുക്കേണ്ടി’ വരുമെന്ന് സോഷ്യല്‍ മീഡിയ

ബംഗളുരു: ഞായറാഴ്ചയും ജോലിക്കുപോകേണ്ടി വന്നതിനെ പഴിച്ച് ഗൂഗിള്‍ ജീവനക്കാരി സോഷ്യല്‍ മീഡിയില്‍ ഇട്ട പോസ്റ്റ് വൈറല്‍. എക്‌സില്‍ അനുശര്‍മമെന്ന സോഫ്റ്റ്‌വേര്‍ എന്‍ജിനീയറാണു അവധി ദിവസമായിട്ടും നാലുമണിക്കൂര്‍ ഞായറാഴ്ച ജോലിക്കു പോകേണ്ടിവന്നതിനെതയും ‘ഓണ്‍ കോള്‍’ ജീവിതത്തിന്റെ പ്രശ്‌നങ്ങളും ജോലിയും ജീവിതവും തമ്മിലുള്ള ബാലന്‍സ് തെറ്റുന്നതിനെക്കുറിച്ചും ‘ചെറുതായി’ ഒന്നു സൂചിപ്പിച്ചത്.

ഗൂഗിളിലെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്നാണ് അപ്രതീക്ഷിതമായി ഞായറാഴ്ച നാലുമണിക്കൂര്‍ ജോലി ചെയ്യേണ്ടിവന്നത്. പോസ്റ്റിനു കീഴില്‍ ടെക് മേഖലയില്‍ ജോലിചെയ്യുന്നവര്‍ വ്യാപക പിന്തുണയുമായി വന്നെങ്കിലും അതിനു പുറത്തുള്ളവര്‍ പരിഹാസവുമായും രംഗത്തെത്തി. നിങ്ങള്‍ക്കു വാര്‍ഷിക ശമ്പളമായി ലഭിക്കുന്ന 40 ലക്ഷത്തില്‍ ഇത്തരം ‘ടെന്‍ഷനു’കള്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആദ്യ കമന്റ് വന്നതോടെയാണു വിഷയം വൈറലായത്.

Signature-ad

 

സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ സാഹചര്യം കലങ്ങി മറിഞ്ഞതാണെങ്കില്‍ അതിലും കഷ്ടമാണു ഗൂഗിളില്‍ ജോലി ചെയ്യുന്ന ആള്‍ക്കാരുടേത്. ‘എഫ്എഎഎന്‍ജി’ കമ്പനികളില്‍ ജോലി ചെയ്യുകയെന്നത് സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ കഠിനമാണ്. അതിന്റെ ആഘാതവും വലുതായിരിക്കും. എന്നെ വിശ്വസിക്കൂ, നിങ്ങള്‍ നിങ്ങളുടെ ജോലിയും ജീവിതവും ബാലന്‍സ് ചെയ്യുന്നതിന് ആവശ്യമായ പ്രതിഫലം ലഭിക്കുന്നില്ല. എന്നായിരുന്നു ശര്‍മയുടെ പോസ്റ്റ്. ഫേസ്ബുക്ക്, ആപ്പിള്‍, ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ഗൂഗിള്‍ എന്നീ കമ്പനികളെ ചേര്‍ത്താണു ‘ഫാങ്’ (എഫ്എഎഎന്‍ജി) കമ്പനികള്‍ എന്നു വിളിക്കുന്നത്.

ഇത്തരം ജോലികളില്‍ ഇതുവരെ ഉയര്‍ന്നുവരാത്ത പ്രശ്‌നമായി ഇതു തോന്നിയതുകൊണ്ടാകാം സോഷ്യല്‍ മീഡിയയിലും ഇതു വൈറലായി. വന്‍ ശമ്പളത്തിന്റെ ആകര്‍ഷണമുണ്ടെങ്കിലും അതില്‍ ഒളിഞ്ഞു കിടക്കുന്ന ചില വ്യക്തിപരമായ ‘സമയ’ നഷ്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പോസ്റ്റ് തീ പകര്‍ന്നു.

ചിലര്‍ അനുകമ്പ നിറഞ്ഞ പിന്തുണ നല്‍കിയപ്പോള്‍ മറ്റു ചിലര്‍ പരിഹസിക്കാനും മറന്നില്ല. ‘നിങ്ങള്‍ക്കു വര്‍ഷം 40 ലക്ഷത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നുണ്ട്. അതുകൊണ്ട ഒരു ഫോണ്‍ വിളി വന്നതിന്റെ പേരില്‍ കരയേണ്ടതില്ല. പൊരിവെയിലത്തല്ല, എസിയിലാണു ജോലി ചെയ്യുന്നത്. മറ്റു തൊഴിലാളികളും ഡെലിവറി നടത്തുന്ന ആളുകളും ഞായറാഴ്ച തൊഴിലെടുക്കുന്നുണ്ട്’ എന്നായിരുന്നു ഒരു കമന്റ്. ടെക് കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അധിക സമയത്തെ ജോലിക്കും പ്രതിഫലം ലഭിക്കുന്നുണ്ടെന്ന കാര്യമായിരുന്നു ചൂണ്ടിക്കാട്ടിയത്.

ടെക് കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിന്റെ ബാക്കി പത്രമായി അവര്‍ ഏതു സമയത്തും ജോലിക്ക് ലഭ്യമായിരിക്കണം എന്നതാണ്. ഗൂഗിള്‍ പോലുള്ള കമ്പനികള്‍ വാരിക്കോരി ശമ്പളം നല്‍കുന്നത് ജീവനക്കാരെ ഏതു സമയത്തും ലഭിക്കുന്നതിനു വേണ്ടിയാണ്. പ്രൊഡക്ഷന്‍ മേഖലകളിലാണെങ്കിലും എപ്പോഴും ജാഗ്രതവേണം. ഇത് വാരാന്ത്യ അവധി ദിവസങ്ങളിലേക്കും കടക്കുന്നത് വലിയ സമ്മര്‍ദമാണ് ചെറുപ്പക്കാരില്‍ ഉണ്ടാക്കുന്നത്.

‘ടെക് കമ്പനികളിലെ ഒരോ പ്രശ്‌നവും ബാധിക്കുക ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ്. എന്നാല്‍, സങ്കീര്‍ണമായ ജോലികള്‍ നിങ്ങള്‍ക്കു പുതിയ വഴികളും നല്‍കും. കഠിനമേറിയ ജോലികള്‍ കൂടുതല്‍ വളരാനുള്ള സാഹര്യങ്ങളും’ ഒരുക്കുമെന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.

കമ്പനികള്‍ വര്‍ക്ക്-ലൈഫ് ബാലന്‍സ് സൂക്ഷിക്കുന്നതിനു വേണ്ടിയുള്ള പോളിസികള്‍ കൊണ്ടുവരേണ്ട കാലം കഴിഞ്ഞെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഈ ജോലിയില്‍ ഫ്‌ളക്‌സിബിലിറ്റി കൊണ്ടുവന്നാല്‍ പ്രശ്‌നം അവസാനിക്കുമെന്നു മറ്റു ചിലരും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: