KeralaNEWS

റോഡിനു സ്ഥലം വിട്ടു നല്‍കിയില്ല; അര്‍ധരാത്രി ജെസിബികളെത്തി, ചുറ്റുമതിലും ഗേറ്റും തകര്‍ത്തു: പരിഭ്രാന്തരായി നാട്ടുകാര്‍

മലപ്പുറം: റോഡിനു സ്ഥലം വിട്ടു നല്‍കിയില്ലെന്നു കാട്ടി അര്‍ധരാത്രി ജെസിബികളുമായെത്തി ചുറ്റുമതിലും ഗേറ്റും തകര്‍ത്തതയായി കുടുംബങ്ങളുടെ പരാതി. തിരൂര്‍ മീശപ്പടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മരാമത്ത് വകുപ്പിന്റെ മീശപ്പടി കോട്ടിലത്തറ റോഡരികിലുള്ള മുണ്ടശ്ശേരി മൊയ്തീന്‍കുട്ടിയുടെയും സഹോദരന്‍ അബ്ദുല്‍ ജലീലിന്റെയും വീടിന്റെ മതിലും ഗേറ്റുകളുമാണ് രാത്രിയെത്തിയ സംഘം പൊളിച്ചത്.

2 ജെസിബികളാണുണ്ടായിരുന്നത്. 150 മീറ്റര്‍ മാറിയാണ് ഇരുവരുടെയും വീടുകളുള്ളത്. രാത്രി ഒന്നരയോടെ വലിയ ശബ്ദം കേട്ട് ഇരുവരും പുറത്തിറങ്ങിയെങ്കിലും മതില്‍ പൊളിച്ചവര്‍ വലിയ കല്ലുകള്‍ എടുത്ത് എറിഞ്ഞതോടെ കുടുംബത്തിലുള്ള ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയ സമയത്ത് സംഘം സ്ഥലത്തുനിന്നു മാറി.

Signature-ad

പിന്നീട് പൊലീസ് പോയ ശേഷം വീണ്ടുമെത്തി. പുലര്‍ച്ചെ നാലര വരെ സംഘം ജെസിബിയുമായി പൊളിക്കല്‍ തുടര്‍ന്നു. മൊയ്തീന്‍കുട്ടിയുടെ സിമന്റ് കട്ട ഉപയോഗിച്ചു നിര്‍മിച്ച 40 മീറ്ററോളം നീളമുള്ള മതിലും ഗേറ്റുമാണ് പൊളിച്ചിട്ടിരിക്കുന്നത്. അബ്ദുല്‍ ജലീലിന്റെ 60 മീറ്ററോളം നീളമുള്ള പഴയ മതിലും ഗേറ്റും പൊളിച്ചിട്ടുണ്ട്.

2 മാസങ്ങള്‍ക്കു മുന്‍പാണ് നിര്‍മാണം കഴിഞ്ഞ റോഡിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് എത്തി നിര്‍വഹിച്ചത്. പണി നടക്കുന്ന സമയത്ത് റോഡിനു സ്ഥലം വിട്ടു നല്‍കണമെന്ന് കുടുംബങ്ങളോടു പ്രദേശത്തുള്ള ചിലരെത്തി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 20 സെന്റോളം സ്ഥലം വിട്ടു നല്‍കേണ്ടി വരുമെന്നും ഇതിനായി സര്‍ക്കാര്‍ പണം നല്‍കാന്‍ തയാറാകണമെന്നും കുടുംബം പറഞ്ഞിരുന്നു.

ഇതു സാധിക്കില്ലെന്നും വേണമെങ്കില്‍ മതില്‍ വീണ്ടും കെട്ടി നല്‍കാമെന്നുമാണ് മരാമത്ത് വകുപ്പും മധ്യസ്ഥരായി വന്ന നാട്ടുകാരില്‍ ചിലരും പറഞ്ഞത്. ഇതോടെ സ്ഥലം വിട്ടു നല്‍കാന്‍ സാധിക്കില്ലെന്ന് കുടുംബങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് റോഡിന്റെ പണി നടക്കുകയും ഉദ്ഘാടനം കഴിയുകയും ചെയ്തു. 2 മാസത്തിനു ശേഷമാണ് ഇപ്പോള്‍ രാത്രി ചിലരെത്തി മതില്‍ പൊളിച്ചത്. വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമെല്ലാം സംഭവത്തെ തുടര്‍ന്ന് പരിഭ്രാന്തരായെന്ന് മൊയ്തീന്‍കുട്ടിയും അബ്ദുല്‍ ജലീലും പറഞ്ഞു. പരാതിയെ തുടര്‍ന്ന് കല്‍പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: