Breaking NewsLead NewsSportsTRENDING

കോലിയൊക്കെ എന്ത്! ബാബര്‍ ലോകത്തെ ഏറ്റവും മികച്ച താരമാകും; പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ വന്‍ ദുരന്തമായിട്ടും പ്രശംസയ്ക്കു കുറവില്ല; വിവിയര്‍ റിച്ചാര്‍ഡിനേക്കാള്‍ വലിയ താരമാകുമെന്ന് ഫ്രാഞ്ചൈസി ഉടമ

ഇസ്ലാമാബാദ്: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ പെഷാവര്‍ സല്‍മി ടീമിന്റെ നായകനായ പാക് ക്രിക്കറ്റ് താരം ബാബര്‍ അസമിനെ പൊക്കിയടിച്ച് ഫ്രാഞ്ചൈസി ഉടമ. ആദ്യ രണ്ടു കളിയിലും വമ്പന്‍ പരാജയമായിട്ടും ഇന്ത്യന്‍ താരം കോലിക്കും മുകളിലെത്തുമെന്ന പ്രശംസ സോഷ്യല്‍ മീഡിയയിലും വന്‍ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്. മറ്റൊരു ഫ്രാഞ്ചൈസിയായ കറാച്ചി കിംഗ്‌സിന്റെ ഉടമായ സല്‍മാന്‍ ഇഖ്ബാലാണു പോഡ്കാസ്റ്റിലൂടെ പ്രശംസിച്ചത്. നേരത്തേ കറാച്ചി ടീമിന്റെ ഭാഗമായിരുന്നു ബാബര്‍.

ഈ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ രണ്ടക്കം കടക്കാന്‍ ബാബര്‍ക്കു കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തില്‍ ഒന്നും രണ്ടാം മത്സരത്തില്‍ പൂജ്യത്തിനുമാണു പുറത്തായത്. ഇതിനിടയാണു മികച്ച ഫോമിലേക്കു തിരിച്ചെത്തിയ വിരാട് കോലിക്കും മുകളിലെത്തുമെന്നും കാത്തിരിക്കൂ എന്നും പറഞ്ഞത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇപ്പോള്‍ ബാബര്‍ ആസമിന്റെ പ്രകടനം അത്ര വലിയ കാര്യമാക്കേണ്ടതില്ലെന്നും ഫോമിലേക്കു മടങ്ങിയെത്തിയാല്‍ ഇതിഹാസമായി മാറുമെന്നുമാണ് സല്‍മാന്‍ ഇഖ്ബാല്‍ പറയുന്നത്.

Signature-ad

‘എന്റെ വാക്കുകള്‍ നിങ്ങള്‍ കുറിച്ചുവച്ചോളൂ, അസം തിരിച്ചെത്തിയാല്‍ വിരാട് കോലിയടക്കം ലോകത്തെ ഏറ്റവും വമ്പന്‍ താരത്തേക്കാളും മുകളിലെത്തും. ഗാരി സോബേഴ്സ്, വിവിയന്‍ റിച്ചാര്‍ഡ്സ് എന്നിവര്‍ക്കൊപ്പമായിരിക്കും ബാബറിന്റെ സ്ഥാനം’- സല്‍മാന്‍ ഇഖ്ബാല്‍ പറഞ്ഞു.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വളരെ മോശം ഫോമിലൂടെ കടന്നുപോവുകയാണ് ബാബര്‍. 2023ലെ ഐസിസി ഏകദിന ലോകകപ്പിലും കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലുമെല്ലാം അദ്ദേഹം ബാറ്റിങില്‍ ഫ്ളോപ്പായി തീര്‍ന്നു. കൂടാതെ ഈ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിയിലും ബാബര്‍ നിറം മങ്ങിയിരുന്നു. ന്യൂസിലാന്‍ഡുമായുള്ള അവസാന ഏകദിന പരമ്പരയില്‍ രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. അതിനു ശേഷം പിഎസ്എല്ലില്‍ കളിക്കാനെത്തിയപ്പോള്‍ ബാബറിനു വീണ്ടും പിഴച്ചു.

ബാബര്‍ ഏകദിനത്തിലാണു പാകിസ്താനുവേണ്ടി ഏറ്റവുംകൂടുതല്‍ റണ്‍വേട്ട നടത്തിയത്. ഏകദിനത്തില്‍ 131 മല്‍സരങ്ങളില്‍ നിന്നും 19 സെഞ്ച്വറികളും 37 ഫിഫ്റ്റികളുമടക്കം 6235 റണ്‍സ് അടിച്ചെടുത്തു. ടി20യില്‍ 128 മല്‍സരങ്ങളില്‍ 4223 റണ്‍സും നേടി. ഇതില്‍ മൂന്നു സെഞ്ച്വറികളും 36 ഫിഫ്റ്റികളും ഉള്‍പ്പെടും. ടെസ്റ്റിലാവട്ടെ ബാബര്‍ സ്‌കോര്‍ ചെയ്തത് 4235 റണ്‍സാണ്. 59 മല്‍സരങ്ങളില്‍ നിന്നാണിത്. റെഡ് ബോളില്‍ ഒമ്പതു സെഞ്ച്വറികളും 29 ഫിഫ്റ്റികളും പാക് താരം സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.

പിഎസ്എല്ലില്‍ ബാബര്‍ വന്‍ ദുരന്തമാവുമ്പോള്‍ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബംഗളുരുവിനൊപ്പം കസറുകയാണ് വിരാട് കോലി. ഈ സീസണില്‍ ഇതിനകം ആറു മല്‍സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 62 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 248 റണ്‍സ് അടിച്ചെുത്തു കഴിഞ്ഞു.

Back to top button
error: