Breaking NewsCrimeIndiaLead NewsNEWSWorld

ഒമ്പതുവര്‍ഷം മുമ്പ് അതിര്‍ത്തി കടന്നത് 300 കശ്മീരികള്‍; 40 പേര്‍ ലഷ്‌കറെ ക്യാമ്പില്‍; പഹല്‍ഗാം അക്രമി ആദില്‍ തിരിച്ചെത്തിയത് കഴിഞ്ഞവര്‍ഷം; 2019നു ശേഷം സൈന്യം കൊന്നത് 330 തീവ്രവാദികളെ; താഴ്‌വരയില്‍ ബാക്കിയുള്ളത് 120 പേര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം

ന്യൂഡല്‍ഹി: മുന്നൂറോളം ഇന്ത്യക്കാര്‍ 2016നുശേഷം ഔദ്യോഗിക രേഖകളുമായി പാകിസ്താനിലെത്തിയെന്നും ഇതില്‍ 40 പേരെങ്കിലും ഭീകരസംഘടനയില്‍ ചേര്‍ന്നെന്നും വിവരം. ഇവര്‍ പരിശീലനം നേടിയശേഷം ഇന്ത്യയിലേക്കു തിരികെയെത്തിയെന്നും ദേശീയ മാധ്യമമായ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണ രേഖവഴിയാണ് ഇവര്‍ തിരികെയെത്തിയത്. ഇവരുടെ നേതൃത്വത്തിലാണ് കശ്മീരിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കെതിരേ ഭീകരാക്രമണങ്ങള്‍ നടത്തുന്നതെന്നും സുരക്ഷാ വിഭാഗത്തിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച പഹല്‍ഗാമില്‍ ആക്രമണം നടത്തിയതില്‍ ആദില്‍ തോക്കര്‍ എന്ന ചെറുപ്പക്കാരനെയാണു പ്രധാന സംശയം. ഇയാള്‍ 2018 ഏപ്രിലില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പാകിസ്താനലിലേക്കു പോയിട്ടുണ്ട്. ഒരു പരീക്ഷയില്‍ പങ്കെടുക്കാനെന്ന വ്യാജേനയാണ് ഇയാള്‍ പോയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Signature-ad

അട്ടാരി അതിര്‍ത്തിവഴിയാണ് ഇയാള്‍ പാകിസ്താനിലേക്കു കടന്നത്. തുടര്‍ന്നു ലഷ്‌കറെ തോയ്ബയില്‍ ചേര്‍ന്നു. മറ്റു ഭീകരര്‍ക്കൊപ്പം ഇയാള്‍ 2024ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയെന്നാണു കരുതുന്നത്. പാകിസ്താനില്‍നിന്ന് എത്തിയവര്‍ക്കു നിയമപരമായ സഹായം നല്‍കുന്നതിനൊപ്പം അവരെ നയിച്ചതും ഇയാളാണെന്നാണു സംശയിക്കുന്നത്.

2019നുശേഷം ഇന്ത്യന്‍ സൈന്യം 330 ഭീകരരെയാണു കൊലപ്പെടുത്തിയത്. ഇതില്‍ 270 പേര്‍ ലഷ്‌കറെ തൊയ്ബ ഭീകരരാണ്. നേരിട്ടുള്ള ഏറ്റുമുട്ടലിലും ഇന്ത്യന്‍ സൈന്യവും ജമ്മു-കശ്മീര്‍ പോലീസ് നടത്തിയ മറ്റ് നീക്കങ്ങളിലുമാണ് ഇവര്‍ കൊല്ലപ്പെട്ടത്. മറ്റുള്ളവര്‍ ജെയ്‌ഷെ മുഹമ്മദ് പോലുള്ള സംഘടനകളില്‍ ഉള്ളവരാണ്.

പാകിസ്താനില്‍നിന്നു പിന്തുണയുള്ള ലഷ്‌കറെ തോയ്ബ തന്നെയാണ് പഹല്‍ഗാമിലെ ആക്രമണത്തിനു പിന്നിലെന്നും സൈന്യം വിശ്വസിക്കുന്നു. ആക്രമണത്തിനു പിന്നാലെ ജമ്മു-കശ്മീര്‍ പോലീസ് സംശയിക്കുന്ന മൂന്നുപേരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. കശ്മീര്‍ സ്വദേശിയ ആദില്‍ ഹുസൈന്‍ തോക്കര്‍ ആണ് ഇതിലൊന്ന്. ഇയാള്‍ പാകിസ്താനില്‍ പോയി മടങ്ങിയെത്തിയയാളാണ്. അലിഭായ് എന്ന തല്‍ഹ ഭായ്, ഹാഷിം മൂസ എന്ന സുലൈമാന്‍ എന്നിവരാണു മറ്റുള്ളവര്‍. ഇവര്‍ രണ്ടും പാകിസ്താനികളാണ്. ഇവര്‍ മൂന്നുപേരും ലഷ്‌കറെ തീവ്രവാദികളാണെന്നു ജമ്മു-കശ്മീര്‍ പോലീസ് പറയുന്നു.

അലി 2023ല്‍ രാജ്യത്ത് എത്തിയെന്നാണു കരുതുന്നത്. മൂസ ഒന്നരവര്‍ഷം മുമ്പും ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇയാളാണ് ഭീകര യൂണിറ്റിന്റെ കമാന്‍ഡര്‍. കഴിഞ്ഞ നാല് ഭീകരാക്രമണങ്ങളിലെങ്കിലും ഇയാള്‍ക്കു പങ്കുണ്ടെന്നാണു കരുതുന്നത്. ആക്രമണത്തിനുശേഷം ആയിരത്തോളം ആളുകളെയാണു സുരക്ഷാ സേന ചോദ്യം ചെയ്തത്. സംശയിക്കുന്നവരുടെ വീടുകളിലും റെയ്ഡ് നടത്തി.

നിലവില്‍ കുറഞ്ഞത് 120 ഭീകരരെങ്കിലും താഴ്‌വരയിലുണ്ട്. ഇതില്‍ 60 പേരും വിദേശികളായ ലഷ്‌കറെ അംഗങ്ങളാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റസിസ്റ്റന്റ് ഫ്രണ്ട്, ലഷ്‌കറെയുടെതന്നെ വിഭാഗമാണെന്നാണു കരുതുന്നത്. സൈന്യം വീടുകള്‍ തകര്‍ത്തതില്‍ പ്രതികാരം ചെയ്യുമെന്നു ഞായറാഴ്ച പുറത്തുവന്ന വീഡിയോയിലും ഇവര്‍ പറഞ്ഞിട്ടുണ്ട്.

Back to top button
error: