IndiaNEWS

വീട്ടുകാരുടെ ഇഷ്ടമില്ലാതെ വിവാഹം; ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: മാതാപിതാക്കളുടെ സമ്മതമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും യഥാര്‍ഥത്തില്‍ ഭീഷണിയില്ലെങ്കില്‍ പൊലീസ് സംരക്ഷണം അവകാശപ്പെടാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു.

പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ആരും തങ്ങളുടെ സമാധാനപരമായ ദാമ്പത്യ ജീവിതത്തില്‍ ഇടപെടരുതെന്ന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ശ്രേയ കേസര്‍വാനി എന്ന യുവതിയും ഭര്‍ത്താവും സമര്‍പ്പിച്ച അപേക്ഷ പരി?ഗണിക്കവെയാണ് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടെ നിരീക്ഷണം. വാദങ്ങള്‍ പരിശോധിച്ച ശേഷം, ഹരജിക്കാര്‍ക്ക് ഗുരുതരമായ ഭീഷണിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി റിട്ട് ഹരജി തീര്‍പ്പാക്കി.

Signature-ad

അര്‍ഹമായ കേസില്‍ ദമ്പതികള്‍ക്ക് സുരക്ഷ നല്‍കാന്‍ കോടതിക്ക് കഴിയുമെന്നും എന്നാല്‍ ഭീഷണിയുടെ അഭാവത്തില്‍ ദമ്പതികള്‍ പരസ്പരം പിന്തുണയ്ക്കാനും സമൂഹത്തെ അഭിമുഖീകരിക്കാനും പഠിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ‘സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ പോയവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കോടതികള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന സുപ്രിംകോടതി വിധിയുടെ വെളിച്ചത്തില്‍ ഈ ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതിന് ഒരു ഉത്തരവും പുറപ്പെടുവിക്കേണ്ട ആവശ്യമില്ല’ എന്ന് കോടതി വ്യക്തമാക്കി.

ഹരജിക്കാരുടെ ജീവനും സ്വാതന്ത്ര്യവും അപകടത്തിലാണെന്ന് നിഗമനത്തിലെത്താന്‍ തക്ക യാതൊരു കാരണവും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ഹരജിക്കാരുടെ ബന്ധുക്കള്‍ ഹരജിക്കാരെ ശാരീരികമോ മാനസികമോ ആയി ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് തെളിയിക്കാന്‍ തക്കവിധം തെളിവിന്റെ ഒരു കണിക പോലുമില്ലെന്നും കോടതി പറഞ്ഞു.

കൂടാതെ, കുടുംബക്കാരുടെ നിയമവിരുദ്ധമായ പെരുമാറ്റത്തിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ ബന്ധപ്പെട്ട പൊലീസ് അധികാരികള്‍ക്ക് ഹരജിക്കാര്‍ പരാതി സമര്‍പ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചിത്രകൂട് ജില്ലയിലെ പൊലീസ് സൂപ്രണ്ടിന് ഹരജിക്കാര്‍ ഒരു നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഭീഷണിയെന്തെങ്കിലും ഉണ്ടോയെന്ന് പൊലീസ് കണ്ടെത്തിയാല്‍ നിയമപ്രകാരം ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും പറഞ്ഞു.

ആരെങ്കിലും അവരോട് മോശമായി പെരുമാറുകയോ കൈയേറ്റം ചെയ്യുകയോ ചെയ്താല്‍ കോടതികളും പൊലീസ് അധികാരികളും അവരെ രക്ഷിക്കാന്‍ എത്തുമെന്നും ജഡ്ജി വ്യക്തമാക്കി. നിലവില്‍ ഹരജിക്കാര്‍ക്ക് സുരക്ഷ ഒരു അവകാശമായി അവകാശപ്പെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹരജി തീര്‍പ്പാക്കിയത്.

 

Back to top button
error: