
ഇടുക്കി: പതിവായി പുലര്‍ച്ചെ ടൗണിലേക്കു പോകുന്ന സമയത്തായിരുന്നു ബിജുവിനെ തട്ടിക്കൊണ്ടുപോയത്. അതിനാല്‍ത്തന്നെ കരുതിക്കൂട്ടിയ കൊലപാതകമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജോമോനും ക്വട്ടേഷന്‍ സംഘവും കുറച്ചുദിവസങ്ങളായി ബിജുവിനെ നിരീക്ഷിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. ‘ബിജുവിനെ കൊലപ്പെടുത്താന്‍ പദ്ധതിയില്ലായിരുന്നു; 60 ലക്ഷം രൂപ വാങ്ങിയെടുക്കുയായിരുന്നു ലക്ഷ്യം. ഇതില്‍ 6 ലക്ഷം രൂപ ക്വട്ടേഷന്‍ തുകയായി നല്‍കാം എന്നും ധാരണയായിരുന്നു’ ജോമോന്‍ പൊലീസിനോടു പറഞ്ഞു. 12,000 രൂപ അഡ്വാന്‍സ് തുകയായി വാങ്ങിയതായി മറ്റു പ്രതികളും മൊഴി നല്‍കി.
മൂന്നാം തവണയാണു ബിജുവിനെതിരെ ജോമോന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും പൊളിഞ്ഞു. തുടര്‍ന്ന് തന്റെ ഡ്രൈവര്‍ വഴി എറണാകുളത്തെ ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചു. തട്ടിക്കൊണ്ടുവന്നു ഗോഡൗണിലെത്തിച്ചപ്പോഴേക്കും ബിജു കൊല്ലപ്പെട്ടെന്നാണു മൊഴിയെന്നും പൊലീസ് പറഞ്ഞു. പുലര്‍ച്ചെ വാഹനത്തില്‍നിന്നു നിലവിളി കേട്ടെന്ന സമീപവാസികളുടെ മൊഴിയെത്തുടര്‍ന്നു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു മുഖ്യപ്രതി ജോമോനാണെന്നു പൊലീസ് കണ്ടെത്തിയത്. കടന്നുകളയാനുള്ള ശ്രമത്തിനിടെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണു ജോമോനെ പിടികൂടിയത്.

ജോമോന്റെ പേരില്‍ നേരത്തേയും പൊലീസ് കേസുകള്‍ ഉണ്ടായിട്ടുണ്ട്. കോവിഡ് സമയത്ത് ഇതേ ഗോഡൗണില്‍ ചാരായം വാറ്റിയതിനു റിമാന്‍ഡിലായിട്ടുണ്ട്. മറ്റു 3 പ്രതികളും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് പറഞ്ഞു.