Breaking NewsKeralaLead NewsLIFELife StyleNEWS

ഭീകരാക്രമണം തകര്‍ത്തത് സഞ്ചാരികളുടെ സ്വപ്‌നങ്ങള്‍; ടൂര്‍ പാക്കേജുകള്‍ വ്യാപകമായി റദ്ദാക്കിത്തുടങ്ങി; കുള-മണാലി, നേപ്പാള്‍-ഭൂട്ടാന്‍ യാത്രകള്‍ക്കുപോലും നിയന്ത്രണം; ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടം; തിരിച്ചടി കോവിഡില്‍നിന്ന് കരകയറുന്നതിനിടെ

കൊച്ചി: കോവിഡിന്റെ തിരിച്ചടിക്കുശേഷം ഉണര്‍വിലേക്കെത്തിയ വിനോദ സഞ്ചാരത്തിന് ഭീകരാക്രമണത്തിനു പിന്നാലെ വീണ്ടും പ്രതിസന്ധി. കേരളത്തില്‍നിന്ന് അവധിക്കാലത്തു വന്‍തോതില്‍ കശ്മീരിലേക്കു പ്ലാന്‍ ചെയ്തിരുന്ന ടൂര്‍ പാക്കേജുകള്‍ റദ്ദാക്കിത്തുടങ്ങി. തെരഞ്ഞെടുപ്പിനുശേഷം സമാധാനത്തിലേക്കു നീങ്ങിത്തുടങ്ങിയ കശ്മീര്‍ താഴ്‌വര കലുഷിതമാകുന്നത് കേരളത്തില്‍നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരെക്കൂടിയാണ്.

വ്യാഴാഴ്ച വൈകുന്നേരം കോഴിക്കോടുനിന്ന് ജമ്മുവിലേക്കു പോകേണ്ടിയിരുന്ന 35 പേരുടെ സംഘം യാത്ര കാന്‍സലാക്കിയതോടെ ടൂര്‍ ഓപ്പറേറ്റര്‍ക്കു നഷ്ടം 16 ലക്ഷം രൂപയെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതടക്കം ദക്ഷിണേന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരെ ആക്രമണം ബാധിച്ചിട്ടുണ്ടെന്നാണു വിവരം.

അവധിക്കാലം ലക്ഷ്യമിട്ടു ജമ്മു കശ്മീരിലേക്കു മാസം അഞ്ചും ആറും യാത്രാ സംഘങ്ങളെയാണു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചിരുന്നത്. കേരളത്തിലെ ചൂടിനെത്തുടര്‍ന്നാണു കശ്മീരില്‍ സീസണ്‍ കഴിയാറായിട്ടും മലയാളികള്‍ ടൂര്‍ പാക്കേജുകള്‍ ബുക്ക് ചെയ്യുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാന യാത്രകള്‍ റദ്ദാക്കാനും പണം തിരിച്ചു നല്‍കാനും വിമാനക്കമ്പനികളും രംഗത്തുവന്നതു മാത്രമാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും യാത്രികര്‍ക്കും ആശ്വാസമാകുന്നത്.

Signature-ad

കാശ്മീര്‍ കഴിഞ്ഞാല്‍ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങള്‍ ഡല്‍ഹിയും ആഗ്രയും കുളു-മണാലിയുമാണ്. എന്നാല്‍, ഇവിടങ്ങളിലേക്കുള്ള പാക്കേജുകളില്‍ പലതും റദ്ദാക്കിയിട്ടുണ്ട്. നേപ്പാള്‍, ഭൂട്ടാന്‍ യാത്ര പോലും വേണ്ടെന്നുവെച്ച വിനോദസഞ്ചാരികളുണ്ടെന്ന് ടൂര്‍ ഓപ്പറേറ്റ്‌ഴ്‌സ് പറയുന്നു. നേപ്പാള്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചെന്നും അവിടെയെത്തിയവര്‍ പറയുന്നു.

കേരളത്തിനു പുറത്തേക്കുള്ള യാത്രകളിലേറെയും ഗ്രൂപ്പ് പാക്കേജുകളാണ്. 40 അംഗങ്ങള്‍വരെയുള്ള സംഘമായാണ് ഇവര്‍ തിരിക്കുക. വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവയടക്കം ടൂര്‍ കമ്പനികള്‍ നല്‍കും. 25,000 മുതല്‍ അമ്പതിനായിരം രൂപവരെയാണു ചെലവ്. കോവിഡിനുശേഷം മലയാളികള്‍ യാത്രകള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോഴാണു തിരിച്ചടിയെന്നു വിനോദസഞ്ചാര മേഖലയിലെ വിദഗ്ധര്‍ പറുന്നു. അന്താരാഷ്ട്ര ട്രിപ്പുകള്‍പോലും സാധാരണക്കാര്‍ തെരഞ്ഞെടുത്തു. ആഭ്യന്തര ടൂര്‍ പാക്കേജുകളും രണ്ടുവര്‍ഷമായി സീസണ്‍ പോലും നോക്കാതെ ആളുകള്‍ തെരഞ്ഞെടുത്തിരുന്നു. ഇതു വര്‍ധിച്ചതോടെ സോഷ്യല്‍ മീഡിയയിലെ പാക്കേജുകളില്‍ കരുതലെടുക്കണമെന്നു കേന്ദ്ര സര്‍ക്കാരും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സഞ്ചാരം അതിന്റെ ഉയര്‍ന്ന നിലയിലേക്ക് എത്തിയ സമയത്തുണ്ടായ ആക്രമണവും അനിശ്ചിതത്വവും ഭയവും വിട്ടുമാറാന്‍ ഇനി കാലങ്ങളെടുക്കുമെന്നാണ് ടൂര്‍ കമ്പനികള്‍ നല്‍കുന്ന സൂചന.

Back to top button
error: