LIFELife Style

40 ശതമാനം സ്ത്രീകളില്‍ പ്രസവാനന്തര വിഷാദം, ചികിത്സതേടുന്നത് 10% പേര്‍ മാത്രം!

തിരുവനന്തപുരം: സംസ്ഥാനത്ത് 40% സ്ത്രീകളിലും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ (പ്രസവാനന്തര വിഷാദം) വില്ലനാകുന്നു. മൂന്നരമാസമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി വാര്‍ത്തകളില്‍ നിറയുകയും ഒടുവില്‍ കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്ത കൊല്ലം കുണ്ടറ സ്വദേശി ദിവ്യ ജോണിയാണ് പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്റെ ഒടുവിലത്തെ ഇര.

ചികിത്സതേടുന്നത് 10% മാത്രം.ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക കണക്കാണിത്.ലക്ഷണങ്ങള്‍ അവഗണിക്കുന്നതും മാനസികാരോഗ്യ വിദഗ്ദ്ധര്‍ക്ക് മുന്നില്‍ ചികിത്സതേടാന്‍ മടിക്കുന്നതും രോഗം സങ്കീര്‍ണമാക്കുന്നു. 20-35 പ്രായക്കാരാണ് രോഗികളാകുന്നവരിലേറെയും.

‘സ്വന്തം കുഞ്ഞിനെ കൊന്ന അമ്മ’; പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ ഇരയായ ദിവ്യാ ജോണി മരിച്ച നിലയില്‍

Signature-ad

യഥാസമയം ചികിത്സിച്ചാല്‍ രോഗമുക്തി നേടാം. പ്രസവാനന്തരം ഹോര്‍മോണ്‍ വ്യതിയാനത്തിലൂടെ 80% സ്ത്രീകളിലും പോസ്റ്റ്പാര്‍ട്ടം ബ്യൂസ് എന്ന വിഷാദ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകും. ഇത് നാലാഴ്ചക്കുള്ളില്‍ മാറും. അതിനുശേഷവും വിഷാദാവസ്ഥ തുടരുന്നതാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. കാലക്രമേണ മാറുമെന്ന് കരുതി വീട്ടുകാര്‍ നിസാരവത്കരിക്കും. ഇത് പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് എന്ന അതിസങ്കീര്‍ണമായ അവസ്ഥയിലെത്തിക്കും. കുഞ്ഞുങ്ങളെപ്പോലും കൊലപ്പെടുത്തുന്നതും സ്വയം ജീവനൊടുക്കുന്നതുമെല്ലാം ഈ ഘട്ടത്തിലാണ്.

സൈക്യാട്രിസ്റ്റിനെ കാണില്ല!

ഇത്തരം ലക്ഷണങ്ങളുള്ള സ്ത്രീകളെ കണ്ടെത്താന്‍ ‘അമ്മമനസ്’ എന്നപേരില്‍ ആരോഗ്യവകുപ്പ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഗര്‍ഭിണികളെ വീടുകളില്‍ ചെന്ന് കാണുന്ന ജെ.പി.എച്ച്.എന്‍മാര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഗര്‍ഭകാലത്ത് മൂന്നുതവണയും പ്രസവാനന്തരം മൂന്നുതവണയും വീട്ടിലെത്തി സംസാരിച്ച് ലക്ഷണങ്ങളുള്ളവരെ മാനസികാരോഗ്യവിദഗ്ദ്ധന്റെ അടുത്തേക്ക് അയയ്ക്കുകയാണ് ലക്ഷ്യം. എന്നാല്‍, ഇതിന് പലരും തയ്യാറാകുന്നില്ല.

വിളിക്കാം 14416

ആരോഗ്യവകുപ്പിന്റെ മാനസികാരോഗ്യ പരിപാടികളുടെ ടോള്‍ഫ്രീ നമ്പരായ 14416ല്‍ വിളിച്ചാല്‍ പ്രസവാനന്തര വിഷാദം മറികടക്കാനുള്ള സഹായം ലഭിക്കും.

കാരണങ്ങള്‍

  • ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന ഉയര്‍ന്ന ഈസ്ട്രജന്‍, പ്രോജസ്ട്രോണ്‍ ഹോര്‍മോണുകളുടെ അളവ് പ്രസവശേഷം പെട്ടെന്ന് കുറയുന്നത്
  • പ്രസവാനന്തരമുള്ള വേദന, ഉറക്കമില്ലായ്മ
  • മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ മുന്‍ചരിത്രം(വിഷാദം, ഉത്കണ്ഠ)
  • കുടുംബത്തില്‍ വിഷാദരോഗത്തിന്റെ ചരിത്രം
  • ദാമ്പത്യപ്രശ്‌നങ്ങള്‍, ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണം
  • കുഞ്ഞുങ്ങളെ നോക്കുന്നതിലെ സമ്മര്‍ദ്ദം, ഏകാന്തത

ലക്ഷണങ്ങള്‍

  • തുടര്‍ച്ചയായ ദുഃഖം,കരയാനുള്ള പ്രവണത. അമിതമായ ക്ഷീണം
  • വിശപ്പില്ലായ്മ അല്ലെങ്കില്‍ അമിതമായി ഭക്ഷണം കഴിക്കുക
  • ഉറങ്ങാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ അമിതമായ ഉറക്കം
  • കുഞ്ഞിനോട് അകല്‍ച്ച തോന്നുക. താന്‍ നല്ല അമ്മയല്ലെന്ന തോന്നല്‍
  • കുറ്റബോധം, നിസഹായത, അമിതമായ ഉത്കണ്ഠ, പരിഭ്രാന്തി

 

Back to top button
error: