CrimeNEWS

ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ‘രക്തക്കറ’, രണ്ട് ബിരുദാനന്തര ബിരുദം, അപകടകാരിയായ ‘സീരിയല്‍ കില്ലര്‍’

തിരുവനന്തപുരം: ദൃക്സാക്ഷികളില്ലാതിരുന്ന അമ്പലമുക്ക് വിനീത കൊലക്കേസില്‍ തമിഴ്നാട് കന്യാകുമാരി സ്വദേശിയായ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍. കേസില്‍ പ്രതിയെ കണ്ടെത്തുന്നതില്‍ ഏറ്റവും നിര്‍ണായകമായത് ദൈവത്തിന്റെ കയ്യൊപ്പ് എന്നു വിശേഷിപ്പിക്കാവുന്ന രക്തക്കറയാണ്. തെളിവുകള്‍ അവശേഷിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി അതിവിദഗ്ധമായാണ് വിനീതയെ കൊലപ്പെടുത്തുന്നത്.

എന്നാല്‍, കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് പ്രതിയുടെ കൈ മുറിയുകയും ഒരു തുള്ളി രക്തം കെട്ടിടത്തില്‍ ചുമരില്‍ പടരുകയും ചെയ്തിരുന്നു. ആ രക്തത്തുള്ളിയില്‍ നിന്നാണ് പ്രതി അവിടെയെത്തിയതിന്റെയും പ്രതി രാജേന്ദ്രനാണ് കൊലപാതകം നടത്തിയത് എന്നതും തെളിയിക്കാനായത്. വിനീതയെ മുന്‍ പരിചയമില്ലെന്നും നാലര പവന്റെ ഒരു സ്വര്‍ണമാലയ്ക്ക് വേണ്ടിയാണ് ക്രൂരകൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു.

Signature-ad

പ്രതി രാജേന്ദ്രന്‍ അപകടകാരിയായ കൊലയാളിയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. പേരൂര്‍ക്കടയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന രാജേന്ദ്രന്‍ ആദ്യം മറ്റൊരു സ്ത്രീയെയാണ് ലക്ഷ്യമിട്ടത്. ഈ സ്ത്രീയെ പിന്തുടരുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍, ഭാഗ്യം കൊണ്ട് ആ സ്ത്രീ രക്ഷപ്പെടുകയായിരുന്നു. ഇതിനു ശേഷമാണ് ചെടിക്കടയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന വിനീതയെ പ്രതി രാജേന്ദ്രന്‍ കാണുന്നത്. തുടര്‍ന്ന് വിനീതയെ കുത്തിക്കൊലപ്പെടുത്തി സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.

പ്രതി രാജേന്ദ്രന്‍ ഉന്നത ബിരുദധാരിയാണ്. തഞ്ചാവൂര്‍ തമിഴ് സര്‍വകലാശാലയില്‍ നിന്നും ബി എഡ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, എംഎ ഹിസ്റ്ററി, എംഎ ഇക്കണോമിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനില്‍ ഡിപ്ലോമ എടുത്തിട്ടുണ്ട്. സ്‌കൂള്‍ അധ്യാപകനായും രാജേന്ദ്രന്‍ ജോലി നോക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അവിടെ നിന്നും രാജിവെച്ചാണ് ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനായി പണം കണ്ടെത്തുന്നതിനായിട്ടായിരുന്നു പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പണത്തിന് വേണ്ടിയാണ് രാജേന്ദ്രനെ മകനെപ്പോലെ സ്നേഹിച്ചിരുന്ന കുടുംബത്തെ വകവരുത്തിയത്. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് രാജേന്ദ്രന്‍ ജാമ്യത്തിലിറങ്ങി തിരുവനന്തപുരത്തേക്ക് കടക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: