Breaking NewsIndiaLead NewsNEWSpolitics

ദിവസങ്ങള്‍ക്കുമുമ്പ് ഭീഷണി സന്ദേശമെത്തി, സൈന്യം അവഗണിച്ചു; വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; കൂട്ടത്തില്‍ മുന്‍ സൈനികന്‍, ഹെല്‍മെറ്റില്‍ ക്യാമറ; പാക് സൈന്യത്തിന്റെ ആസൂത്രണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍; ബിജെപിയെ വെട്ടിലാക്കി രാജീവ് ചന്ദ്രശേഖറും

 

ജമ്മു: ദിവസങ്ങള്‍ക്കു മുമ്പു ലഭിച്ച ഭീഷണി സന്ദേശം അവഗണിച്ചതാണു ഭീകരാക്രമണത്തിനു വഴിവച്ചതെന്നു വിമര്‍ശനം. പഹല്‍ഗാമില്‍ 26 പേരുജെ ജീവന്‍ നഷ്ടമായ ആക്രമണത്തിനുമുമ്പ് പാക് അധീന കാശ്മീരില്‍നിന്നുളള ഭീകരവാദികളിലൊരാള്‍ സൂചനകള്‍ നല്‍കിയിരുന്നെന്നും സുരക്ഷാ സേന ഇതു ഗൗരവമായി കരുതിയില്ലെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യമായ ആസൂത്രണത്തോടെ, പരിശീലനം ലഭിച്ച സംഘമാണ് ആക്രമണം നടത്തിയത്. കൂട്ടത്തില്‍ മുന്‍പാക് സൈനികനുണ്ടായിരുന്നതു തെളിവായും ചൂണ്ടിക്കാട്ടുന്നു.

Signature-ad

പാക്കിസ്ഥാനില്‍നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഭീകരവാദികള്‍ക്ക് യഥാസമയം വിവരങ്ങളും സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ലഭിച്ചെന്നും ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിവിലും കുറവായതും എന്നാല്‍ ആക്രമണം ഉണ്ടായാല്‍ ജീവഹാനി ഏറെയുണ്ടാകാനും ഇടയുള്ള ബൈസരണ്‍ തെരഞ്ഞെടുത്തതിലുംവരെ പാക് തന്ത്രമുണ്ട്.

ആക്രമണം നടത്താനെത്തിയ ഭീകരര്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ് കാമറ ഘടിപ്പിച്ചതായിരുന്നുവെന്നും വിനോദസഞ്ചാരികളെ കൊല്ലുന്നതിന്റെയും ആളുകളില്‍ ഭീതി നിറയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കരുതിക്കൂട്ടി ഉപയോഗിച്ചതാണിവയെന്നും മറ്റ് ഭീകരസംഘടനകള്‍ക്ക് ഈ ദൃശ്യങ്ങള്‍ കൈമാറാനും ഭീകരര്‍ക്ക് പദ്ധതിയുണ്ടെന്നും ഇത് വ്യക്തമാക്കുന്നുവെന്നും ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ഭീകരാക്രമണം നടത്തിയ സംഘത്തില്‍ നാലോ അഞ്ചോ പേരുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയായ പ്രാദേശിക ടൂര്‍ ഗൈഡ് മൊഴി നല്‍കിയിരിക്കുന്നത്. പാര്‍ക്കിന്റെ മൂന്ന് ഭാഗത്ത് നിന്നായാണ് ഭീകരര്‍ പുല്‍മേട്ടിലേക്ക് കടന്നതെന്നും ആളുകളുടെ പേര് ചോദിച്ചതിന് പിന്നാലെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും മൊഴിയില്‍ വിശദീകരിക്കുന്നു.

മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡറായ ഖാലിദ് എന്നറിയപ്പെടുന്ന സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ഗുജ്‌രന്‍വാലയിലിരുന്നാണ് സെയ്ഫുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അതേസമയം, കേന്ദ്രസര്‍ക്കാരിനേയും ബിജെപി ദേശീയനേതൃത്വത്തിനേയും വെട്ടിലാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണവും പുറത്തുവന്നു. പെഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് എല്ലാവരും കാണുന്നതല്ലേയെന്ന് എന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. എങ്ങനെ നടന്നുവെന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഭീകരവാദത്തിനെതിരേ എല്ലാവരും ഒന്നിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

 

Back to top button
error: