Breaking NewsIndiaLead NewsNEWSNewsthen Special

ഇതുവരെ കണ്ടതു വച്ചു നോക്കിയാല്‍ വരാനിരിക്കുന്നത് ഡിജിറ്റല്‍ യുദ്ധം! അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നിര്‍ണയിച്ചത് ലക്ഷക്കണക്കിന് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍; ‘വാട്‌സ്ആപ്പ് പ്രമുഖ്’ വിജയമെന്ന് ബിജെപി; തെലങ്കാനയില്‍ ടിഡിപിക്ക് ഒന്നരലക്ഷം ഗ്രൂപ്പുകള്‍! ടീം ജനഗണമന, കാമല്‍ കണക്ട്, സരള്‍ ആപ്പ്, നേഷന്‍ വിത്ത് നമോ; അണികളെ ഏകോപിപ്പിക്കാന്‍ ആപ്പുകളും പലവിധം

ന്യൂഡല്‍ഹി: വീണ്ടുമൊരു തെരഞ്ഞെടുപ്പു കാലത്തിലേക്കു കടക്കുകയാണ് ഇന്ത്യ. വന്‍ പ്രചാരണ കോലാഹലങ്ങള്‍ക്കു സാക്ഷിയാകാറുണ്ടെങ്കിലും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കാണ് പാര്‍ട്ടികള്‍ മുന്‍ഗണന നല്‍കുന്നത്. വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണങ്ങളും കോര്‍ണര്‍ യോഗങ്ങളും മാസ് റാലികളും മാത്രം കണ്ടുപരിചയിച്ചവര്‍ക്ക് അണിയറയിലെ കഥകള്‍ പെട്ടെന്നു ദഹിക്കില്ല. പക്ഷേ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാണാന്‍ പോകുന്നത് ഇതുവരെ കാണാത്ത തന്ത്രങ്ങള്‍ക്കാണ്.

മൊബൈലിലും ഇന്റര്‍നെറ്റിലും സദാസമയം തലപൂഴ്ത്തിയിരിക്കുന്ന വോട്ടര്‍മാര്‍ എവിടേക്കു മറിയുമെന്നു കൃത്യമായി അറിയാവുന്ന തെരഞ്ഞെടുപ്പു തന്ത്രജ്ഞരാണ് ഇനിയങ്ങോട്ടു ചുക്കാന്‍ പിടിക്കുകയെന്നതും വ്യക്തമാണ്. തെറ്റിദ്ധരിപ്പിച്ചും ആരോപണങ്ങളുടെ പരമ്പര സൃഷ്ടിച്ചും പാതി സത്യങ്ങള്‍ വിളിച്ചു പറഞ്ഞും ഫേസ്ബുക്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സന്ദേശങ്ങള്‍ കറങ്ങി നടക്കുന്നത് കോവിഡിനുശേഷമുള്ള സ്ഥിതിവിശേഷമാണ്. വരും തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാകും.

Signature-ad

2014ല്‍ സോഷ്യല്‍ മീഡിയ കാര്യമായി ഉപയോഗിച്ചാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജ് (നിലവില്‍ എക്‌സ്) ലക്ഷക്കണക്കിനു ഫോളോവേഴ്‌സ് ഉള്ളതാണ്. നിലവില്‍ 88 കോടി ആളുകള്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സജീവമായി ഉപയോഗിക്കുന്നു. 59 കോടി സജീവമായ വാട്‌സ്ആപ്പ് അക്കൗണ്ടുകളുണ്ട്. ഈ ഗ്രൂപ്പുകളിലൂടെ എത്തുന്ന സന്ദേശങ്ങള്‍ പരിശോധിക്കുക പോലും അസാധ്യമാണെന്നു ഗവേഷകര്‍ പറയുന്നു. ഈ ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറുന്നവര്‍ ആരുടെ വക്താവാണെന്നു പോലും തിരിച്ചറിയുക അസാധ്യം. മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഇവ ഏറ്റുപിടിക്കുന്ന തരത്തിലേക്കു വിശ്വസനീയമായി തോന്നാറുണ്ട് പലതും.

വാട്‌സ് ആപ്പ് പ്രമുഖ് മോഡല്‍

സാങ്കേതിക വിദ്യ എറ്റുവുമധികം ഉപയോഗിക്കുന്ന ബിജെപി പരീക്ഷണത്തിന് ഇറങ്ങുന്നത് വാട്‌സ്ആപ്പ് പ്രമുഖ് എന്ന ഗ്രൂപ്പ് ഉപയോഗിച്ചാണ്. ഡിജിറ്റല്‍ ആശയവിനിമയങ്ങള്‍ പ്രാദേശിക തലത്തില്‍ കൈകാര്യം ചെയ്യുകയാണു പ്രമുഖ് ചെയ്യുന്നത്. ജാതി, മതം, സാമ്പത്തിക സ്ഥിതി, മറ്റു ജനസംഖ്യാ ശാസ്ത്രങ്ങള്‍ എന്നിവ പിന്‍പറ്റിയാണു പ്രവര്‍ത്തണമെന്നു ഗവേഷകനായ ഡിവിഷ് ജോഷി പറയുന്നു. പാര്‍ട്ടി അജന്‍ഡ കുത്തി നിറച്ച വീഡിയോകളും മീമുകളും ചിത്രങ്ങളും ഇതുവഴി വ്യാപകമായി പ്രചരിക്കുന്നു.

കഴിഞ്ഞ തെലങ്കാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഡിജിറ്റല്‍ വോളന്റിയര്‍മാരെ സ്വരുക്കൂട്ടാന്‍ കഴിഞ്ഞിരുന്നു. കാര്‍ഷിക പ്രശ്‌നങ്ങളും വൈദ്യുതി ചാര്‍ജുമടക്കം കൃത്യമായി ടാര്‍ഗറ്റ് ഗ്രൂപ്പുകളിലേക്ക് എത്തിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. കമ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പുകള്‍ രൂപീകരിച്ചാണു ബിജെപി ഇതിനെ നേരിട്ടത്. ദേശീയതയും ഹിന്ദുത്വയും വ്യാപകമായി പ്രചരിപ്പിച്ചത് ഇത്തരത്തിലാണ്.

ആന്ധ്ര പ്രദേശില്‍ ചന്ദ്ര ബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) 1.5 ലക്ഷം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലുടെയായിരുന്നു പ്രചാരണം. ജാതി, തൊഴിലില്ലായ്മ, ഓരോ മേഖലയിലെയും പ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. എതിരാളികളായ വൈഎസ്ആര്‍ കോര്‍ഗ്രസ് പാര്‍ട്ടി ‘ടീം ജനഗണമന’ എന്ന ആപ്പ് ഉപയോഗിച്ചായിരുന്നു പ്രചാരണം. ഇതില്‍ വോട്ടര്‍മാരുമായുള്ള ആശയവിനിമയവും സാധ്യമാക്കി. പ്രദേശിക വോട്ടര്‍മാരുടെ സ്വഭാവം മനസിലാക്കിയായിരുന്നു എല്ലാവരുടെയും നീക്കങ്ങള്‍.

തെലങ്കാനയില്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ വോളന്റിയര്‍മാര്‍ മുഖേന വോട്ടര്‍മാരുടെ ആശങ്കകളെ ആളിക്കത്തിച്ചെങ്കില്‍ ബിജെപി മതവിഭാഗങ്ങളെ ഉന്നമിട്ടാണു പ്രവര്‍ത്തിച്ചത്. ടിഡിപി ജാതിയും റീജണല്‍ ഐഡന്റിറ്റിയും ഭൂമിയുടെ അവകാശവും പോലുള്ള സങ്കീര്‍ണവും തെറ്റിദ്ധാരണാജനകവുമായ പോസ്റ്റുകള്‍ പടച്ചുവിട്ടു.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനായിരുന്നു ഡിജിറ്റല്‍ കാമ്പെയ്‌നിന്റെ ചുമതല. തെറ്റിദ്ധരിപ്പിക്കുന്ന ഒരുപാടു വിവരങ്ങളെ തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിന് ഏറെ വിയര്‍ക്കേണ്ടിവന്നു. എന്നാല്‍, ഒരുപരിധിവരെ അവര്‍ക്കതില്‍ വിജയിക്കാന്‍ കഴിഞ്ഞെന്നും ഡാറ്റകള്‍ പരിശോധിച്ചു ഗവേഷകര്‍ പറയുന്നു.

ഹരിയാനയില്‍ ബിജെപി ആക്ടിവിസ്റ്റുകള്‍ കമ്യൂണിറ്റി ഗ്രൂപ്പുകളാലാണു നുഴഞ്ഞു കയറിയത്. ജാതി ധ്രുവീകരണത്തിനും ശക്തമായ നേതൃത്വത്തിനും വേണ്ടിയുളള ആഹ്വാനങ്ങളായിരുന്നു ഏറെയും. എന്നാല്‍, കോണ്‍ഗ്രസിന് ഇവിടെ ഒപ്പമെത്താന്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നു. ഓരോ ജാതിവിഭാഗത്തിന്റെയും അടിത്തട്ടിലേക്ക് ബിജെപിക്ക് കമ്യൂണിറ്റി ഗ്രൂപ്പുകളിലൂടെ ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞു.

ഡഹല്‍ഹി തെരഞ്ഞെടുപ്പിനെ എഎപിയും ബിജെപിയും നേരിട്ടത് എഐ സാങ്കേതിക വിദ്യയടക്കം ഉപയോഗിച്ചാണ്. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള കണ്ടന്റുകള്‍ പാറിപ്പറന്നു. ബിജെപിയുടെ ‘ശീഷ് മഹല്‍’ പ്രസ്താവനയിലൂടെ എഎപി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്താനും കഴിഞ്ഞു.

ഡിജിറ്റല്‍ കേഡര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചു ബിജെപി നിലവില്‍ നിരവധി ആപ്പുകളാണു പ്രവര്‍ത്തിപ്പിക്കുന്നത്. കാമല്‍ കണക്ട്, സരള്‍ ആപ്പ്, നേഷന്‍ വിത്ത് നമോ പോലുള്ളവഴിയാണു ചുമതലകള്‍ വിഭജിക്കുന്നത്. പ്രവര്‍ത്തകരുടെ പ്രകടനം, ഒരോ മേഖലയിലെയും കുറവുകള്‍ കണ്ടെത്തിയുള്ള ഊന്നല്‍, ലീഡര്‍ ബോര്‍ഡുകള്‍ എന്നിവയടക്കം ഈ ആപ്പുകളിലുടെ സാധിക്കും.

തെലങ്കാനയില്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡുകളിലൂടെയാണു പാര്‍ട്ടി ചുമതലകള്‍ നല്‍കിയത്. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും സമാനതരത്തില്‍ റിയല്‍-ടൈം പ്രതികരണങ്ങള്‍ അറിയാവുന്ന തരത്തിലുള്ള സാങ്കേതിക വിദ്യകള്‍ ആപ്ലിക്കേഷന്‍വഴി ഉപയോഗിച്ചു.

ഇന്ത്യയിലെ ചെറുഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങള്‍ വന്‍ പ്രതിഫലനങ്ങളുണ്ടാക്കിയെന്ന് എല്ലാ പാര്‍ട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ട്. കുടുംബ കൂട്ടായ്മകളുടെ ഗ്രൂപ്പുകളില്‍ പോലും പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്ന വിദഗ്ധര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. വൈറല്‍ കണ്ടന്റുകളുടെ ‘ഫാക്ട്-ചെക്ക്’ ആയിരിക്കും ആളുകളെ കാത്തിരിക്കുന്ന വലിയ വൈതരണി. യുദ്ധകാലാടിസ്ഥാനത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുമ്പോള്‍ എത്ര പരിശ്രമിച്ചാലും ഓരോന്നും പൊളിച്ചടുക്കാന്‍ സമയമെടുക്കും.

ഡിജിറ്റല്‍ മേഖലയിലൂടെ തെറ്റിദ്ധാരണ പരത്തുന്നതു നേരിടുകയായിരിക്കും ജനാധിപത്യത്തെ സംബന്ധിച്ചു വലിയ വെല്ലുവിളിയെന്നും ഗവേഷകര്‍ പറയുന്നു. ഇവിടെ എവിടെയെങ്കിലുമുണ്ടാകുന്ന പിഴവുകള്‍ക്കു വലിയ വിലയും കൊടുക്കേണ്ടിവരുമെന്നു വ്യക്തം.

Back to top button
error: