CrimeNEWS

അമ്മയുടെ പരാതി; മകനെ പൊലീസ് ലഹരിവിമുക്ത കേന്ദ്രത്തിലാക്കി

കോഴിക്കോട്: ‘ലഹരി മാഫിയയുടെ കയ്യില്‍പ്പെട്ട് മകന്‍ നശിച്ചുകൊണ്ടിരിക്കുന്നതു കാണാന്‍ കഴിയാഞ്ഞിട്ടാണ് പൊലീസിന്റെ സഹായം തേടിച്ചെന്നത്. മൂന്നു നാലു ദിവസം ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനങ്ങിയില്ല. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് പൊലീസ് മകനെ പിടികൂടി കുതിരവട്ടത്തെ ലഹരിവിമുക്ത കേന്ദ്രത്തില്‍ എത്തിക്കാന്‍ തയാറായത്. കാക്കൂര്‍ പൊലീസിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര വകുപ്പിനും പരാതി നല്‍കും.’ ലഹരിക്ക് അടിമയായ മകന്റെ അക്രമം ഭയന്ന് വീടു വിട്ടിറങ്ങിയ ചേളന്നൂര്‍ പള്ളിപ്പൊയില്‍ പാറപ്പുറത്ത് സ്വദേശി വീട്ടമ്മ പറയുന്നു

‘ഭര്‍ത്താവ് വിദേശത്താണ്. മകന്‍ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. മകന്റെ ചെറിയ കുട്ടിയും 80 വയസുള്ള എന്റെ ഉമ്മ അടക്കമുള്ളവരും വീട്ടിലുണ്ട്. ഇവരെല്ലാം ഭയന്നാണു കഴിയുന്നത്. അക്രമം തുടങ്ങിയതോടെ തിരൂരിലെ ഒരു സ്ഥാപനത്തില്‍ എത്തിച്ച് ലഹരിവിമുക്ത ചികിത്സ തേടി. അന്നു മുതല്‍ എന്നോട് ദേഷ്യമാണ്. കഴിഞ്ഞ 11നു രാത്രി കത്തിയും കത്രികയും സ്‌ക്രൂ ഡ്രൈവറുമായി മകന്‍ കൊലവിളി നടത്തി. വീടിന്റെ ജനലുകള്‍ തല്ലിപ്പൊളിച്ചു. ബഹളം കേട്ട നാട്ടുകാര്‍ കാക്കൂര്‍ പൊലീസില്‍ അറിയിച്ചു. സ്ഥലത്ത് എത്തിയ അവര്‍ നോക്കി നില്‍ക്കുക മാത്രമാണു ചെയ്തത്. രാത്രി 12 മണിയോടെ ഏതാനും സുഹൃത്തുക്കള്‍ എത്തി പൊലീസിന്റെ കണ്‍മുന്നിലൂടെ മകനെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയി. മകനെ പിടികൂടി ലഹരിവിമുക്ത കേന്ദ്രത്തിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചു. പക്ഷേ ഞാനാണു പ്രതി എന്ന നിലയിലാണ് പൊലീസ് പെരുമാറിയത് ‘ വീട്ടമ്മ പറയുന്നു.

Signature-ad

അതേസമയം, സംഭവത്തില്‍ ഇടപെട്ടില്ലെന്ന വാദം തെറ്റാണെന്നു കാക്കൂര്‍ പൊലീസ് വ്യക്തമാക്കി. വിവരം അറിഞ്ഞപ്പോള്‍ വീട്ടില്‍ ചെന്ന് യുവാവിന്റെ ഉമ്മയോടു സംസാരിച്ചിരുന്നു. എന്നാല്‍, യുവാവിനെതിരെ കുടുംബം രേഖാമൂലം പരാതി നല്‍കിയില്ല. പിറ്റേ ദിവസം യുവാവിനെ കാണാനില്ല എന്നു പറഞ്ഞ് ഉമ്മ എത്തിയപ്പോള്‍ ലൊക്കേഷന്‍ കണ്ടെത്തി സംസാരിച്ചിരുന്നു. വയനാട്ടിലേക്കു ജോലിക്കു പോയതാണെന്നു യുവാവ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണു മറ്റു നടപടികള്‍ എടുക്കാതിരുന്നത്.വീട്ടിലെ മറ്റ് അംഗങ്ങളോടു സംസാരിച്ചപ്പോള്‍ യുവാവും ഉമ്മയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടെന്നു മനസ്സിലായി. യുവാവിനെ ചികിത്സിക്കുന്ന തിരൂരിലെ ആശുപത്രിയില്‍ എത്തിക്കണമെന്നുള്ളതു മാത്രമായിരുന്നു ഉമ്മയുടെ ആവശ്യം. അത്തരത്തില്‍ ഇടപെടാന്‍ പൊലീസിനു പരിമിതിയുണ്ടായിരുന്നു. പരാതിയോ കേസോ ഇല്ലാത്തതിനാലാണു ആ രീതിയില്‍ പൊലീസ് ഇടപെടാതിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Back to top button
error: