Breaking NewsLead NewsLIFENewsthen SpecialSportsTRENDING

ക്രിക്കറ്റില്‍ പൊരുതിക്കയറി കൗമാര താരങ്ങള്‍; വൈഭവും ആയുഷ് മാത്രയും കസറുമ്പോള്‍ ഗാലറിയില്‍ വിയര്‍ത്ത് സൂപ്പര്‍ താരങ്ങളുടെ മക്കള്‍; ഐപിഎല്‍ സാധ്യത പോലും എളുപ്പമാകില്ല

മുംബൈ: ഐപിഎല്ലിനു ‘പ്രായപൂര്‍ത്തി’യാകുമ്പോള്‍ നിരവധി ചെറുപ്പക്കാരാണു സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നുവന്ന് വാര്‍ത്തകളില്‍ നിറയുന്നത്. അതില്‍ ഏറ്റവും അത്ഭുതം രാജസ്ഥാനുവേണ്ടി അരങ്ങേറ്റത്തില്‍ തന്നെ വെടിക്കെട്ടു പുറത്തെടുത്ത വൈഭവ് സൂര്യവന്‍ഷിയാണ്. 14-ാം വയസിലാണ് വൈഭവിന്റെ അരങ്ങേറ്റം. ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് ഇന്നിങ്‌സിനു തുടക്കമിട്ടതുതന്നെ.

എന്നാല്‍, വന്‍ പിന്തുണയുണ്ടായിട്ടും മുന്‍ സൂപ്പര്‍ താരങ്ങളുടെ മക്കളായിട്ടും ക്രിക്കറ്റില്‍ ഇഴയുകയാണ് ചിലര്‍. ഒന്നുമില്ലാത്ത സാഹചര്യത്തില്‍നിന്ന് കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നുവന്ന വൈഭവിനെയും സൂപ്പര്‍ താരങ്ങളുടെ മക്കളെയും ചേര്‍ത്തുവച്ചുള്ള വിലയിരുത്തലുകളും ഇപ്പോള്‍ സജീവമാണ്. ഇത്തരം ഒരു വിലയിരുത്തലിന് കാര്യമായ അടിസ്ഥാനമില്ലെങ്കിലും കളിക്കാനുള്ള അവസരങ്ങള്‍ കൂടുതല്‍ കിട്ടുമെന്നത് ചില്ലറ കാര്യമല്ല. മറ്റൊരു താരമായ ആയുഷ് മാത്ര 17-ാം വയസില്‍ സിഎസ്‌കെയ്ക്കായി അരങ്ങേറ്റം കുറിച്ച് മിന്നിക്കുകയാണ്. എന്നാല്‍, ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായിരുന്ന താരങ്ങളുടെ മക്കളില്‍ പലരും ഇന്ത്യന്‍ ടീമിലേക്ക് വളരുമെന്ന് പ്രതീക്ഷ നല്‍കിയവരാണെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ പോയിട്ട് ഐപിഎല്ലില്‍ പോലും ഇടം നേടാനാവാതെ കഷ്ടത്തിലാണ്.

Signature-ad

 

ആര്യവീര്‍ സെവാഗ്

മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗിന്റെ മകനാണ് ആര്യവീര്‍ സെവാഗ്. ആക്രമണോത്സുകമായ കളിയുടെ വക്താവായിരുന്നു സെവാഗ്്. ക്രിക്കറ്റ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത സെവാഗിന്റെ മകന്‍ അച്ഛന്റെ പാത പിന്തുടരാനാണ് ശ്രമിച്ചത്. ജൂനിയര്‍ തലത്തില്‍ നിരവധി തവണ കൈയടികള്‍ നേടിയിട്ടുണ്ടെങ്കിലും 17 കാരനായ താരത്തിന് പ്രതീക്ഷിച്ചപോലെ കരിയറില്‍ വളര്‍ച്ച നേടാനായിട്ടില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകനായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. എന്നാല്‍ ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതെ തീര്‍ത്തും തഴയപ്പെട്ടിരിക്കുന്ന അവസ്ഥയാണ് അര്‍ജുനുള്ളത്. ഇതേ അവസ്ഥയിലേക്ക് പോകാന്‍ ആര്യവീര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ താരം തിടുക്കപ്പെട്ട് ഐപിഎല്‍ അരങ്ങേറ്റത്തിന് ശ്രമിക്കുകയില്ലെന്ന് തന്നെ പറയാം.

സമിത് ദ്രാവിഡ്

ഇന്ത്യയുടെ മുന്‍ ഇതിഹാസവും സൂപ്പര്‍ പരിശീലകനുമാണ് രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ ബാറ്റിങ് വന്മതിലായ ദ്രാവിഡ് താരമെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിച്ച ശേഷം പരിശീലക റോളിലാണ് തുടരുന്നത്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച പരിശീലകനായ ദ്രാവിഡ് ഇന്ത്യയുടെ സീനിയര്‍ ടീമിനെ ടി20 ലോകകപ്പ് കിരീടത്തിലേക്കുമെത്തിച്ചു. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാണ് ദ്രാവിഡ്.

ദ്രാവിഡിന്റെ മകനായ പത്തൊമ്പതുകാരന്‍ സമിത് ദ്രാവിഡ് ഐപിഎല്ലില്‍ എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. കര്‍ണാടകയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തുന്ന സമിത്തിനെ ഇതുവരെ ആരും വാങ്ങിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ സമിത്തിന് കാര്യങ്ങള്‍ എളുപ്പമല്ല.

സര്‍വജീത് ലക്ഷ്മണ്‍

മുന്‍ ഇന്ത്യന്‍ ക്ലാസിക് ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണിന്റെ മകനാണ് സര്‍വജീത് ലക്ഷ്മണ്‍. ഇതിനോടകം ജൂനിയര്‍ ക്രിക്കറ്റില്‍ മികവ് കാട്ടാന്‍ സര്‍വജീതിന് സാധിച്ചിട്ടുണ്ട്. ലക്ഷ്മണിന്റെ മകനെന്ന നിലയില്‍ സര്‍വജീതിന് വലിയ കരിയര്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതിനൊത്ത പ്രകടനം നടത്തി വളരാന്‍ താരത്തിനായിട്ടില്ല. ഇന്ത്യന്‍ ടീമിലേക്കും ഐപിഎല്ലിലേക്കും സര്‍വജീതിന് കുറുക്കുവഴികളില്ലെന്ന് ഉറപ്പാണ്.

 

Back to top button
error: