Breaking NewsCrimeLead NewsMovieNEWSNewsthen Special

ഷൈന്‍ ടോമിന് എതിരായ പരാതി ഫെഫ്ക അട്ടിമറിച്ചെന്ന് ആരോപണം; ഓഡിയോ ക്ലിപ്പുകള്‍ പുറത്ത്; ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു മുമ്പ് ബി. ഉണ്ണിക്കൃഷ്ണന്റെ വാര്‍ത്താ സമ്മേളനം ദുരൂഹം; ‘ആക്ഷന്‍’ സീനിലേക്ക് പോലീസും; ലഹരി ഉപയോഗക്കാരുടെ പട്ടിക തയാര്‍; വിവരം ലഭിച്ചാല്‍ സ്വമേധയാ കേസ്

കൊച്ചി: ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ നടി വിന്‍സിയുടെ പരാതി ഫെഫ്ക അട്ടിമറിച്ചെന്ന് ആരോപണം. ഷൈനിനെ ഫെഫ്ക വിളിച്ചുവരുത്തിയത് ദുരൂഹമെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. ഫെഫ്ക നിയമം കാറ്റില്‍പ്പറത്തിയെന്ന് ഫിലിം ചേംബര്‍ മോണിറ്ററിങ് കമ്മറ്റി അംഗം റാണി ശരണും ഐസി തെളിവെടുപ്പിനിടെ ഫെഫ്ക വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റെന്ന് നിര്‍മാതാവ് സന്തോഷ് പവിത്രവും കുറ്റപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പുകളാണു പുറത്തുവന്നത്.

സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈനില്‍നിന്ന് തനിക്ക് മോശം അനുഭവം നേരിട്ടെന്ന വിന്‍സിയുടെ പരാതിയില്‍ തിങ്കളാഴ്ചയാണ് ഇന്റേണല്‍ കമ്മറ്റി ആദ്യം തെളിവെടുത്തത്. വിന്‍സിയെയും ഷൈനിനെയും കേട്ട കമ്മറ്റി അണിയറ പ്രവര്‍ത്തകരില്‍നിന്ന് തെളിവെടുപ്പ് തുടരുന്നതിനിടെയാണ് ഫെഫ്ക വിഷയത്തില്‍ ഇടപെട്ട് വാര്‍ത്താസമ്മേളനം നടത്തിയത്. ഷൈനിനെയും സിനിമയുടെ നിര്‍മാതാവിനെയും ഫെഫ്ക ഓഫീസില്‍ വിളിച്ചുവരുത്തി കേട്ടുവെന്നും ഷൈനിന് ഒരവസരം കൂടി നല്‍കുകയാണ് വേണ്ടതെന്നും ഉള്‍പ്പെടെയുള്ള ബി. ഉണ്ണികൃഷ്ണന്റെ വാര്‍ത്താസമ്മേളനമാണ് വിവാദമായത്. ഐസി അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെന്നിരിക്കെ ഫെഫ്കയുടെ ഇടപെടല്‍ അട്ടിമറിയെന്നാണ് ആരോപണം.

Signature-ad

വിഷയത്തില്‍ സ്വീകരിക്കേണ്ട നടപടിക്കുള്ള ശുപാര്‍ശ സഹിതം ഐ.സി റിപ്പോര്‍ട്ട് നിര്‍മാതാക്കളുടെ സംഘടനയ്ക്കും ഫിലിം ചേംബറിനും ഉള്‍പ്പെടെ ലഭിക്കേണ്ടതാണ്. കൂടുതല്‍ നടപടി ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് വേണമെങ്കില്‍ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറാം. ഇതൊന്നും നടന്നില്ല എന്നതാണു ഫെഫ്കയുടെ നീക്കത്തില്‍ സംശയം പ്രകടിപ്പിക്കാനുള്ള കാരണം.

കൂടുതല്‍ പേര്‍ ഷൈനിനെതിരേ രംഗത്തുവരുന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. പുതുമുഖ നടി അപര്‍ണ ജോണ്‍സിന്റെ തുറന്നു പറച്ചിലും പുറത്തുവന്നിരുന്നു. സെറ്റില്‍ വച്ച് മാനസികബുദ്ധിമുട്ട് ഉണ്ടാക്കുന്നവിധം ഷൈന്‍ പെരുമാറുകയും സംസാരിക്കുകയും ചെയ്തു. ഷൈന്‍ സംസാരിക്കുമ്പോള്‍ വെളുത്ത പൊടി വായില്‍നിന്ന് വീഴുന്നുണ്ടായിരുന്നു. അത് ലഹരിമരുന്നാണോ എന്നറിയില്ലെന്നും അപര്‍ണ പറഞ്ഞു.

സിനിമാ ലോകത്തെ ലഹരിക്ക് തടയിടാന്‍ ശനിയാഴ്ച സിനിമാ സംഘടനകളുടെ യോഗം പോലീസ് വിളിച്ചിട്ടുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെയും വിതരണക്കാരുടെയും പട്ടികയും തയാറാക്കി. ലഹരി ഉപയോഗത്തേക്കുറിച്ച് വിവരം നല്‍കുന്ന നടികള്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിച്ച് കേസെടുക്കുന്ന പദ്ധതി തയാറാക്കിയെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. ഷൈനിനെതിരായ കേസില്‍നിന്ന് പിന്നോട്ടില്ലെന്നും എഡിജിപി പറഞ്ഞു.

ഷൈന്‍ ടോം ചാക്കോയുടെ ഓട്ടത്തിന് മുന്‍പ് തന്നെ സിനിമയിലെ ലഹരിയേക്കുറിച്ച് പൊലീസ് അന്വേഷിച്ചിറങ്ങിയിരുന്നു. ലഹരി ഉപയോഗം വ്യാപകമെന്നാണ് കണ്ടെത്തല്‍. ലൊക്കേഷനും കാരവനും ഹോട്ടലുമെല്ലാം മറകളാക്കി അഭിനേതാക്കള്‍ മുതല്‍ അണിയറപ്രവര്‍ത്തകര്‍ വരെ ലഹരി ഉപയോഗിക്കുന്നു. ക്ഷീണം കൂടാതെ കൂടുതല്‍ സമയം ജോലിയെടുക്കല്‍ അടക്കം ലഹരിയുപയോഗത്തിനു പിന്നിലുണ്ട്. സ്ഥിരമായി ഉപയോഗിക്കുന്നവരുടെയും ഏതാനും വിതരണക്കാരുടെയും പട്ടികയും തയാറാക്കി. ഇനി നടപടിക്കുള്ള സമയമായെന്നു ചൂണ്ടിക്കാട്ടിയാണു യോഗം വിളിക്കുന്നത്.

ലഹരിയേക്കുറിച്ചറിഞ്ഞിട്ടും നിയമനടപടിക്ക് തയാറാകാത്ത വിന്‍ സിയേപോലുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും പദ്ധതിയുണ്ട്. വിവരം അറിയിച്ചാല്‍ പേര് രഹസ്യമായി സൂക്ഷിച്ച്, അവരെ ഉള്‍പ്പെടുത്താതെ പൊലീസ് സ്വമേധെയാ കേസെടുത്തോളാമെന്നാണ് പൊലീസിന്റെ ഉറപ്പ്.
ലഹരി ഇടപാടില്‍ പങ്കുള്ളതുകൊണ്ടാണ് ഷൈന്‍ ഓടിയതെന്ന് തന്നെയാണ് പൊലീസിന്റെ നിലപാട്. രാസപരിശോധനാഫലത്തിനൊപ്പം ഷൈനിന്റെ മൊഴികളിലെ പൊരുത്തക്കേടുകള്‍ കേന്ദ്രീകരിച്ച് തെളിവ് ശേഖരിക്കാനും നിയമോപദേശം ലഭിച്ചിട്ടുണ്ട്.

 

 

Back to top button
error: