പഹല്‍ഗാം ആക്രമണം: 48 മണിക്കൂറിനുശേഷം പാക് സൈനിക മേധാവിയും കുടുംബവും രാജ്യംവിട്ടു? സ്വകാര്യ വിമാനത്തില്‍ കടന്നവരില്‍ ഉന്നത ഉദ്യോഗസ്ഥരും; സ്ഥിതി വഷളായിട്ടും പ്രതികരണമില്ല; ഇന്ത്യക്കെതിരേ യുദ്ധം നല്ലതിനല്ലെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും പെരുകുന്നതിനിടെ പാകിസ്താന്‍ സൈനിക മേധാവിയും കുടുംബവും രാജ്യംവിട്ടെന്നു സൂചന. ആക്രമണത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല.
സൈനിക മേധാവി ജറല്‍ അസിം മുനീറും കുടുംബവും ഇന്റര്‍ സര്‍വീസ് പബ്‌ളിക് റിലോഷന്‍സ് ലഫ്. ജനറല്‍ അസിം മാലിക്ക്, ചെയര്‍മാന്‍ ഓഫ് ജോയിന്റ് ചീഫ് കമ്മിറ്റി ജനറല്‍ സഹീര്‍ ഷംഷാദ് മിര്‍സ എന്നിവര്‍ സ്വകാര്യ വിമാനത്തിലാണു രാജ്യം വിട്ടതെന്നു വിയോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ബ്രിട്ടനിലും അമേരിക്കയിലെ ന്യൂജഴ്‌സിയിലുമായി എത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

26 പേരെ കൊലപ്പെടുത്തിയ പഹല്‍ഗാം ആക്രമണത്തിനുശേഷം പാക് സൈനിക മേധാവിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. ഇന്ത്യയെ അപേക്ഷിച്ചു സൈന്യത്തിനു ഭരണത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. അവിടെ പരസ്യമായി രംഗത്തു വരാനും ഇവര്‍ മടിക്കാറില്ല. നിരവധി വട്ടം സൈനിക ഭരണത്തിലേക്കു പോയ പാകിസ്താനില്‍, അടുത്തിടെ മുനീര്‍ തന്നെ ഇന്ത്യക്കെരിരേ പ്രസംഗത്തില്‍ രംഗത്തു വന്നിരുന്നു.
ആക്രമണത്തിനു പിന്നാലെ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തോയ്ബയുടെ മറ്റൊരു സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ട് ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും പിന്നീടു നിലപാടു മാറ്റി. സംഘടനയുടെ പേരില്‍ മറ്റാരോ ആണ് ആക്രമണം നടത്തിയതെന്നും ഹാക്കിംഗ് നടന്നെന്നും ഇവര്‍ പറഞ്ഞു. ഞങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഹാക്ക് ചെയ്‌തെന്നും അതിലൂടെയാണു തെറ്റായ സന്ദേശം നല്‍കിയതെന്നുമാണ് ഇവര്‍ വാദിക്കുന്നത്.
എന്നാല്‍, റസിസ്റ്റന്റ് ഫ്രണ്ടിന്റെ പേരു പുറത്തുവന്നിതിനു പിന്നാലെ പാകിസ്താനു പങ്കുണ്ടെന്നു വ്യക്തമാകുമെന്ന് അപകടം മണത്താണ് ഇവര്‍ പിന്‍വലിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജനറല്‍ മുനീറിന്റെ സാന്നിധ്യം ഇത്ര ദിവസമായിട്ടും കാണാതിരുന്നതു സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിട്ടുണ്ട്. ഇവര്‍ പല സിദ്ധാന്തങ്ങളും മുന്നോട്ടു വയ്ക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവരുടെ അസാന്നിധ്യത്തിന്റെ കാരണം വ്യക്തമാകുമെന്നാണു കരുതുന്നത്.
ആക്രമണത്തിനുശേഷം ഇന്ത്യക്കെതിരേ പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ശക്തമായി രംഗത്തുവന്നിരുന്നു. ‘ലഷ്‌കറെ തോയ്ബ ഞങ്ങളുടെ മണ്ണില്‍ ഇപ്പോഴില്ലെന്നും അവരെ ഉന്‍മൂലനം ചെയ്‌തെന്നും പിന്നെങ്ങനെ അനുബന്ധ സംഘടനയായ റസിസ്റ്റന്റ് ഫ്രണ്ട് ആക്രമിക്കുമെന്നും’ അദ്ദേഹം ചോദിച്ചു.
അതേസമയം പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇന്ത്യക്കെതിരായ നിലവിലെ പ്രധാനമന്ത്രിയുടെ ആക്രമണോത്സുക നിലപാട് നല്ലതിനല്ലെന്ന മുന്നറിയിപ്പു നല്‍കിയെന്നും വാര്‍ത്തകളുണ്ട്. ഷെഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോടു നയതന്ത്രപരമായ സമീപനമാകും ഉചിതമെന്നും രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നല്ലതിനാകില്ലെന്നും പറഞ്ഞു.
ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള നാഷണല്‍ സെക്യൂരിറ്റി മീറ്റിംഗിനുശേഷം മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വിളിച്ചപ്പോഴാണ് ഈ ഉപദേശം നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. പാകിസ്താനി വെബ്‌സൈറ്റായ ‘ദി എക്‌സ്പ്രസ് ട്രിബ്യൂണും’ ഷെരീഫിന്റെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജതി ഉംറയിലുള്ള ഇരുവരുടെയും കുടുംബ വീട്ടില്‍വച്ച് കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.