Breaking NewsCrimeKeralaLead NewsNEWS
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: നടന്‍മാര്‍ക്കു ബന്ധമില്ല; വേണ്ടിവന്നാല്‍ വീണ്ടും വിളിപ്പിക്കും; തസ്ലീമയുമായുള്ള ഇടപാട് ലഹരിക്കു വേണ്ടിയല്ല; സിനിമാ മേഖലയിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും കമ്മീഷണര്‍

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാർക്ക് ബന്ധമില്ലെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാർ. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടില്ല. ഷൈൻ മയക്കുമരുന്നിന് അടിമ. അതുകൊണ്ടാണ് വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയത്. നിലവിൽ ഇവർക്കെതിരെ തെളിവില്ല. വേണ്ടി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്നും അശോക് കുമാർ പറഞ്ഞു.
ചില സംശയങ്ങൾ തീർക്കാനാണ് മൂന്നു പേരെയും വിളിച്ചുവരുത്തിയത്. കുറച്ച് കാര്യങ്ങളിൽ വ്യക്തത വന്നിട്ടുണ്ട്. വേണ്ടിവന്നാൽ വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകും. ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഷൈൻ ടോം ചാക്കോ ആവശ്യപ്പെട്ടിരുന്നുവെന്ന് എക്‌സൈസ് കമ്മിഷണർ പറഞ്ഞു. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് നടനെ മാറ്റി. തസ്ലീമ സുൽത്താനയുമായി നടത്തിയിട്ടുള്ള ഇടപാട് ലഹരിക്ക് വേണ്ടിയുള്ളതല്ലെന്ന് എക്‌സൈസ് വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. രണ്ടാം ഘട്ടത്തിൽ സിനിമ മേഖലയിൽ ഉൾപ്പെടെയുള്ള ഉള്ളവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. നിലവിലുള്ള അന്വേഷണത്തിൽ എന്തെങ്കിലും സൂചന ലഭിച്ചാൽ ഇപ്പോൾ വിട്ടയച്ച ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും വിളിച്ചുവരുത്തുമെന്ന് എക്സൈസ് വ്യക്തമാക്കി.