CrimeNEWS

നിന്നെ പുറത്ത് കിട്ടും, ജീവനോടെ വീട്ടില്‍ പോകുന്നതെങ്ങനെന്നു നോക്കാം; കോടതിക്കുള്ളില്‍ വനിതാ ജഡ്ജിക്ക് നേരെ പ്രതിയുടെ വധഭീഷണി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോടതിക്കുള്ളില്‍ വനിതാ ജഡ്ജിക്ക് നേരെ വധഭീഷണിയുമായി ചെക്ക് കേസ് പ്രതി. കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്കു നേരെയാണ് പ്രതിയില്‍നിന്നും ഭീഷണിയും അധിക്ഷേപവും ഉണ്ടായത്.

ഏപ്രില്‍ രണ്ടിനു നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ചെക്ക് ബൗണ്‍സ് കേസ് പ്രതിയായ അതുല്‍ കുമാര്‍ ആണ്, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിലെ സെക്ഷന്‍ 138 പ്രകാരം തന്നെ ശിക്ഷിച്ച ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (എന്‍ഐ ആക്ട്) ശിവാംഗി മംഗ്ലയെ ഭീഷണിപ്പെടുത്തിയത്.

Signature-ad

ശിക്ഷ വിധിച്ച ജഡ്ജി, ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ (സിആര്‍പിസി) സെക്ഷന്‍ 437 എ പ്രകാരം ജാമ്യ ബോണ്ട് കെട്ടിവയ്ക്കാന്‍ പ്രതിയോട് നിര്‍ദേശിച്ചു. ഇതോടെ, പ്രകോപിതനായ പ്രതി ജഡ്ജിക്കു നേരെ കൈയില്‍ കിട്ടിയ ഒരു സാധനമെടുത്ത് എറിഞ്ഞു. തുടര്‍ന്ന് വിധി തനിക്ക് അനുകൂലമായി മാറ്റാന്‍ വേണ്ടത് ചെയ്യൂ എന്ന് അഭിഭാഷകനോട് പറയുകയും ചെയ്തു.

അതിനു ശേഷമായിരുന്നു ഭീഷണി. നീ ആരാണ്? ‘നിന്നെ പുറത്തുവച്ച് ഞാന്‍ കണ്ടോളാം. നീ എങ്ങനെ ജീവനോടെ വീട്ടിലേക്ക് തിരിച്ചുപോവുമെന്ന് നോക്കാം’- പ്രതി ഭീഷണി മുഴക്കി.

പ്രതിയും ഇയാളുടെ അഭിഭാഷകനായ അതുല്‍ കുമാറും തന്നെ ഭീഷണിപ്പെടുത്തുക മാത്രമല്ല, സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ മാനസികവും ശാരീരികവുമായ പീഡനത്തിന് വിധേയയാക്കുകയും ചെയ്തുവെന്ന് ജസ്റ്റിസ് മംഗ്ല തന്റെ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള ഭീഷണികള്‍ക്കിടയിലും, നീതി ഉറപ്പാക്കാന്‍ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ ഉത്തരവില്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിയുടെ അഭിഭാഷകന് ജഡ്ജി കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു. അടുത്ത വാദം കേള്‍ക്കല്‍ ദിവസം പ്രതികരണം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.

Back to top button
error: