പഹല്‍ഗാം ആക്രമണം: പാകിസ്താനെ ഞെരുക്കി മെരുക്കും; അണിയറയില്‍ ഒരുങ്ങുന്നത് നയതന്ത്ര യുദ്ധം; മോദിയെ വിളിച്ചത് ജോര്‍ദാന്‍ മുതല്‍ ജപ്പാന്‍വരെയുള്ള 16 രാഷ്ട്രത്തലവന്‍മാര്‍; നിര്‍ണായക സാമ്പത്തിക ഇടനാഴിക്ക് ഇസ്രയേല്‍
യൂറോപ്യന്‍ യൂണിയനിലുള്ള അയര്‍ലന്‍ഡ്, ലിത്വാനിയ, സ്ലൊവേനിയ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവരുടെ പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥരാണ് സ്ഥിതിവിവരങ്ങള്‍ ഇവര്‍ക്കു പങ്കുവച്ചത്.

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്തുണ ലഭിച്ചതോടെ പാകിസ്താനുമായുള്ള നേരിട്ടുളള യുദ്ധത്തിനു പകരം തെരഞ്ഞെടുക്കുക നയതന്ത്ര കുരുക്ക്. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള പതിനാറോളം നേതാക്കളാണു മോദിയുമായി ബന്ധപ്പെട്ടതും പിന്തുണയറിയിച്ചതും.
ലോകമെമ്പാടും വ്യാപിക്കുന്ന ഭീകരവാദത്തിന്റെ കയ്പ് അറിഞ്ഞവരാണ് ഇവരെല്ലാവരും എന്നത് മോദിയുടെ നീക്കങ്ങള്‍ക്കു കരുതുന്നു പകരുമെന്നു വ്യക്തം. പാകിസ്താനുമായി ആക്രമണത്തിനു ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ ആയുധമെടുക്കുന്നതിനു പകരം നയതന്ത്ര നീക്കങ്ങളിലേക്കു കടന്നത് ഇതിന്റെ ബാക്കിയാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കുള്ളില്‍ ഭീകരര്‍ക്കു പിന്തുണ നല്‍കിയവരെ കണ്ടെത്താന്‍ മാത്രമാണിപ്പോള്‍ ഇന്ത്യന്‍ സൈന്യവും അന്വേഷണ ഏജന്‍സികളും മെനക്കെടുന്നത്.

ഇന്ത്യയും പാകിസ്താനുമായുള്ള വെള്ളത്തിന്റെ കരാര്‍ റദ്ദാക്കുക, പ്രതിരോധ ഉപദേശകരെ പുറത്താക്കുക, പാകിസ്താനികള്‍ക്കുള്ള വിസ റദ്ദാക്കുക മുതലായ നീക്കങ്ങളാണ് ആദ്യം നടത്തിയത്. ഇന്ത്യക്കുള്ള അനുശോചനമറിയിച്ചുകൊണ്ട് വിദേശനേതാക്കളില്‍നിന്നു നൂറുകണക്കിനു കോളുകള്‍ മോദിക്കു ലഭിച്ചെന്നാണു വിവരം. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെയാണ് ആക്രമണമെന്നതും ഏറെ നേതാക്കള്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു. ഇദ്ദേഹവും തിരികെയെത്തിയശേഷം ആദ്യം വിളിച്ചതു മോദിയെയായിരുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സംസാരിക്കുന്നതിനിടെ നിര്‍ണായകമായ ചില ലക്ഷ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. അതിലൊന്ന് ഇന്ത്യ-മിഡിലീസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) ആണ്. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍, ജപ്പാനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബ, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയ പ്രധാനമന്ത്രി ജ്യോര്‍ജിയ മെലോണി, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്‌ദെല്‍ ഫത്ത എല്‍-സിസി, ഡച്ച് പ്രധാനമന്ത്രി ഡിക്ക് സ്‌കൂഫ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാരെ ദിസനായകെ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബി സയദ് അല്‍ നഹ്യാന്‍, ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവരാണു മറ്റുള്ളവര്‍.
ഇറാന്‍ പ്രസിഡന്റ് മോദിയുമായും പാകിസ്താന്‍ പ്രധാനമന്ത്രിയുമായും സംസാരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധിയില്‍ അയവുണ്ടാക്കാന്‍ ഇടപെടാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതോടൊപ്പം ന്യൂഡല്‍ഹിയിലുള്ള മുപ്പതോളം അംബാസഡര്‍മാരും മോദിയുമായി സംസാരിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയുമായി മൂന്നു ദിവസത്തിനിടെ ഇവരെല്ലാം വെവ്വേറെയും ചര്‍ച്ച നടത്തിയിട്ടുണ്ട്. ജി-7 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍- യുഎസ്, യുകെ, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ജര്‍മനി, ഫ്രാന്‍സ് എന്നിവരോടും മിസ്‌രി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.
ജി20 രാജ്യങ്ങളില്‍നിന്നുള്ള മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളുമായും ചര്‍ച്ച നടന്നു. ചൈന, റഷ്യ, സൗദി അറേബ്യ, യുഎഇ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരുമായും മിസ്‌രി കൂടിക്കാഴ്ച നടത്തി. ഇവരോടെല്ലാം അതിര്‍ത്തി കടന്നുള്ള ഇടപെടലിനെക്കുറിച്ചും മിസ്‌രി വിശദീകരിച്ചിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയനിലുള്ള അയര്‍ലന്‍ഡ്, ലിത്വാനിയ, സ്ലൊവേനിയ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവരുടെ പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥരാണ് സ്ഥിതിവിവരങ്ങള്‍ ഇവര്‍ക്കു പങ്കുവച്ചത്.
യുഎസ് പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് വാന്‍സ് എന്നിവര്‍ക്കു പുറമേ, അമേരിക്കയില്‍നിന്നുള്ള നൂറിലേറെ പാര്‍ലമെന്റ് അംഗങ്ങളും മോദിയുടെ അടുത്ത വൃത്തങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ചര്‍ച്ചകളായിരുന്നു ഇതെന്നാണു വിവരം. ഏറ്റവുമൊടുവില്‍ എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ ഇന്ത്യക്കു പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.
യുഎസ്് ദേശീയ സുരക്ഷാ ഉപദേശകന്‍ മൈക്ക് വാള്‍ട്‌സ്, സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ അണ്ടര്‍ സെക്രട്ടറി എല്‍ബ്രിഡ്ജ് കോള്‍ബി, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി എന്നിവരും മോദിയുമായി സംസാരിച്ച മുതിര്‍ന്ന അംഗങ്ങളില്‍ ഉള്‍പ്പെടും. ‘ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള ഇസ്ലാമിക് ആക്രമണ’മെന്നാണു യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ തുള്‍സി ഗബ്ബാര്‍ഡ് ആക്രമണത്തെ വിലയിരുത്തിയത്. ഉത്തരവാദികളെ വേട്ടയാടാന്‍ അമേരിക്കയുടെ പൂര്‍ണ പിന്തുണയും ഇദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
75 ഹൗസ് റെപ്രസെന്റേറ്റീവുകളും 25 സെനറ്റ് അംഗങ്ങളും ഇന്ത്യന്‍ വിദേശകാര്യ കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തി. തീവ്രവാദികളെ ‘സൈനികര്‍’ എന്നു ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചതിനെതിരേയും ഇവര്‍ രംഗത്തുവന്നിരുന്നു.
രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക ബുദ്ധിമുട്ടും പാടേ വലയ്ക്കുന്ന പാകിസ്താന് നയതന്ത്ര തലത്തിലുണ്ടാകുന്ന ഏതൊരു ഇടപെടലും ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നതു വ്യക്തമാണ്. വ്യാപാര കരാര്‍ റദ്ദാക്കിയത് പാകിസ്താനിലേക്കുള്ള രാസവസ്തുക്കളുടെയും മരുന്നുകളുടെയും വിതരണത്തെ ബാധിക്കുമെന്നാണു കരുതുന്നത്. ലോകബാങ്കിന്റെ അകമഴിഞ്ഞ സഹായമാണ് പാകിസ്താണ് ആകെയുള്ള ആശ്വാസം. എന്നാല്‍, ഒരു പരിധി കഴിഞ്ഞാല്‍ ഇതും നിലച്ചേക്കും.
പാകിസ്താന്‍ അവകാശപ്പെടുന്നതുപോലുള്ള സൈനിക നീക്കത്തിന് ആ രാജ്യത്തിനു കരുത്തില്ല എന്നതു വ്യക്തമാണ്. മാത്രമല്ല, ഇന്ത്യയില്‍നിന്നുള്ള ചരക്കുകള്‍ പാകിസ്താനില്‍ വിലക്കൂടുതലോടെ എത്തിക്കാനുള്ള തന്ത്രങ്ങളും കച്ചവടക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുദ്ധത്തേക്കാള്‍ മോദി ആശ്രയിക്കുന്ന നയതന്ത്ര ചാനലുകളിലൂടെയുള്ള നീക്കങ്ങളാകും. അതിര്‍ത്തിക്കുള്ളിലെ അടിച്ചമര്‍ത്തലിനൊപ്പം ഇനിയൊരു നീക്കത്തിനു മുതിരാത്ത വിധം സാമ്പത്തികമായി സമ്മര്‍ദത്തിലാക്കുകയെന്ന ലക്ഷ്യവും മോദിക്കുണ്ട്. നേരിട്ടുള്ള ആക്രമണത്തെക്കാള്‍ ഇന്‍ഡസ് വാലി വെള്ളക്കരാര്‍ റദ്ദാക്കുമെന്നുളള ഇന്ത്യയുടെ പ്രഖ്യാപനവും പാകിസ്താന്‍ ഏറെ ഗൗരവത്തിലെടുക്കുന്നത് ഈ സാഹചര്യത്തിലാണെന്നാണു വിലയിരുത്തല്‍.