Breaking NewsLead NewsSportsTRENDING

ലേലം മുതല്‍ പാളി; ചെന്നൈ തകര്‍ന്നടിഞ്ഞിതിനു കാരണമുണ്ട്; കോടികള്‍ മുടക്കി നിലനിര്‍ത്തിയ ‘വയസന്‍’ താരങ്ങള്‍ ബാധ്യതയായി; ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗിന്റെ കുറ്റസമ്മതത്തിനു കാരണവും മറ്റൊന്നല്ല

ചെന്നൈ: അഞ്ചുവട്ടം ഐപിഎല്‍ കിരീടം ഉയര്‍ത്തിയിട്ടും അതിന്റെ പാതിക്കളിപോലും പുറത്തെടുക്കാന്‍ കഴിയാത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരലേലത്തിലും പാളിച്ച പറ്റിയെന്ന സൂചന നല്‍കി ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്. ‘ലേലത്തിലെ തന്ത്രങ്ങള്‍ പൂര്‍ണമായി വിജയിച്ചെന്നു പറയാന്‍ വയ്യ. ഞങ്ങളുടെ കളിയെക്കുറിച്ചുള്ള സമഗ്ര പരിശോധന നടത്തുകയാണ്. എങ്ങനെയാണു മത്സരങ്ങള്‍ പുരോഗമിക്കുന്നതെന്നും പരിശോധിക്കുന്നുണ്ട്. ഇതത്ര എളുപ്പമല്ല. എന്നാല്‍, ഓവറോള്‍ റെക്കോഡില്‍ അഭിമാനമുണ്ട്. ദീര്‍ഘകാലം സ്ഥിരതയുളള ടീമായിരുന്നു. ആ സ്ട്രാറ്റജിയില്‍നിന്ന് പെട്ടെന്നു വഴിതിരിയുകയെന്നത് എളുപ്പമല്ല’ അദ്ദേഹം പറഞ്ഞു.

‘താരങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ലേലത്തിന്റെ സമയം നിര്‍ണായകമായിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ഒന്നും സാധ്യമായില്ല. ഇതൊരു റോക്കറ്റ് സയന്‍സ് അല്ല, കളിയാണ്. അക്കാര്യവും വിമര്‍ശിക്കുന്നവര്‍ ഓര്‍മിക്കണം’- ഫ്‌ളെമിംഗ് പറഞ്ഞു. ഞങ്ങളുടെ നിര്‍ണായക കളിക്കാര്‍ക്കു പരിക്കു പറ്റി. ഒരു ഗെയിം പ്ലാന്‍ കൊണ്ടുവരുന്നതില്‍ ബുദ്ധിമുട്ടി. ഞങ്ങളുടെ കൈകാല്‍ മുറിക്കുന്നതിനു തുല്യമായിരുന്നു താരങ്ങളുടെ പരിക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

കഴിഞ്ഞ ഒമ്പതു മത്സരങ്ങളില്‍ രണ്ടു കളികളില്‍ മാത്രമാണു ചെന്നൈ ജയിച്ചത്. പോയിന്റ് പട്ടികയില്‍ അവസാനവുമെത്തി. സ്ഥിരം ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്ക്‌വാദിനു പരിക്കേറ്റ് എം.എസ്. ധോണിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.

അന്താരാഷ്ട്ര ക്രിക്കറ്റിനോടു സലാം പറഞ്ഞ അശ്വിനെ 9.75 കോടിക്കു വാങ്ങിയതാണ് ആദ്യ പരാജയം. 2021 മുതല്‍ അശ്വിന്റെ ക്രിക്കറ്റ് കരിയര്‍ അത്ര മികച്ചതല്ല. 57 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിനു വീഴ്ത്താനായത് 42 വിക്കറ്റുകള്‍ മാത്രം. 39.7 എന്ന വളരെ മോശം ശശരാശരിയിലും 30.8 സ്ട്രൈക്ക് റേറ്റിലുമാണിത്. ബൗളിംഗില്‍ ആധിപത്യം കൊണ്ടുവരാനോ വൈവിധ്യം പുലര്‍ത്താനോ കഴിയുന്നില്ല. ബാറ്റ്‌സ്മാന്‍മാര്‍ എളുപ്പത്തിലാണ് അദ്ദേഹത്തില്‍നിന്ന് റണ്‍സ് കണ്ടെത്തുന്നത്. കഴിഞ്ഞ ഏഴു മല്‍സരങ്ങളില്‍നിന്ന് അഞ്ചു വിക്കറ്റുകളാണു വീഴ്ത്തിയത്. അശ്വിനു പകരം വെടിക്കെട്ട് ബാറ്റ്‌സ്മാനെ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ടീമിനു കരുത്താകുമായിരുന്നു.

അതുപോലെതന്നെ 18 കോടിക്കു ജഡേജയെ നിലനിര്‍ത്തിയതും കണക്കുകൂട്ടല്‍ തെറ്റിച്ചു. അതിവേഗം സ്‌കോര്‍ ചെയ്യേണ്ട കളിയില്‍ ടെസ്റ്റിനു സമാനമായ ഇഴച്ചിലാണു ജഡേജയുടെ ബാറ്റിംഗ്. 125.7 എന്ന മോശം സ്ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയത് 166 റണ്‍സാണ്. ബൗളിംഗിലും അദ്ദേഹം 8.23 ഇക്കോണമി റേറ്റില്‍ 31.3 ശരാശരിയില്‍ ആറുവിക്കറ്റുകളാണ് ഏഴുകളിയില്‍നിന്നു വീഴത്തിയത്.

ടി20 സ്‌പെഷലിസ്റ്റുകളെയാണു കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്. സാം കറന്‍, ജാമി ഒവേര്‍ട്ടന്‍, രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, ദീപക് ഹൂഡ എന്നിവരെയാണ പകരം ടീമിലെത്തിച്ചത്. മറ്റു ഫ്രാഞ്ചൈസികള്‍ വെടിക്കെട്ടു താരങ്ങളെ കൊണ്ടുവന്നപ്പോള്‍ ഒരാളെപ്പോലും ചെന്നൈയ്ക്കു സ്വന്തമാക്കാനായില്ല. കഴിഞ്ഞ കളിയില്‍ ചെന്നൈയ്‌ക്കൊപ്പമുണ്ടായിരുന്ന പലരും മറ്റു ടീമുകളിലെത്തി മികച്ച പ്രകടനവും കാഴ്ചവയ്ക്കുന്നുണ്ട്.

Back to top button
error: