IndiaNEWS

’35 വര്‍ഷമായി ഇന്ത്യയില്‍, പാകിസ്ഥാനിലാരുമില്ല; മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം ഇവിടെ ജീവിക്കാന്‍ അനുവദിക്കണം’

ഭുബനേശ്വര്‍: ഇന്ത്യയില്‍ താമസമാക്കിയ പാകിസ്താന്‍ പൗരയായ ശാരദാ ബായിയോട് ഉടന്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് ഒഡിഷ പോലീസ്. 35 വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ താമസിക്കുന്ന ശാരദാ ബായിയുടെ വിസ റദ്ദാക്കിയതായും കാലതാമസം കൂടാതെ പാകിസ്താനിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ സ്ഥിരീകരിച്ചു. രാജ്യം വിടാന്‍ തയാറാകാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ സ്വീകരിച്ച നയതന്ത്ര നടപടികളുടെ ഭാഗമായാണ് ഒഡിഷ പോലീസിന്റെ ഈ നീക്കം.

ബോലാംഗീറിലെ ഒരു ഹിന്ദു കുടുംബത്തിലേക്ക് വിവാഹം കഴിഞ്ഞെത്തിയ ശാരദാ ബായിക്ക് രേഖകളെല്ലാം ഉണ്ടായിരുന്നിട്ടും ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടില്ല. ഇവരുടെ മകനും മകളും ഇന്ത്യന്‍ പൗരരാണ്. ഇന്ത്യയില്‍ തുടര്‍ന്നും താമസിക്കാന്‍ അനുവദിക്കണമെന്നും തന്നെ കുടുംബത്തില്‍ നിന്ന് വേര്‍പിരിക്കരുതെന്നും അവര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Signature-ad

കോരാപുട്ടിലായിരുന്നു ആദ്യം. പിന്നീട് ബോലാംഗീറിലേക്ക് വന്നു. പാകിസ്താനില്‍ തനിക്ക് ആരുമില്ല. പാസ്പോര്‍ട്ട് പോലും വളരെ പഴയതാണ്. മക്കളും പേരക്കുട്ടികളും ഇവിടാണ്. ദയവായി തന്നെ ഇവിടെ ജീവിക്കാന്‍ അനുവദിക്കൂ. സര്‍ക്കാരിനോട് കൈകൂപ്പി അപേക്ഷിക്കുകയാണ്. ശാരദാ ബായിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനമെന്നാണ് വിവരം.

 

Back to top button
error: