CrimeNEWS

തസ്ലിമയുടെ ഫോണില്‍ നടനുമായുള്ള വാട്‌സാപ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; ഹൈബ്രിഡ് കഞ്ചാവ് കേസിന്റെ സിനിമാ ബന്ധം തേടി പൊലീസ്

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിലെ പ്രതികള്‍ക്കു സിനിമ മേഖലയിലുള്ളവരുമായുള്ള ബന്ധം സംബന്ധിച്ച് ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് എക്‌സൈസ് പ്രതീക്ഷിക്കുന്നു. 3 പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള എക്‌സൈസിന്റെ അപേക്ഷ ആലപ്പുഴ ജില്ലാ കോടതി ഇന്നു പരിഗണിക്കും. കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി തസ്ലിമ സുല്‍ത്താനയുമായി (ക്രിസ്റ്റീന43) ബന്ധമുണ്ടെന്നു നടന്‍ ഷൈന്‍ ടോം ചാക്കോ കഴിഞ്ഞ ദിവസം പൊലീസിനോടു സമ്മതിച്ചിരുന്നു.

തസ്ലിമ ഫോണില്‍ മെസേജ് അയച്ചിരുന്നെന്നു നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും പറഞ്ഞിരുന്നു. തസ്ലിമയുടെ ഫോണില്‍ ഒരു നടനുമായുള്ള വാട്‌സാപ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇതു വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സഹായം തേടിയിട്ടുണ്ട്. നടന്മാരുടെ പങ്ക് വ്യക്തമായാല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി (43) എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികള്‍.

Signature-ad

അതേസമയം, ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ സിനിമാ മേഖലയെന്നോ മറ്റേതെങ്കിലും മേഖലയെന്നോ നോക്കാതെ നടപടിയെടുക്കുമെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ‘സെലിബ്രിറ്റി’ക്ക് ഒരു പരിഗണനയും ലഭിക്കില്ല. സാമൂഹിക വിപത്തായ ലഹരിയെ ഉരുക്കുമുഷ്ടി കൊണ്ടു സര്‍ക്കാര്‍ അടിച്ചമര്‍ത്തും. സിനിമാ സെറ്റിലടക്കം സംശയം തോന്നുന്ന ഏതിടങ്ങളിലും പരിശോധന നടത്തും.

വെളിപ്പെടുത്തിയ വിഷയങ്ങളില്‍ നിയമനടപടിയുമായി സഹകരിക്കുമെന്നു നടി വിന്‍ സി അലോഷ്യസ് അറിയിച്ചിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവരോടൊപ്പം അഭിനയിക്കില്ലെന്ന നിലപാടു സ്വീകരിച്ചതിന് അഭിനന്ദിക്കാന്‍ വിളിച്ചപ്പോഴാണു നടി ഇക്കാര്യം വ്യക്തമാക്കിയത്മന്ത്രി പറഞ്ഞു.

 

Back to top button
error: