KeralaNEWS

ഫോട്ടോയ്ക്കായി ഉന്തും തള്ളും വേണ്ട; പാര്‍ട്ടി പരിപാടികള്‍ക്ക് പ്രോട്ടോക്കോളുമായി കെപിസിസി

തിരുവനന്തപുരം: ഉദ്ഘാടന ചിത്രത്തില്‍ മുഖം കിട്ടാന്‍ തിരക്കു കൂട്ടിയാല്‍, സ്റ്റേജിന്റെ പിന്നില്‍ കിടന്ന് തള്ളിയാല്‍, കസേരയ്ക്കായി അടിപിടി കൂടിയാല്‍ ഇനി കയ്യും കെട്ടി നോക്കിയിരിക്കേണ്ടെന്ന് കെപിസിസി. കോഴിക്കോട് ഡിസിസി ഓഫിസിന്റെ ഉദ്ഘാടന വേളയില്‍ പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കിയ ഉന്തും തള്ളും ക്ഷീണമായതോടെയാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കര്‍ശന പ്രോട്ടോക്കോള്‍ തയാറാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. മാര്‍ഗരേഖയുടെ കരട് ഒരാഴ്ചക്കുള്ളില്‍ തയാറാകും. മുതിര്‍ന്ന നേതാക്കളും ഡിസിസി പ്രസിഡന്റുമാരും ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷമാകും കരട് മാര്‍ഗരേഖയ്ക്ക് അന്തിമ അംഗീകാരം നല്‍കുക.

മേയ് മുതല്‍ പാര്‍ട്ടി പരിപാടികള്‍ ഈ പ്രോട്ടോക്കോള്‍ പാലിച്ചാകും നടത്തുക. പൊതുയോഗങ്ങളില്‍ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കുമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഒരു മുതിര്‍ന്ന നേതാവ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു. കരട് മാര്‍ഗരേഖയിലേക്കുള്ള നിര്‍ദേശങ്ങള്‍ വിവിധ നേതാക്കളില്‍നിന്നു സ്വീകരിക്കുകയാണ്. താഴെത്തട്ട് മുതല്‍ കെപിസിസി വരെയുള്ള പരിപാടികളില്‍ സ്റ്റേജില്‍ ആരെയൊക്കെ ഇരുത്തണമെന്നുള്ള പട്ടികയും പാര്‍ട്ടി തയാറാക്കും.

Signature-ad

കഴിഞ്ഞ ദിവസം നടന്ന കെപിസിസി നേതൃയോഗത്തില്‍ കോഴിക്കോട് ഡിസിസി ഓഫിസ് ഉദ്ഘാടനത്തിനിടെ മുതിര്‍ന്ന നേതാക്കള്‍ വരെ അപമാനിതരായതും ട്രോളുകളില്‍ നിറഞ്ഞതും ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി പരിപാടികളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ ഉറപ്പ് നല്‍കിയത്. കോഴിക്കോട് മുന്‍പ് നടന്ന ചിന്തന്‍ ശിബിരത്തില്‍ സ്റ്റേജില്‍ ഇരിക്കേണ്ട നേതാക്കളുടെ എണ്ണം സംബന്ധിച്ച് തീരുമാനമെടുത്തിരുന്നെങ്കിലും നടപ്പായിരുന്നില്ല.

Back to top button
error: